പോലീസ് ഗസ്റ്റ് ഹൗസിലെ മുറി തൂത്തുവാരുന്ന പ്രിയങ്ക ഗാന്ധി, വീഡിയോ വൈറൽ, നിരാഹാരത്തിലെന്ന് റിപ്പോർട്ട്
ദില്ലി: പോലീസ് കസ്റ്റഡിയിലിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തന്നെ താമസിപ്പിച്ചിരിക്കുന്ന പോലീസ് ഗസ്റ്റ് ഹൗസിലെ മുറി തൂത്തുവാരുന്ന വീഡിയോ വൈറലാകുന്നു. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായത്.
പ്രിയങ്കയുടെ അറസ്റ്റ് വലിയ പ്രതിപക്ഷ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ത്തിയിരിക്കുന്നത്. സിതാപൂരിലെ ഗസ്റ്റ് ഹൗസിലാണ് പ്രിയങ്ക ഗാന്ധിയെ പാര്‍പ്പിച്ചിരിക്കുന്നത്.

ഞായറാഴ്ചയാണ് കര്‍ഷകരുടെ പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി 9 പേര്‍ കൊല്ലപ്പെട്ട ദാരുണ സംഭവം ഉണ്ടായത്. കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് കുമാര്‍ അടക്കമുളളവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കഴാഴ്ച രാവിലെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയില്‍ വെച്ച് പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് തടയുകയായിരുന്നു.

പ്രിയങ്ക ഗാന്ധിയെ പിടിച്ച് വലിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസുകാരോട് പൊട്ടിത്തെറിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തന്നെ തടയണമെങ്കില്‍ അറസ്റ്റിനുളള വാറണ്ട് കാണിക്കാന്‍ പ്രിയങ്ക പോലീസുകാരോട് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം. അതില്ലാത്ത പക്ഷം താന്‍ തിരിച്ച് പോകില്ലെന്നും തന്റെ ദേഹത്ത് തൊടരുതെന്നും പ്രിയങ്ക ഗാന്ധി പറയുന്നുണ്ട്. പിന്നീട് പോലീസ് പ്രിയങ്കയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അക്രമം നടന്ന പ്രദേശത്തേക്ക് ഇപ്പോള്‍ ആരെയും പ്രവേശിപ്പിക്കാനാകില്ലെന്നുളള നിലപാടിലാണ് യുപി പോലീസ്. സിതാപൂരിലെ പോലീസ് ഗസ്റ്റ് ഹൗസിലാണ് പ്രിയങ്ക ഗാന്ധിയെ പാര്‍പ്പിച്ചിരിക്കുന്നത്. ലഖ്‌നൗവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ ഗസ്റ്റ് ഹൗസ്്. തീരെ വൃത്തിയില്ലാത്ത മുറി സ്വയം തൂത്ത് വൃത്തിയാക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഗസ്റ്റ് ഹൗസില്‍ പ്രിയങ്ക ഗാന്ധി നിരാഹാര സമരത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലഖിംപൂര്‍ ഖേരി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശം ഇല്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അക്രമം അക്രമം തന്നെയാണ്. താനത് തന്റെ ജീവിതത്തില്‍ നിരവധി കണ്ടിട്ടുണ്ട്. സംഭവിച്ചത് തെറ്റ് തന്നെയാണ്. അത് കര്‍ഷകര്‍ക്കായാലും മറ്റുളളവര്‍ക്കായാലും. കര്‍ഷകര്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. അവിടേക്കാണ് മന്ത്രിയുടെ മകന്‍ വന്നതും അവരെ ചതച്ചരച്ചതും. ഇതോടെ ആളുകള്‍ രോഷാകുലരായി എന്നും പ്രിയങ്ക പറഞ്ഞു.

എന്തുകൊണ്ടാണ് മന്ത്രിയുടെ മകനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കര്‍ഷകരെ ആക്രമിക്കുന്നവര്‍ എങ്ങനെയാണ് രാജ്യസ്‌നേഹി ആകുന്നത് എന്നും പ്രിയങ്ക ചോദിച്ചു. തന്നെ ഉത്തര്‍ പ്രദേശ് പോലീസ് നിയമവിരുദ്ധമായാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. സിതാപൂര്‍-ലഖിംപൂര്‍ ഖേരി അതിര്‍ത്തിയില്‍ വെച്ചാണ് തന്നെ പോലീസ് തടഞ്ഞത്. ആദ്യം ലഖ്‌നൗവില്‍ വീട്ടുതടങ്കലിലും പിന്നീട് ലഖിംപൂര്‍ ഖേരിയിലേക്കുളള യാത്രയ്ക്കിടെ അറസ്റ്റും ചെയ്‌തെന്നും പ്രിയങ്ക ആരോപിച്ചു.
Recommended Video

''ദീപേന്ദര്‍ സിംഗ് ഹൂഡ അടക്കം 5 പേരാണ് കാറിലുണ്ടായിരുന്നത്. മറ്റ് കാറുകളൊന്നും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. തങ്ങളുടെ കാറിന്റെ താക്കോല്‍ പോലീസ് പിടിച്ചെടുത്തു. എവിടെയും പോകാനാകില്ലെന്ന് പറയുകയും അവര്‍ക്കൊപ്പം പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു''. സിആര്‍പിസി 151 പ്രകാരമാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്നാണ് പോലീസ് പറഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ''പ്രിയങ്കാ, എനിക്കറിയാം നീ പിന്നോട്ടില്ലെന്ന്. നിന്റെ ധൈര്യം കണ്ട് അവര്‍ അമ്പരന്നിരിക്കുന്നു. നീതിക്ക് വേണ്ടിയുളള ഈ അഹിംസാ യുദ്ധത്തില്‍ രാജ്യത്തിന്റെ അന്നദാതാക്കളെ നമ്മള്‍ വിജയത്തിലെത്തിക്കും'' - രാഹുല്‍ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications