ബാലക്കോട്ട് വ്യോമാക്രമണം സിനിമയാകുന്നു.. അനുമതി സ്വന്തമാക്കി വിവേക് ഒബ്റോയ്, ചിത്രം മൂന്ന് ഭാഷകളിൽ!
മുംബൈ: ഇന്ത്യൻ വ്യോമ സേനയുടെ വിജയകഥ പറയുന്ന ഒരു സിനിമയുമായി വിവേക് ഒബ്റോയ് എത്തുന്നു. ബാലാക്കോട്ട് വ്യോമാക്രമണമാണ് ചിത്രത്തിന്റെ കഥാതന്തു. സിനിമയുടെ പേരും ബാലാക്കോട്ട് എന്ന് തന്നെ. ഐ എ എഫ് വിങ് കമാൻഡർ വര്ധമാൻ അഭിനന്ദൻ പാക് പിടിയിലാകുന്നതും പിന്നീട് വിട്ടയക്കപ്പെടുന്നതുമെല്ലാം സിനിമയിൽ കാണാം. പുൽവാമ ആക്രമണത്തിന് പിന്നാലെ ഈ വർഷം ഫെബ്രുവരിയിലാണ് ബാലാക്കോട്ടിലെ വ്യോമാക്രമണം ഉണ്ടായത്. ജമ്മു കാശ്മീർ, ദില്ലി, ആഗ്ര എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. അടുത്ത വർഷം ചിത്രം തീയറ്ററുകളിലെത്തും.
ചിത്രീകരണത്തിനാവശ്യമായ അനുമതികളെല്ലാം വിവേക് ഒബ്റോയി സ്വന്തമാക്കിക്കഴിഞ്ഞു. ഹിന്ദി, തമിഴ്, തെലുങ്ക് എന്നിങ്ങനെ മൂന്ന് ഭാഷകളിലായിട്ടാകും സിനിമ ചിത്രീകരിക്കുക. വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങള്‍ ചിത്രത്തിൽ ഭാഗമാകും. വര്ധമാൻ അഭിനന്ദനൊപ്പം വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിന്റി അഗർവാളിന്റെ കഥയും ചിത്രം പറയും. വർധമാൻ അഭിനന്ദനെ രാജ്യം വീരചക്രം നൽകി ആദരിച്ചപ്പോൾ മിന്റി അഗർവാള്‍ യുദ്ധ സേവ പുരസ്കാരം ലഭിക്കുന്ന ആദ്യ വനിത എന്ന നേട്ടം കൈവരിച്ചിരുന്നു.
ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും ഒരു രാജ്യസ്നേഹി എന്ന നിലയിലും സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ആളെന്ന നിലയിലും നമ്മുടെ സായുധ സേനയുടെ വിജയവും ശക്തിയും ഉയർത്തിക്കാട്ടേണ്ടത് എന്റെ ചുമതലയാണ് - വിവേക് ഒബ്റോയ് ബോളിവുഡ് ടൈംസിനോട് പറഞ്ഞു. മൂന്ന് ഭാഷകളിൽ നിർമിക്കുന്ന ഈ ചിത്രം അഭിനന്ദനെപ്പോലെയുള്ളവരുടെ ധീരത ജനങ്ങളിലെത്തിക്കാനും അവരെ അഭിമാനിതരാക്കാനും ശക്തിയുള്ളതാണ്. ഇന്ത്യൻ വ്യോമസേന വളരെയധികം അവധാനതയോടെ നടത്തിയ ഒരു ആക്രമണമാണ് ബാലാക്കോട്ടിലേത്. പുൽവാമ ആക്രമണം മുതൽ ബാലാക്കോട്ട് വ്യോമാക്രമണം വരെയുള്ള വാർത്തകള്‍ ഞാൻ വിടാതെ പിന്തുടർന്നിരുന്നു. ഇതേപ്പറ്റി ഒരുപാട് ചർച്ചകൾ നടന്നതാണ്. ഈ ചിത്രം ബാക്കിയുള്ള കാര്യങ്ങളും പറയും.
ഇന്ത്യൻ വ്യോമസേന തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ വിവേക് ഒബ്റോയ്, വിഷയത്തോട് പരമാവധി നീതി പുലർത്താൻ ശ്രമിക്കും എന്നും പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന് തലേന്നാണ് ഇന്ത്യൻ വ്യോമസേനയിൽ നിന്നും ചിത്രത്തിന് ആവശ്യമായ അനുമതി വിവേക് ഒബ്റോയിക്ക് ലഭിച്ചത്. ഹോളിവുഡിൽ ഇന്റലിജന്റ്സ് ഏജന്‍സികളെയും നേതാക്കളെയും കുറിച്ചുള്ള സിനിമകൾ വരുന്നു. എന്തിനാണ് ഇന്ത്യൻ സിനിമ മാത്രം മാറിനിൽക്കുന്നത്. ലോകത്തെ ഏറ്റവും ശക്തമായ സായുധസേനയുള്ള രാജ്യമെന്ന നിലയിൽ നമ്മൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അത് ലോകത്തിന് മുന്നിലെത്തിക്കാനുള്ള സമയമാണിത് - വിവേക് ഒബ്റോയ് പറഞ്ഞു.
ബാലാക്കോട്ട് വ്യോമാക്രമണം സിനിമയാക്കാൻ ഇന്ത്യൻ വ്യോമസേന വിവേക് ഒബ്റോയിയിൽ വിശ്വാസം അർപ്പിച്ചു എന്ന കാര്യം വളരെയധികം ശ്രദ്ധേയമാണ്. സാധാരണ ഗതിയിൽ ഇത്തരം ഗൗരവകരമായ കാര്യങ്ങൾ സിനിമയാക്കാൻ അധികാരികൾ താൽപര്യം കാണിക്കാറില്ല. ആധികാരികത, നാടകീയത തുടങ്ങിയ ഒരുപാട് കാര്യങ്ങൾ സിനിമയിൽ വരുമ്പോൾ പ്രധാനപ്പെട്ട വിഷയങ്ങളാകാറുണ്ട്. വിഷയത്തിന്റെ ഗൗരവം തന്നെ ചോർന്നുപോകാൻ ഇടയുണ്ട്. ഈ പ്രത്യേകതകൾ പരിഗണിക്കുമ്പോൾ ഇന്ത്യൻ വ്യോമസേനയുടെ അനുമതി ലഭിച്ചു എന്നത് തന്നെ വിവേക് ഒബ്റോയുടെ വിജയമായി കണക്കാക്കാവുന്നതാണ്.