മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തകർച്ച കൺമുന്നിൽ, കാരണം രാഹുൽ ഗാന്ധിയുടെ ആ വാക്ക്!
Recommended Video
പൂനെ: മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്കുളളിലെ വന്‍ പ്രതിസന്ധിയില്‍ പകച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ വിഖെ പാട്ടീല്‍ രാജി വെച്ചതിന് പിന്നാലെ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. പാട്ടീലിന് പിറകേ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെക്കാനുളള നീക്കത്തിലുമാണ്.
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഞെട്ടി നില്ക്കുന്ന കോണ്‍ഗ്രസിന് താങ്ങാവുന്നതിനും വലിയ ആഘാതമാണ് എംഎല്‍എമാര്‍ അടക്കമുളള നേതാക്കളുടെ വന്‍ കൊഴിഞ്ഞ് പോക്ക്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ ഈ തകര്‍ച്ചയ്ക്ക് കാരണം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് എന്നാണ് ആരോപണം.
ഇനി ബിജെപിയിലേക്ക്
ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖെ പാട്ടീല്‍ പ്രതിപക്ഷ നേതൃസ്ഥാനം നേരത്തെ തന്നെ രാജി വെച്ചിരുന്നു. ചൊവ്വാഴ്ച പാട്ടീല്‍ എംഎല്‍എ പദവിയും രാജി വെച്ചു. ഇനി ബിജെപിയിലേക്കാണ് പാട്ടീലിന്റെ പോക്ക്. കോണ്‍ഗ്രസിലെ അവഗണനയാണ് രാജിക്ക് പാട്ടീല്‍ പറയുന്ന ന്യായീകരണം.
പാർട്ടി മൂലയ്ക്കിരുത്തി
പാര്‍ട്ടിയില്‍ തന്നെ മൂലയ്ക്കിരുത്തിയെന്നും പ്രതിപക്ഷ നേതാവ് ആയിരുന്നിട്ട് കൂടി ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തന്നെ വിശ്വാസത്തില്‍ എടുത്തില്ലെന്നും പാട്ടീല്‍ ആരോപിക്കുന്നു. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കോണ്‍ഗ്രസിനിത് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
ഇനിയും പാർട്ടി ചോരും
അശോക് ചൗഹാന് അടക്കം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തിയ പാട്ടീല്‍ കോണ്‍ഗ്രസില്‍ അസംതൃപ്തരായ അനവധി പേരുണ്ടെന്നും അവരും പാര്‍ട്ടി വിടുമെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കുറ്റപ്പെടുത്തിയില്ലെങ്കിലും വിഖെ പാട്ടീലിന്റെ രാജിക്ക് പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേല്പ്പിച്ച മുറിവാണ് എന്നും സൂചനയുണ്ട്.
എൻസിപിയുടെ സീറ്റ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍സിപിയും സഖ്യമായാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ മകന് സുജോയ് പാട്ടീലിന് വേണ്ടി വിഖെ പാട്ടീല്‍ അഹമ്മദ് നഗര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധാരണ പ്രകാരം അഹമ്മദ് നഗര്‍ സീറ്റ് എന്സിപിക്കുളളതാണ്. എന്നാല്‍ സീറ്റ് വിട്ട് നല്കാന് എന്‍സിപി ആദ്യം തയ്യാറായിരുന്നില്ല.
പഴയ ശത്രുത
എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും പാട്ടീലിന്റെ അച്ഛന് ബാലാസാഹേബ് വിഖെ പാട്ടീലും തമ്മിലുളള പഴയ ശത്രുത ആണ് അതിനുളള പ്രധാന കാരണം. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ശരത് പവാറുമായി സീറ്റിന് വേണ്ടി നിരന്തരം ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ സീറ്റ് വിട്ട് നല്കാന് ശരത് പവാര്‍ തയ്യാറായി
പരാതിയുമായി രാഹുലിന് മുന്നിൽ
എന്നാല്‍ പവാര്‍ ഒരു നിബന്ധന മുന്നോട്ട് വെച്ചു. സുജോയ് പാട്ടീലിന് സീറ്റ് നല്‍കണം എങ്കില്‍ എന്‍സിപി ചിഹ്നത്തില്‍ മത്സരിക്കണം എന്നതായിരുന്നു കണ്ടീഷന്‍. പഴയ ശത്രുവിന്റെ കുടുംബത്തെ കിട്ടിയ അവസരത്തില്‍ ഒന്ന് നോവിക്കുക എന്ന ഉദ്ദേശവും ആ നീക്കത്തിനുണ്ടായിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നിലെത്തി.
സീറ്റ് മകന് നല്‍കണം
വിഖെ പാട്ടീലിനൊപ്പം അശോക് ചവാന്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തി. അഹമ്മദ് നഗര്‍ സീറ്റ് മകന് നല്‍കണം എന്ന് പാട്ടീല്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടു. സീറ്റിന്റെ അവസ്ഥ എന്താണ് എന്ന് രാഹുല്‍ ആദ്യം അശോക് ചൗഹാനോട് തിരക്കി.
രാഹുലിന്റെ തീരുമാനം
എന്‍സിപിയുടെ സീറ്റാണെന്നും എന്നാല്‍ കണ്ടീഷന്റെ പുറത്ത് സീറ്റ് വിട്ട് തരാന്‍ അവര്‍ തയ്യാറാണെന്നും അശോക് ചൗഹാന് രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഇതോടെ രാഹുല്‍ ഗാന്ധിയും പാട്ടീലിനോട് മകന് എന്‍സിപി ചിഹ്നമായ വാച്ചില്‍ മത്സരിക്കട്ടെ എന്ന് നിര്‍ദേശിച്ചു എന്നാണ് റിപ്പബ്ലിക്ട ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്‍സിപി ചിഹ്നത്തില്‍ മത്സരിക്കണം
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പാട്ടീലിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. രാഹുല്‍ ഗാന്ധി ശരത് പവാറിനോട് സംസാരിക്കുമെന്നും എന്‍സിപി ചിഹ്നത്തില്‍ മത്സരിക്കണം എന്ന കണ്ടീഷന്‍ പിന്‍വലിപ്പിക്കും എന്നുമാണ് പാട്ടീല്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. അച്ഛന്റെ ശത്രുവിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് പാട്ടീല്‍ കുടുംബത്തിന് തന്നെ അപമാനമാണെന്ന് വിഖെ പാട്ടീല്‍ കരുതി
മന്ത്രിസഭയില്‍ കസേരയും തയ്യാറാണ്
ഇതോടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കാതെ പാട്ടീല്‍ കൂടിക്കാഴ്ചയില്‍ നിന്നും ഇറങ്ങിപ്പോന്നു. പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജി വെയ്ക്കുകയും ചെയ്തു. ബിജെപി സുജോയ്ക്ക് അഹമ്മദ് നഗര്‍ സീറ്റ് നല്കി. ഇവിടെ സുജോയ് എന്‍സിപിയെ തോല്‍പ്പിക്കുകയും ചെയ്തു. ബിജെപിയില്‍ എത്തുന്ന വിഖെ പാട്ടീലിന് മന്ത്രിസഭയില്‍ കസേരയും തയ്യാറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.