നെഹ്റു ആർഎസ്എസ് ശാഖ യോഗത്തിൽ! നെഹ്റുവും കാവി തീവ്രവാദിയാണോ? വ്യാജ പ്രചരണവുമായി ആർഎസ്എസ്
രാജ്യത്തിന്റെ ആദ്യപ്രധാനമന്ത്രിയും കോൺഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന ജവഹർലാൽ നെഹ്രു ആർഎസ്എസ് ശാഖാ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നതായി സോഷ്യൽ മീഡിയയിൽ പ്രചാരണം. ഐ സപ്പോർട്ട് ഡോവൽ എന്ന ഫേസ് ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച പ്രചാരണത്തിന് തുടക്കമിട്ടത്. ആർഎസ്എസ് യൂണിഫോമിന് സമാനമായ വേഷം ധരിച്ച് കുറുവടിയുമായി വരിയിൽ നിൽക്കുന്ന നെഹ്റുവിന്റെ ഫോട്ടോ സഹിതമാണ് പ്രചാരണം അരങ്ങേറുന്നത്.
മേയ് 11ന് ആണ് പോസ്റ്റിട്ടിരിക്കുന്നത്. ആർഎസ്എസ് യോഗത്തിൽ പങ്കെടുത്ത നെഹ്റുവും കാവി തീവ്രവാദിയാണോയെന്ന് വ്യക്തമാക്കണമെന്ന അടിക്കുറിപ്പുമുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഫാൻസ് പേജിലാണ് വിവാദ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഇതിനകം 8500 ലധികം തവണ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ആർഎസ്എസിന്റെ പേജിലും ഇതും സംബന്ധിച്ച് പോസ്റ്റുണ്ട്.
ശാഖാ മീറ്റിങ്ങില്
കോൺഗ്രസ് ആർഎസ്എസിനെ എതിർക്കുന്നുണ്ടെങ്കിലും കോൺഗ്രസിന്റെ പ്ലേ ബോയ് നെഹ്റു ഒരുകാലത്ത് ശാഖാ മീറ്റിംഗിൽ പങ്കെടുത്തിട്ടുണ്ട്. ആർഎസ്എസിന്റെ നിബന്ധനകൾ കർശനമായതിനാൽ നെഹ്രുവിന് പുറത്തു പോകേണ്ടിവന്നെന്നുമാണ് പേജിലെ പരാമർശം.കർണ്ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരം പ്രചാരണങ്ങളും വ്യാജ ഫോട്ടോകളും വലിയ തോതിൽ പ്രചരിച്ചിരുന്നു. പാക്കിസ്ഥാനെ അക്രമിച്ച സൈനിക നേതാക്കളെ നെഹ്റു അപമാനിച്ചെന്ന തരത്തിലടക്കം ബിജെപി പ്രചാരണം നടത്തിയിരുന്നു.
പങ്കെടുത്തിട്ടുണ്ടോ
ആർഎസ്എസ് അനുകൂലികൾ പുറത്തുവിട്ട ഫോട്ടോയിലുള്ളത് നെഹ്റു തന്നെയെന്നത് വ്യക്തം. പക്ഷെ ആർഎസ്എസ് ശാഖാ മീറ്റിങ്ങിലല്ല. കോൺഗ്രസിന്റെ പോഷക സംഘടനയായ സേവാദളിന്റെ യൂണിഫോമാണ് നെഹ്റു ധരിച്ചിരിക്കുന്നത്. 1939ൽ ഉത്തർപ്രദേശിലെ സേവാദൾ യോഗത്തിൽ പങ്കെടുക്കവേ ഫോട്ടോഗ്രാഫർ നൈനി പകർത്തിയ ചിത്രമാണിത്. ഫോട്ടോയിൽ നെഹ്റുവും തൊട്ടടുത്തുള്ളവരും ധരിച്ചിരിക്കുന്നത് വെള്ള തൊപ്പിയാണ്. 1925ൽ ആർഎസ്.എസിന്റെ യൂണിഫോം തൊപ്പി കറുപ്പുകളറാക്കിയിരുന്നു. കഴിഞ്ഞ വർഷവും ഇതേ ചിത്രമുപയോഗിച്ച് ഇത്തരത്തിൽ പ്രചാരണം നടത്തിയപ്പോൾ ഹിന്ദി ചാനലായ ന്യൂസ് 18 തെളിവുകൾ ചൂണ്ടിക്കാട്ടി ഇതു പൊളിച്ചടുക്കിയിരുന്നു.
എന്താണ് സേവാദൾ
ബ്രീട്ടീഷ് ഭരണത്തിനെതിരെ പ്രതികരിക്കാൻ 1924ൽ രൂപീകരിച്ച കോൺഗ്രസിന്റെ പോഷക സംഘടനയാണ് സേവാദൾ. ഇതിലെ അംഗങ്ങൾക്ക് ശാരീരിക ക്ഷമതാ പരിശീലനങ്ങളും നൽകിയിരുന്നു. 1931ൽ സേവാദൾ കോൺഗ്രസിന്റെ വളണ്ടിയർ സംഘടനയായി മാറി. സേവാദളിന്റെ യൂണിഫോം ആർഎസ്എസിന് സമാനമായിരുന്നെന്നത് അവസരമാക്കിയാണ് ഇപ്പോൾ വ്യാജ പ്രചാരണങ്ങൾ അരങ്ങേറുന്നത്. സേവാദൾ യൂണിഫോം ധരിച്ച നെഹ്റുവിന്റെ നിരവധി ഫോട്ടോകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.
നെഹ്റുവിനെതിരെ
അടുത്തിടെ നെഹ്റുവിനെതിരെയുള്ള കുപ്രചാരണത്തിന് ശക്തിയേറിയിട്ടുണ്ട്. നെഹ്റുവും ചില സ്ത്രീകളുമായുള്ള ബന്ധങ്ങളെ മോശമായി ചിത്രീകരിച്ചത് ഏറെ വിവാദമായിരുന്നു. കർണ്ണാടക തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നെഹ്റുവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിനും സാക്ഷിയായി.