പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാണാൻ രാഹുൽ ഗാന്ധിയും മമത ബാനർജിയും! വ്യാജ ചിത്രം വൈറൽ
Recommended Video
ദില്ലി: പുല്‍വാമ ഭീകരാക്രമണവും ബലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണ വിഷയമാണ്. ഭരണകക്ഷിയായ ബിജെപി തങ്ങളുടെ നേട്ടമായാണ് പാകിസ്താന് എതിരെയായ സൈനിക നടപടിയെ ചൂണ്ടിക്കാട്ടുന്നത്. സൈനികരുടെ പേരില്‍ പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചട്ടലംഘനം നടത്തിയിട്ടുള്ളതായി റിപ്പോർട്ടുണ്ട്.
ബിജെപിയെ രാജ്യസ്‌നേഹികളും കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ രാജ്യദ്രോഹികളും ആക്കുന്ന തരത്തിലുളള പ്രചാരണമാണ് കൊണ്ട് പിടിച്ച് നടക്കുന്നതും. സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്തമല്ല. രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും ഇമ്രാന്‍ ഖാനെ കാത്തിരിക്കുന്നു എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എന്താണ് സംഭവം എന്നല്ലേ.. വിശദാംശങ്ങള്‍ ഇങ്ങനെയാണ്..
തിരഞ്ഞെടുപ്പിൽ ബാലാക്കോട്ട്
പുല്‍വാമയ്ക്ക് മറുപടിയായി ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടില്‍ നല്‍കിയ ശക്തമായ തിരിച്ചടിയെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ അഭിനന്ദിച്ചതാണ്. അതോടൊപ്പം തന്നെ പുല്‍വാമയില്‍ 40 സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായ സുരക്ഷാ അനാസ്ഥയെ കുറിച്ചും പ്രതിപക്ഷ നേതാക്കള്‍ ചോദ്യമുയര്‍ത്തി.
പാകിസ്താൻ സ്നേഹം
മുന്നൂറ് ഭീകരര്‍ കൊല്ലപ്പെട്ടു എന്നതടക്കം ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ അവകാശ വാദങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ബിജെപിയെ ചോദ്യം ചെയ്യുന്നത് സൈനികരെ ചോദ്യം ചെയ്യുന്നതാണ് എന്ന തരത്തില്‍ വളച്ചൊടിക്കപ്പെട്ടു. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും പാകിസ്താനോടാണ് സ്‌നേഹം എന്നായി ആരോപണങ്ങള്‍.
രാഹുലിനെതിരെ ചിത്രം
രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ വന്നതോടെ പാക് സ്‌നേഹം എന്ന ആരോപണം ബിജെപി ഒന്നുകൂടി കടുപ്പിച്ചു. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്ന പരിപാടികളില്‍ മുസ്ലീം ലീഗിന്റെ പച്ചക്കൊടി കണ്ടത് പാക് പതാകയാണ് എന്ന വ്യാജ പ്രചാരണമാണ് ബിജെപി അഴിച്ച് വിട്ടത്. ഏറ്റവും ഒടുവില്‍ രാഹുലിനെതിരെ പ്രചരിക്കുന്നത് ഈ ചിത്രമാണ്.
ഇമ്രാന്‍ ഖാനെ കാത്തിരിക്കുന്നു
മമത ബാനര്‍ജിക്കൊപ്പം രാഹുല്‍ ഗാന്ധി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാത്തിരിക്കുന്നു എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. ഒരു മുറിക്കുളളിലേതാണ് ചിത്രം. ചിത്രത്തില്‍ ഇമ്രാന്‍ ഖാനം പാക് സൈനിക മേധാവി ജാവേദ് ബജ്വയും ഇരുന്ന് സംസാരിക്കുന്നത് കാണാം.
