ഹിമാചൽ പ്രദേശിലും കോൺഗ്രസിന് അടിത്തറ ഇളക്കം! പാർട്ടിയിൽ വിമത നീക്കം, ശക്തി പ്രകടനം!
ഷിംല: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. അനുനയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നേതൃമാറ്റം ഇല്ലാതെ വഴങ്ങില്ല എന്ന കടുത്ത നിലപാടിലാണ് സച്ചിന്‍ പൈലറ്റുളളത്. മധ്യപ്രദേശിന് ശേഷം രാജസ്ഥാനിലും ഭരണം നഷ്ടപ്പെടുമോ എന്നുളള ആശങ്കയിലാണ് കോണ്‍ഗ്രസ്.
അതിനിടെ ഹിമാചല്‍ പ്രദേശിലും പാര്‍ട്ടിയില്‍ വിമത നീക്കം നടക്കുന്നത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരഭദ്ര സിംഗിനെതിരെയാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന് അതൃപ്തി ഉളളത്. വിശദാംശങ്ങള്‍ ഇങ്ങനെ..
രാജസ്ഥാന് ശേഷം
നേതൃതലത്തിലെ തമ്മിലടി കോണ്‍ഗ്രസ് പാര്‍ട്ടിയെ പല സംസ്ഥാനങ്ങളിലും പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുളള ഏറ്റുമുട്ടലാണ് സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണമായത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും അതേ ഭീഷണിയുടെ നിഴലില്‍ ആണ് നിലവില്‍ ഉളളത്
നേതാക്കളുടെ ശക്തിപ്രകടനം
മുഖ്യമന്ത്രി അശോക് പൈലറ്റും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലാണ് പോര്. പാര്‍ട്ടിക്കുളളിലെ വിഭാഗീയത ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസിന് തലവേദന ആയിരിക്കുകയാണ്. മുതിർന്ന നേതാക്കളും യുവനേതാക്കളും തമ്മിലാണ് ഇവിടെയും തമ്മിലടി. പാര്‍ട്ടിയിലെ വിവിധ ചേരികളില്‍ നില്‍ക്കുന്ന നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്ന് ശക്തി പ്രകടനം നടത്തിയതാണ് ഹിമാചല്‍ പ്രദേശില്‍ വിവാദമായിരിക്കുന്നത്.
വീട്ടിൽ വിരുന്ന്
ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരഭദ്ര സിംഗ് കഴിഞ്ഞ ദിവസം തന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉച്ചവിരുന്ന് നടത്തിയിരുന്നു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള മത്സരമാണ് പാർട്ടിയിലെ പുതിയ പ്രതിസന്ധിക്കുളള കാരണം എന്നാണ് സൂചന. അതിലേക്കുളള ശക്തി പ്രകടനമാണ് നേതാക്കളെ സംഘടിപ്പിക്കുന്നതിലൂടെ വീരഭദ്ര സിംഗ് നടത്തിയിരിക്കുന്നത്.
Recommended Video
വിട്ട് നിന്ന് ഒരു വിഭാഗം
സംസ്ഥാന അധ്യക്ഷൻ കുല്‍ദീപ് സിംഗ് റാത്തോഡ്, വീരഭദ്ര സിംഗ് പക്ഷക്കാരനാണ്. കോണ്‍ഗ്രസില്‍ വീരഭദ്ര സിംഗിനെ പിന്തുണയ്ക്കുന്ന പ്രമുഖ നേതാക്കളെല്ലാവരും വിരുന്നിന് എത്തിയിരുന്നു. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിംഗും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ നേതാക്കളും വിരുന്നില്‍ നിന്ന് വിട്ട് നിന്നു. വീരഭദ്ര സിംഗിന്റെ വിരുന്നിന് സമാനമായി മറ്റൊരു വിരുന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും ഹിമാചല്‍ പ്രദേശില്‍ നടന്നിരുന്നു.
7 നേതാക്കൾ പങ്കെടുത്തു
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് കൗള്‍ സിംഗ് ടാക്കൂര്‍ ആണ് തന്റെ വീട്ടില്‍ നേതാക്കള്‍ക്കായി വിരുന്നൊരുക്കിയത്. പാര്‍ട്ടിയിലെ 7 പ്രധാന നേതാക്കളാണ് ഈ വിരുന്നില്‍ പങ്കെടുത്തത്. മാത്രമല്ല വിരുന്നിന് ശേഷം ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായ കുല്‍ദീപ് സിംഗ് റാത്തോഡിന് എതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കൗള്‍ സിംഗ് ടാക്കൂറും നേതാക്കളും പരാതിയും നല്‍കി.
പാര്‍ട്ടിക്കുളളിലെ വിഭാഗീയത
കൗള്‍ സിംഗ് ടാക്കൂറിനൊപ്പമുളള നേതാക്കളും വീരഭദ്ര സിംഗ് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തിട്ടില്ല. സോഹല്‍ ലാല്‍ ടാക്കൂര്‍, സുധീര്‍ ശര്‍മ, ആശ കുമാരി. ജിഎസ് ബലി. രാംലാല്‍ ടാക്കൂര്‍ എന്നീ നേതാക്കള്‍ വീരഭദ്ര സിംഗിനൊപ്പമില്ല. വിരുന്നിന് എന്തുകൊണ്ട് പോയില്ല എന്നത് നേതാക്കള്‍ വിശദീകരിച്ചിട്ടില്ല. പാര്‍ട്ടിക്കുളളിലെ വിഭാഗീയത തന്നെയാണ് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
പിറന്നാൾ പാർട്ടിയെന്ന്
കുല്‍ദീപ് സിംഗ് റാത്തോഡിനെ മാറ്റി പുതിയ അധ്യക്ഷനെ നിയമിക്കണം എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അതേസമയം പാര്‍ട്ടിക്കുളളിലെ വിഭാഗീയ നീക്കങ്ങളെ പിസിസി അധ്യക്ഷന്‍ കുല്‍ദീപ് സിംഗ് റാത്തോഡ് തള്ളിക്കളഞ്ഞിട്ടുണ്ട്. വീരഭദ്ര സിംഗിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് വിരുന്ന് സംഘടിപ്പിക്കപ്പെട്ടത് എന്നാണ് കുല്‍ദീപ് സിംഗ് റാത്തോഡിന്റെ വാദം.
രാഷ്ട്രീയവുമായി ബന്ധമില്ല
ചില നിയന്ത്രണങ്ങള്‍ കാരണം നേരത്തെ പിറന്നാള്‍ ആഘോഷം നടന്നിരുന്നില്ല. വീരഭദ്ര സിംഗിന്റെ വീട്ടില്‍ നടന്ന വിരുന്നിന് രാഷ്ട്രീയവുമായി ബന്ധമില്ല. വീരഭദ്ര സിംഗ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് എന്നും തനിക്ക് അദ്ദേഹത്തിന്റെ അനുഗ്രങ്ങളുണ്ടെന്നും കുല്‍ദീപ് സിംഗ് റാത്തോഡ് പറഞ്ഞു. കുല്‍ദീപ് സിംഗിനെ കൂടാതെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നി ഹോത്രി അടക്കമുളളവരും വീരഭദ്ര സിംഗ് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തിരുന്നു.