ബഹിഷ്കരണ ഭീഷണി കുറിയ്ക്ക് കൊണ്ടു: ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറി വിവോ
മുംബൈ: ബഹിഷ്കരണ ഭീഷണികൾക്കിടെ ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺഷിപ്പിൽ നിന്ന് വിവോ പിന്മാറി. ഐപിഎല്ലിന്റെ ഈ സീസണിൽ നിന്ന് താൽക്കാലികമായി മാത്രം വിട്ടുനിൽക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതോടെയാണ് ചൈനീസ് വിരുദ്ധ വികാരം ശക്തിയാർജ്ജിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ വർഷത്തെ ഐപിഎൽ സ്പോൺസർ ഷിപ്പിൽ നിന്ന് പിന്മാറുകയാണെന്ന് ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ വിവോ തന്നെയാണ് അറിയിച്ചത്. വിവോയുടെ പിന്മാറ്റം തലവേദനയായിട്ടുള്ളത് ബിസിസിഐയ്ക്കാണ്. ഈ സീസണിലേക്ക് മാത്രമായി പുതിയ സ്പോൺസറെ കണ്ടെത്തേണ്ടതായി വരികയും ചെയ്യും.
ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിന് പിന്നാലെ ടിക് ടോകും, ഹലോയും ഉൾപ്പെടെ നിരവധി ജനപ്രിയ ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സോഷ്യൽ മീഡിയയിൽ ഐപിഎൽ ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടുള്ള ക്യാമ്പെയിനുകളും ശക്തിപ്രാപിച്ചത്. ഈ സാഹചര്യത്തിൽ ഞായറാഴ്ച ചേർന്ന ഭരണസമിതി യോഗത്തിൽ വിവോയെ ടൈറ്റിൽ സ്പോൺസർ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഐപിഎൽ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ശക്തമായതിന് പിന്നാലെയാണ് ഐപിഎല്ലിൽ നിന്ന് പിന്മാറാൻ സന്നദ്ധത അറിയിച്ച് വിവോ തന്നെ രംഗത്തെത്തുന്നത്.

ചൈനീസ് കമ്പനികളായ സ്വിഗ്ഗി, പേടിഎം, ഡ്രീം 11 എന്നിവയുമായും ഐപിഎല്ലിന് സ്പോൺസർ ഷിപ്പ് കരാറുകളുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇവയുടെ കാര്യത്തിൽ എന്ത് നിലപാടാണ് ഉണ്ടാകുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിന് 2022 വരെയാണ് വിവോയ്ക്ക് കരാറുള്ളത്. 2020ലെ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കാൻ വിവോ തീരുമാനിച്ചതോടെ വിവോയുമായി നിലവിലുള്ള കരാർ 2023 വരെ നീട്ടിനൽകും. അഞ്ച് വർഷത്തെ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിന് 2199 കോടിയുടെ കരാറാണ് ഒപ്പുവെച്ചിട്ടുള്ളത്. 440 കോടി രൂപയാണ് ബിസിസിഐയ്ക്ക് വിവോ ഓരോ വർഷവും നൽകിവരുന്നത്.












Click it and Unblock the Notifications