പഞ്ചാബ് മന്ത്രി സിദ്ദുവും
അതേ മുറിയുടെ മറ്റൊരു വശത്ത് ഇമ്രാന് പിറകിലായി നാല് കസേരകളിലാണ് രാഹുല്‍ അടക്കമുളള നേതാക്കള്‍ ഇരിക്കുന്നത്. രാഹുലിനേയും മമതയേയും കൂടാതെ കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദുവിനേയും കാണാം.
ഇമ്രാന്റെ അടുത്ത സുഹൃത്ത്
മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാനും സിദ്ദുവും അടുത്ത സുഹൃത്തുക്കളാണ്. ഇമ്രാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സിദ്ധു പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പം അടുത്തിടെ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയേയും കാണാം. സൂക്ഷിച്ച് നോക്കിയാല്‍ മുറിയുടെ ജനാലയ്ക്കപ്പുറം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നമസ്‌ക്കരിക്കുന്നതും കാണാം.
വ്യാപക പ്രചാരണം
ഈ ചിത്രം ഏപ്രില്‍ 7 മുതല്‍ ഫേസ്ബുക്കും ട്വിറ്ററും അടങ്ങിയ സോഷ്യല്‍ മീഡിയ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഇതിനകം തന്നെ പതിനായിരക്കണക്കിന് തവണ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നു. ബിജെപി അനുകൂല പ്രൊഫൈലുകള്‍ വഴിയാണ് ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.
പാകിസ്താന്റെ അടിമകള്‍
'നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയാണ് എങ്കില്‍ നിങ്ങള്‍ വോട്ട് ചെയ്യുന്നത് പാകിസ്താനാണ്. പാകിസ്താന്റെ അടിമകള്‍ മുറിയുടെ മൂലയ്ക്ക് ഇരിക്കുന്ന ഈ ചിത്രം നോക്കൂ'' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. കന്നടയും ഹിന്ദിയും അടക്കം വിവിധ ഭാഷകളില്‍ ഇതേ കുറിപ്പുമായി ചിത്രം വൈറലാവുകയാണ്.
ഇത് വ്യാജ ചിത്രമാണ്
എന്നാല്‍ ഈ ചിത്രത്തില്‍ ഒരു തരിമ്പ് പോലും സത്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാഹുല്‍ ഗാന്ധി അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ പാകിസ്താനില്‍ പോവുകയോ ഇമ്രാന്‍ ഖാനെ കാണുകയോ ഉണ്ടായിട്ടില്ല. ഇതിന്റെ യഥാര്‍ത്ഥ ചിത്രം ഏപ്രിലില്‍ പാകിസ്താന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണ്.
സത്യാവസ്ഥ ഇങ്ങനെ
യഥാര്‍ത്ഥ ചിത്രത്തില്‍ ഇമ്രാന്‍ ഖാനും പാക് സൈനിക മേധാവി ജാവേദ് ബജ്വയും മാത്രമേ ഉളളൂ. പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതാണ് ചിത്രം. ഏപ്രില്‍ 4ന് ആയിരുന്നു ഇത്. ഇതേ മുറിയിലെ ഒഴിഞ്ഞ് കിടക്കുന്ന കസേരകളില്‍ രാഹുല്‍ അടക്കമുളളവരുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് സംഘപരിവാര്‍ വ്യാജ പ്രചാരണം നടത്തുന്നത്.
രാഹുൽ വയനാട്ടിൽ
യഥാര്‍ത്ഥ ചിത്രത്തിനൊപ്പമുളള കുറിപ്പില്‍ ഇമ്രാന്‍ ഖാന്‍ സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച നടത്തിയെന്നും പറയുന്നു. അന്നേ ദിവസം അതായത് ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധിയാകട്ടെ വയനാട്ടില്‍ പ്രിയങ്കയ്‌ക്കൊപ്പം എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും റോഡ് ഷോയില്‍ പങ്കെടുക്കുകയുമായിരുന്നു.
കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റല്ല... ബിജെപി നേടുക അഞ്ച് സീറ്റുകളെന്ന് ന്യൂനപക്ഷമോര്‍ച്ച അധ്യക്ഷൻ!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