പള്ളികൾക്കും സമുദായത്തിനും എതിരായ അതിക്രമം; വൻ പ്രതിഷേധവുമായി ക്രിസ്തുമത വിശ്വാസികൾ
രാജ്യത്ത് ക്രിസ്തുമത വിശ്വാസികൾക്കും പള്ളികൾക്കുമെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് ക്രിസ്തുമത വിശ്വാസികളുടെ പ്രതിഷേധം. മുംബൈ ആസാദ് മൈതാനിയിലാണ് നൂറുകണക്കിന് വിശ്വാസികളുടേയും പുരോഹിതൻമാരുടേയും നേതൃത്വത്തിൽ വലിയ പ്രതിഷേധം നടക്കുന്നത്. മഹാത്മാഗാന്ധിയുടെ കൊച്ചു മകൻ തുഷാർ ഗാന്ധി ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പങ്കെടുത്തിട്ടുണ്ട്.
'കാലഘട്ടത്തിന്റെ ആവശ്യമാണ് ഇത്തരം പ്രതിഷേധങ്ങൾ.വിദ്വേഷത്തിന്റെ ശക്തികളാണ് ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കുന്നത്. പൗരൻമാർക്കിടയിലും സമുദായങ്ങൾക്കിടയിലും ഭിന്നിപ്പുണ്ടാക്കുകയാണ് അവർ. ഇന്ത്യയുടെ ബഹുസ്വരതയിലും ഐക്യത്തിലും വിശ്വസിക്കുന്ന എവ്ലാ ഇന്ത്യക്കാരും ഇത്തരത്തിലുള്ള വിദ്വേഷക ശക്തതികൾക്കെതിരെ രംഗത്തെത്തണം', പ്രതിഷേധത്തിൽ പങ്കെടുത്ത് കൊണ്ട് തുഷാർ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതിക്രമങ്ങളിൽ വേഗത്തിൽ നടപടിയെടുക്കുക എന്നതടക്കമുള്ള ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. പ്രതിഷേധങ്ങളുടെ ഭാഗമാകാൻ പള്ളികളിൽ നിന്ന് തന്നെ വൈദികർ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നിരവധി പേരാണ് മുംബൈയിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായത്.
അതേസമയം കേരളത്തിലടക്കം ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള ബി ജെ പി ശ്രമങ്ങൾക്കിടെയാണ് ഇത്തരത്തിൽ ക്രിസ്തീയ വിശ്വാസികളുടെ പ്രതിഷേധം ബി ജെ പിക്കെതിരെ നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.
അതിനിടെ കേരളത്തിൽ ബിജെപിയെ പിന്തുണച്ച് കൊണ്ട് ഓർത്തഡോക്സ് സഭ മെത്രോപോലീത്ത മാർ ഗീവർഗീസ് യൂലിയോസും രംഗത്തെത്തി. ഓർത്തോഡോക്സ് സഭയ്ക്ക് ബി ജെ പിയോട് അയിത്തമില്ലെന്നും ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബി ജെ പിയാണ് എന്ന് ചാപ്പ കുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നും മെത്രാപോലീത്ത പറഞ്ഞു.
മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഭാരതത്തെ അപഹസിക്കുന്നവരുടെ ഒരു സമൂഹം അന്താരാഷ്ട മാധ്യമത്തിലേക്ക് ഇവിടെ നിന്ന് പോകുന്നുണ്ട്. രാജ്യത്ത് ക്രൈസ്തവര്‍ അക്രമിക്കപ്പെടുന്നുവെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസലുകള്‍ ഉണ്ടാകാം. അതിന് പിന്നിൽ ബിജെപിയാണെന്ന വിമർശനത്തോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക്, ബി ജെ പിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന് സഭകള്‍ സംശയിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ക്രൈസ്തവർക്കെതിരായ അക്രമങ്ങളില്‍ നിന്ന് കേന്ദ്രം സംരക്ഷണം ഒരുക്കണമെന്നും ബാവ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.












Click it and Unblock the Notifications