അഴുകിയ മൃതദേഹങ്ങൾ കൂട്ടമായി വാനിൽ! ബംഗാളിൽ നിന്ന് നടുക്കുന്ന വീഡിയോ! വിവാദത്തിൽ മമത സർക്കാർ!
കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധം പാളുന്നുവെന്ന വന്‍ വിമര്‍ശനം നേരിടുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ പതിനായിരത്തിലേക്ക് കടക്കുകയാണ്. 442 പേരാണ് ഇതിനകം മരണപ്പെട്ടിരിക്കുന്നത്.
യഥാര്‍ത്ഥ കൊവിഡ് കണക്കുകള്‍ ബംഗാള്‍ സര്‍ക്കാര്‍ മറച്ച് പിടിക്കുകയാണ് എന്നാണ് ബിജെപി അടക്കം ആരോപിക്കുന്നത്. അതിനിടെ ബംഗാളില്‍ നിന്നും അഴുകിയ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് രോഗികളുടെതാണ് മൃതദേഹങ്ങള്‍ എന്നാണ് ആരോപണം. വിഷയം ഗവര്‍ണര്‍ കൂടി ഏറ്റെടുത്തതോടെ മമത സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
13 മൃതദേഹങ്ങളുമായി വാൻ
കൊല്‍ക്കത്തയിലെ ഗരിയ മഹാശ്മശാനത്തിന് പുറത്ത് നിന്നുമാണ് നടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 13 മൃതദേഹങ്ങളുമായിട്ടാണ് ഇവിടേക്ക് കോര്‍പ്പറേഷന്റെ വാന്‍ എത്തിയത്. അഴുകിയ മൃതദേഹങ്ങള്‍ വാനില്‍ നിന്ന് വലിച്ചിറക്കുന്നതിന്റെയും പിന്നീട് തിരികെ കയറ്റുന്നതിന്റെയും അടക്കം വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്.
പ്രതിഷേധിച്ച് നാട്ടുകാർ
മൃതദേഹങ്ങള്‍ വാനില്‍ നിന്നും ഇറക്കിയപ്പോള്‍ പ്രദേശത്താകെ ദുര്‍ഗന്ധം പരന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വന്‍ പ്രതിഷേധം ഉയര്‍ത്തി. കൊവിഡ് ബാധിച്ച് മരിച്ചവരെയാണ് കൂട്ടത്തോടെ സംസ്ക്കരിക്കാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഇതോടെ സ്ഥലത്തേക്ക് കോര്പ്പറേഷന് അധികൃതര്‍ എത്തി.
ദഹിപ്പിച്ചില്ല
പ്രതിഷേധം കണക്കിലെടുത്ത് ശ്മശാനത്തില്‍ നിന്നും മൃതദേഹങ്ങള്‍ തിരിച്ച് വാനിലേക്ക് തന്നെ കയറ്റി. ധാപ്പ ശ്മശാനത്തില്‍ സംസ്ക്കാരിക്കാന്‍ വേണ്ടി അയച്ചതായിരുന്നു ഈ മൃതദേഹങ്ങളെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ ധാപ്പ കൊവിഡ് മരണങ്ങള്‍ക്ക് വേണ്ടി മാത്രമായി മാറ്റി വെച്ചത് കൊണ്ടാണ് ഗരിയ ശ്മശാനത്തിലേക്ക് കൊണ്ട് വന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് ബാധിച്ചവരല്ല
അതേസമയം ഇത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് എന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. എന്‍ആര്‍എസ് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ അവകാശികള്‍ ഇല്ലാതെ കിടന്നിരുന്ന മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതിനായി കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്പ്പറേഷന് കൈമാറിയിരുന്നു. ഇവയാണ് സംസ്ക്കരിക്കുന്നതിന് വേണ്ടി കോര്പ്പറേഷന് വാനില്‍ എത്തിച്ചത്.
ശക്തമായ നടപടി സ്വീകരിക്കും
മരിച്ച 13 പേരും കൊവിഡ് ബാധിതര്‍ അല്ലെന്നും അത്തരത്തില്‍ നടക്കുന്നത് വ്യാജ പ്രചാരണം ആണെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ഇത്തരത്തില്‍ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊല്‍ക്കത്ത പോലീസും മുന്നറിയിപ്പ് നല്കി.
ഇടപെട്ട് ഗവർണർ
ദൃശ്യങ്ങള്‍ വൈറലായതോടെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. വേദനിപ്പിക്കുന്ന സംഭവമെന്ന് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. മൃതദേഹങ്ങള്‍ ഹൃദയശൂന്യമായി വലിച്ചിറക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. മൃതദേഹങ്ങള്‍ക്ക് ആദരവ് നല്‍കുന്നതാണ് നമ്മുടെ സംസ്ക്കാരം എന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ഗവർണർ കൂടി ഇടപെട്ടതോടെ മമത സർക്കാരിന് ഇത് പുതിയ തലവേദന ആയിരിക്കുകയാണ്.