വിക്രം ലാൻഡറിനെ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ, ബന്ധം പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു
ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ വെച്ച് കമ്മ്യൂണിക്കേഷന്‍ നഷ്ടമായ വിക്രം ലാന്‍ഡറിനെ ഓർബിറ്റർ കണ്ടെത്തിയതായി ഐഎസ്ആർഒ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം ലാന്‍ഡിംഗിനിടെ ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാന്‍ -2 ലാന്‍ഡര്‍ വിക്രം ചന്ദ്രോപരിതലത്തില്‍ 'കേടായി' കിടക്കുന്നുവെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) വിസമ്മതിച്ചു. ലാൻഡർ തകർന്നിട്ടില്ലെന്നും ലക്ഷ്യസ്ഥാനത്ത് നിന്നും അൽപ്പം മാറി ചരിഞ്ഞ അവസ്ഥയിൽ കിടക്കുകയുമാണെന്നാണ് റിപ്പോർട്ടുകൾ. ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ച്ചെയാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിക്രം ലാന്‍ഡറിന് ഭൂമിയുമായുള്ള ബന്ധം നഷ്ടമായത്. ചന്ദ്രയാന്‍ -2 റോവര്‍ പ്രഗ്യാനില്‍ സ്ഥിതിചെയ്യുന്ന വിക്രമിന് ചന്ദ്ര ഉപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ബംഗളൂരുവിലെ മിഷന്‍ കമാന്‍ഡ് സെന്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിക്രമിന് ബന്ധം നഷ്ടമായത് അക്ഷരാര്‍ഥത്തില്‍ ഇസ്രോയെ ഞെട്ടിച്ചു. ചന്ദ്രയാന്‍ -2 ലാന്‍ഡറിന് എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ ഡാറ്റ വിശകലനം ചെയ്യുകയാണെന്ന് ഏജന്‍സി അറിയിച്ചു. ഞായറാഴ്ച ചന്ദ്രപ്രതലത്തില്‍ വിക്രമിനെ കണ്ടെത്താന്‍ കഴിഞ്ഞതായി ഇസ്രോ പറഞ്ഞു.

വിക്രമിന്റെ അവസ്ഥയെക്കുറിച്ച് അറിയാന്‍ ഓർബിറ്റർ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും വിക്രമിന്റെയും റോവര്‍ പ്രജ്ഞാന്റെയും ദൗത്യസമയം വെറും 14 ദിവസമായതിനാല്‍ ഏജന്‍സിക്ക് ധാരാളം സമയമില്ല. വിക്രം ചന്ദ്രനില്‍ ഇറങ്ങാന്‍ ശ്രമിച്ചിട്ട് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു. അതിനാല്‍ ഇസ്രോയ്ക്ക് ലാന്‍ഡറുമായി ബന്ധപ്പെടാനോ അല്ലെങ്കില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനോ ഇനി 12 ദിവസത്തില്‍ താഴെ മാത്രമാണ് അവശേഷിക്കുന്നത്.
ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു വിക്രമും പ്രഗ്യാനും. മിഷന്റെ പരീക്ഷണങ്ങളില്‍ ഭൂരിഭാഗവും ഓർബിറ്ററിലാണ് സ്ഥിതിചെയ്യുന്നത്. ഓർബിറ്റർ വിജയകരമായി ചന്ദ്രനെ വലംവയ്ക്കുന്നുണ്ട്. ചന്ദ്രയാന്‍ -2 ഓർബിറ്റർ നടത്തുന്ന പരീക്ഷണങ്ങളിലൊന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിലെ ശീതീകരിച്ച വെള്ളത്തിന്റെ അളവ് കണക്കാക്കലാണ്. ചന്ദ്രയാന്‍ -2 ഓർബിറ്ററിന് ഒരു വര്‍ഷത്തെ ദൗത്യമുണ്ട്, അത്രത്തോളം കാലം അതിന്റെ ആയുസ്സ് നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications