ഉദയനിധിക്കെതിരെ ഒരുമിച്ച് ടിവികെയും ബിജെപിയും, 'എന്തൊരു നാണക്കേട്,ഇത്ര വൃത്തികേട് ആരും പറയില്ല'
തമിഴ്നാട് മുഖ്യമന്ത്രി വിജയിയേയും നടി തൃഷ കൃഷ്ണനേയും ചേർത്ത് ദ്വയാർത്ഥ പ്രയോഗം നടത്തിയ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് എതിരെ ടിവികെയും ബിജെപിയും. അറപ്പുളവാക്കുന്ന പരാമർശമാണ് ഉദയനിധി സ്റ്റാലിന്‍ നടത്തിയത് എന്ന് ടിവികെ എംഎല്‍എ രേവന്ത് ചരണ്‍ തുറന്നടിച്ചു.ഇത്തരത്തിലുളള അധിക്ഷേപ പരാമര്‍ശങ്ങള്‍ ആര്‍ക്കെതിരെയും നടത്തുന്നത് അംഗീകരിക്കാനാകില്ല. ഇത് തുറന്ന് കാണിക്കുന്നത് അവരുടെ മാനസിക നിലവാരവും രാഷ്ട്രീയ സംസ്‌ക്കാരവുമാണെന്നും രേവന്ത് ചരണ്‍ ചൂണ്ടിക്കാട്ടി.
കാവേരി വിഷയത്തില്‍ തഞ്ചാവൂരില്‍ വെച്ച് നടന്ന ഡിഎംകെ പ്രതിഷേധത്തിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത്. കാവേരിയില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും കിട്ടുന്നില്ല. പക്ഷേ നമ്മുടെ മുഖ്യമന്ത്രി അതേക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടുന്നില്ല. അദ്ദേഹത്തിന് ആകെയുളള പ്രശ്‌നം എന്താണ്, എന്ന് ഉദയനിധി ചോദിച്ചപ്പോള്‍ തൃഷ തൃഷ എന്നാണ് ആള്‍ക്കൂട്ടം മറുപടി നല്‍കിയത്.

വെള്ളം മറ്റെവിടെയെങ്കിലും എത്തുന്നുണ്ടോ എന്നതല്ല, വെള്ളം ഇവിടെ എത്തണം, ഉദയനിധി പറഞ്ഞു. ആള്‍ക്കൂട്ടം പൊട്ടിച്ചിരിച്ചപ്പോള്‍ താന്‍ കാവേരിയെ കുറിച്ചാണ് പറഞ്ഞത് എന്നാണ് ഉദയനിധി കൂട്ടിച്ചേര്‍ത്തത്. ഈ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെയാണ് ഉദയനിധിക്കെതിരെ വിമര്‍ശനം ശക്തമായത്. സംഭവത്തില്‍ ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
അതിനിടെ ടിവികെയ്ക്കും മുഖ്യമന്ത്രി വിജയ്ക്കും പിന്തുണയുമായി ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വിജയേയും തൃഷയേയും കുറിച്ചുളള ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശനം വളരെ മോശവും അശ്ലീലവും നാണംകെട്ടതുമാണെന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി പ്രതികരിച്ചു. അമ്മയും മകളും പെങ്ങളുമുളള ഒരു കളളനോ തെമ്മാടിയോ പോലും ഇത്തരത്തില്‍ സംസാരിക്കില്ല. ഇത്തരത്തില്‍ സംസാരിക്കുന്നവരോട് ഒരമ്മയും ഭാര്യയും മകളും പൊറുക്കില്ലെന്നും നാരായണന്‍ തിരുപ്പതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അദ്ദേഹം ഉദയനിധി അല്ലെന്നും വള്‍ഗര്‍ നിധി ആണെന്നുമാണ് ടിവികെ നേതാവ് അമേരിസൈ നാരായണന്റെ പ്രതികരണം. ഉദയനിധി തമിഴ്‌നാടിന്റെ ഭാഗമാണ് എന്നത് തന്നെ നാണക്കേട് ആണെന്നും ടിവികെ നേതാവ് തുറന്നടിച്ചു. അതേസമയം താന്‍ ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നും ഉദയനിധി സ്റ്റാലിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ കസ്റ്റഡിയെന്നും കേസിനെ ഭയപ്പെടുന്നില്ലെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു. ഉവീട്ടിലെത്തിയാണ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.




Click it and Unblock the Notifications