വിവാഹത്തിന് അണ്ണൻ വക ഒരു പവനും സിൽക്ക് സാരിയും, വിദ്യാഭ്യാസത്തിനും വൻ പ്രഖ്യാപനങ്ങൾ, വിജയുടെ കന്നി ബജറ്റ്
ചെന്നൈ: ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്. ധനവകുപ്പ് മന്ത്രി മാരി വില്‍സണ്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തെ പുകഴ്ത്തിയ ധനമന്ത്രി 2031ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി.
ബജറ്റിന്റെ വലിയൊരു ഭാഗവും നീക്കി വെച്ചിരിക്കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലെ 3734 സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 300 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുചിത്വവും സുരക്ഷയും ഉറപ്പ് വരുത്താന്‍ സൂപ്പര്‍ ക്ലീന്‍ സൂപ്പര്‍ ക്യാമ്പസ് എന്ന പുതിയ പദ്ധതി ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 10,000 സ്‌കൂളുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇതിനായി 139 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വെട്രി ലാപ്‌ടോപ് സ്‌കീം നടപ്പിലാക്കും. ഈ പദ്ധതിയിലൂടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപുകള്‍ സൗജന്യമായി വിതരണം ചെയ്യും. പദ്ധതിക്കായി 2000 കോടിയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.

സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് 44527 കോടി രൂപവും ഉന്നത വിദ്യാഭ്യാസ വകുപ്പിന് 8393 കോടി രൂപയുമാണ് വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. എഐ അടിസ്ഥാനമാക്കിയുളള പാഠ്യപദ്ധതി രൂപീകരണത്തിനായി വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെയും വ്യവസായ രംഗത്തെ ഉന്നതരേയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം സ്ത്രീകള്‍ക്കായുളള വിവാഹ ധനസഹായ പദ്ധതിയാണ്. വിവാഹ സമയത്ത് വധുവിന് ഒരു പവന്റെ സ്വര്‍ണനാണയവും ഒരു സില്‍ക്ക് സാരിയും 'അണ്ണന്‍ സീര്‍' (സഹോദരന്റെ സമ്മാനം) ആയി നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 812 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തുടനീളം 500 പുതിയ അങ്കന്‍വാടികള്‍ ആരംഭിക്കും. പുതിയ ഐഐടികള്‍ ആരംഭിക്കുന്നതായി 90 കോടി വകയിരുത്തി. സര്‍ക്കാര്‍ വക പുതിയ ലോ കോളേജ് ആരംഭിക്കും. മാത്രമല്ല ബജറ്റില്‍ നീറ്റ് പരീക്ഷയ്ക്ക് എതിരെയുളള എതിര്‍പ്പും സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനത്തിനുളള അടിസ്ഥാനം 12ാം ക്ലാസ്സിലെ മാര്‍ക്ക് ആയിരിക്കണം എന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ബജറ്റില്‍ പറയുന്നു. മുല്ലപ്പെരിയാൽ ഡാമിലെ ജലനിരപ്പ് ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.




Click it and Unblock the Notifications