ആരോപണങ്ങളില്‍ മനം മടുത്തു! ഇന്‍ഫോസിസ് സിഇഒ സ്ഥാനത്തു നിന്നും വിശാല്‍ സിക്ക രാജി വെച്ചു
ദില്ലി:ഇന്‍ഫോസിസ് സിഇഒയും എംഡിയുമായിരുന്ന വിശാല്‍ സിക്ക രാജി വെച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ മനം മടുത്താണ് രാജി. പ്രവീണ്‍ റാവുവിനാണ് താത്കാലിക ചുമതല.
രാജി വെച്ചെങ്കിലും ഇന്‍ഫോസിസിന്റെ കമ്പനി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി വിശാല്‍ സിക്ക തുടരുമെന്ന് ഇന്‍ഫോസിസ് സെക്രട്ടറി മണികന്ദ പറഞ്ഞു. വിശാല്‍ സിക്കയുടെ രാജി സ്വീകരിച്ചതായും മണികന്ദ അറിയിച്ചു. പുതിയ എംഡിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്നും കന്പനി അറിയിച്ചു. വിശാല്‍ സിക്കക്കെതിരെ ആരോപണവുമായി ഇന്‍ഫോസിസിന്‍റെ മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. ആരോപണങ്ങലളില്‍ മനം മടുത്താണ് രാജിയെന്നാണ് വിശാല്‍ സിക്ക രാജിക്കത്തില്‍ വ്യക്തമാക്കുന്നത്.
ഇന്‍ഫോസിസില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് പ്രവീണ്‍ റാവു. 1986 ലാണ് പ്രവീൺ റാവു ഇൻഫോസിസിലെ ജീവനക്കാരനാകുന്നത്. ഇക്കാലയളവിനുള്ളിൽ ഇൻഫോസിസലെ മാനേജ്‌മെന്റ് സർവ്വീസിന്റെ മേധാവി, യൂറോപ്പ് ഡെലിവറി മേധാവി, റീട്ടെയിൽ വിഭാഗത്തിന്റെ മേധാവി എന്നിങ്ങനെ നിരവധി ചുമതലകൾ പ്രവീൺ റാവു വഹിച്ചിട്ടുണ്ട്.