അടപടലം തകർന്ന് കോൺഗ്രസ്, പത്ത് എംഎൽഎമാർ മഹാരാഷ്ട്രയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്
ജയ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനങ്ങള്‍ പാടെ തകരുന്നു. മത്സരിച്ച മുഴുവന്‍ സീറ്റിലും പരാജയപ്പെട്ട രാജസ്ഥാനില്‍ പാര്‍ട്ടിക്കുളളില്‍ തമ്മിലടി മൂര്‍ച്ഛിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമാണ് കൊമ്പ് കോര്‍ത്തിരിക്കുന്നത്.
പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസിലും പൊട്ടിത്തെറി സംഭവിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിഖെ പാട്ടീല്‍ രാജി വെച്ചു. ബിജെപിയിലേക്കാണ് പാട്ടീലിന്റെ ചാട്ടം എന്നാണ് റിപ്പോര്‍ട്ടുകള്‍.
തകർന്നടിഞ്ഞ് കോൺഗ്രസ്
ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുളള മഹാരാഷ്ട്രയില്‍ എന്‍സിപിക്കൊപ്പമാണ് കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ സംസ്ഥാനത്ത് സഖ്യം ബിജെപിക്കും ശിവസേനയ്ക്കും മുന്നില്‍ തകര്‍ന്നടിഞ്ഞു. 48ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് ഒരു സീറ്റ് മാത്രം.
എംഎൽഎമാർ പാർട്ടി വിടുന്നു
എന്‍സിപിക്ക് കിട്ടിയ 4 സീറ്റും ചേര്‍ത്ത് സഖ്യത്തിന്റെ സമ്പാദ്യം വെറും 5 സീറ്റ്. 41 സീറ്റും ബിജെപി-ശിവസേന സഖ്യം തൂത്തുവാരി. പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്ക് ഇരുട്ടടിയായി പത്തോളം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വിഖെ പാട്ടീൽ രാജി വെച്ചു
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന വിഖെ പാട്ടീല്‍ ആണ് ആദ്യം എംഎല്‍എ സ്ഥാനം രാജി വെച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വിഖെ പാട്ടീല്‍ പ്രതിപക്ഷേ നേതൃസ്ഥാനം രാജി വെയ്ക്കുകയും കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു. മകന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
ബിജെപിയിലേക്ക്
അതിന് ശേഷമാണിപ്പോള്‍ എംഎല്‍എ സ്ഥാനവും രാജി വെച്ച് പാട്ടീല്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. പാട്ടീലിന് പിറകെ കോണ്‍ഗ്രസില്‍ നിന്ന് ഒന്‍പത് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാക്കളുമായി ഇവര്‍ ചര്‍ച്ചയിലാണ്.
വില പേശൽ നടക്കുന്നു
കോണ്‍ഗ്രസ് എംഎല്‍എമാരായ അബ്ദുള്‍ സത്താര്‍, കാളിദാസ് കൊളംബ്കര്‍, ജയകുമാര്‍ ഘോര്‍ എന്നിവരടക്കം എംഎല്‍എ സ്ഥാനം രാജി വെച്ച് ബിജെപിയിലെത്തിയേക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വലംകൈയായ മന്ത്രി ഗിരീഷ് ദത്താത്രേയ മഹാജനുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിലപേശലിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
മകന് ടിക്കറ്റില്ല
വിഖെ പാട്ടീല്‍ ജൂണ്‍ ആദ്യവാരം ബിജെപിയില്‍ ചേരുമെന്ന് മഹാജന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാജനുമായി പാട്ടീല്‍ മെയ് 28 ചൊവ്വാഴ്ച അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. പാട്ടീലിന്റെ മകന്‍ സുജയ് വിഖെ പാട്ടീല്‍ നേരത്തെ തന്നെ ബിജെപി പാളയത്തില്‍ എത്തിയിരുന്നു.
ബിജെപി ടിക്കറ്റിൽ
അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയെയാണ് പാട്ടീലിന്റെ മകന്‍ പരാജയപ്പെടുത്തിയത്. മകന് വേണ്ടി പാട്ടീല്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അഹമ്മദ് നഗര്‍ മണ്ഡലത്തിലാണ് മകന് വേണ്ടി പാട്ടീല്‍ കോണ്‍ഗ്രസ് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സീറ്റ് വിട്ട് നല്‍കാന്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപി തയ്യാറായില്ല.
മന്ത്രി സ്ഥാനം ഉറപ്പ്
ഇതോടെയാണ് പാട്ടീല്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് അവഗണിച്ചുവെന്നും അന്ന് തന്നെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും പാട്ടീല്‍ പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസുമായി പാട്ടീല്‍ സഹകരിച്ചിരുന്നില്ല. ബിജെപിയില്‍ ചേരുന്ന പാട്ടീലിന് മന്ത്രിസ്ഥാനം ഉറപ്പാണ്. വരാനിരിക്കുന്ന ബിജെപി മന്ത്രിസഭാ പുനസംഘടനയില്‍ പാട്ടീലിന് മന്ത്രിസ്ഥാനം ലഭിച്ചേക്കും
കോൺഗ്രസിന് പകപ്പ്
അതേസമയം എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിനെ വന്‍ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. പത്ത് പേര്‍ പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 42ല്‍ നിന്ന് 32 ആയി കുറയും. ഇതോടെ എന്‍സിപി വലിയ ഒറ്റക്കക്ഷിയാവുകയും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടുകയും ചെയ്യും.
ബാന്ദ്രയിലെ മക്ഡൊണാൾഡ് കടയിൽ മേശ തുടച്ചിരുന്ന ജോലിക്കാരി, സ്മൃതി ഇറാനിയുടെ സർട്ടിഫിക്കറ്റ് ലേലത്തിന്
അഖിലേഷ് മിടുക്ക് തെളിയിച്ചാൽ ഭാവിയിൽ പരിഗണിക്കാമെന്ന് മായാവതി! എസ്പിക്ക് വൻ വെല്ലുവിളി