ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിന് വ്യക്തമായ പദ്ധതികളൊരുക്കി ശശികല; ഒപിഎസിന്റെ മൗന പിന്തുണയും
ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിന് വ്യക്തമായ പദ്ധതികളൊരുക്കി ശശികല; ഒപിഎസിന്റെ മൗന പിന്തുണയും
ചെന്നൈ: പലപ്പോഴും ട്വിസ്റ്റുകൾകൊണ്ട് ഒരു കോളിവുഡ് സിനിമ പോലെ തന്നെ ആവേശകരമാക്കുന്നതാണ് തമിഴകത്തിന്റെ രാഷ്ട്രീയ സ്വഭാവവും. വില്ലന്മാർ നായകന്മാരാവുകയും മറിച്ചുമെല്ലാം സംഭവിക്കുന്ന ദ്രാവിഡ മണ്ണിൽ മറ്റൊരു സുപ്രധാന നീക്കത്തിനൊരുങ്ങുകയാണ് വി.കെ ശശികല. മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല ദ്രാവിഡ രാഷ്ട്രീയത്തിലേക്കും അണ്ണാഡിഎംകെ തലപ്പത്തേക്കും മടങ്ങിയെത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. അവരുടെ തന്നെ വ്യത്യസ്ത ഫോൺ സംഭാഷണങ്ങൾ ഇത് വ്യക്തമാക്കുകയും ചെയ്യുന്നു.
തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍
രണ്ടാം വരവിൽ പാർട്ടിയുടെ സർവ്വാധിപത്യം ഏറ്റെടുക്കാനുള്ള പദ്ധതികളാണ് ശശികല അണിയറയിൽ ഒരുക്കുന്നത്. ഇതിന് മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ പനീർ സെൽവത്തിന്റെ മൗന പിന്തുണയുമുണ്ട്. എടപ്പാടി പളനിസ്വാമിയിൽ നിന്നും പാർട്ടിയുടെ കടിഞ്ഞാൻ ശശികലയ്ക്ക് ഏറ്റെടുക്കാൻ കഴിഞ്ഞാൽ രാഷ്ട്രീയമായ നേട്ടം ഒപിഎസിന് ഉണ്ടെന്നതും ഇതിന് കാരണമാണ്.
പാർട്ടിയെ രക്ഷിക്കാൻ നേതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനു കത്തുകളാണു ശശികലയ്ക്കു ലഭിച്ചതെന്ന് അവരുമായി അടുപ്പമുള്ളവർ പറയുന്നു. ഇത്തരത്തിൽ കത്തയച്ചവരിൽ നിന്ന് തിരഞ്ഞെടുത്തവരെ ഫോണിൽ വിളിച്ചാണ് തന്റെ മടങ്ങിവരവിനെ കുറിച്ച് ശശികള പറഞ്ഞത്. അണ്ണാഡിഎംകെ തമ്മിൽ തല്ലി നശിക്കുകയാണെന്നും പ്രവർത്തകർ വിഷമിക്കേണ്ടെന്നും ഉടൻ തിരികെ വരുമെന്നും പറഞ്ഞ അവർ എംജിആർ, ജയലളിത എന്നിവരുടെ പാതയിൽ പാർട്ടിയെ നയിക്കുമെന്നും വ്യക്തമാക്കി.
പത്ത് വർഷത്തിന് ശേഷം അധികാരം നഷ്ടമായ എഐഎഡിഎംകെയിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പടെ ഇത് തിരിച്ചടിയാകുമെന്ന ആശങ്ക പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെയുണ്ട്. എടപ്പാടി പ്രതിപക്ഷ നേതാവായതിൽ പനീർസെൽവത്തിനു കടുത്ത അതൃപ്തിയുണ്ട്. 66 എംഎൽഎമാരിൽ ഭൂരിപക്ഷവും എടപ്പാടി പക്ഷക്കാരാണ്. എന്നാൽ അണിയറയിൽ ഒപിഎസും ശശികലയും ചേർന്ന് നടത്തുന്ന ചരട് വലികളെ എത്രത്തോളം പ്രതിരോധിക്കാൻ എടപ്പാടിക്ക് സാധിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.
കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ഒന്നിച്ച് പ്രവർത്തിച്ചെങ്കിലും എടപ്പാടിയും പനീർസെൽവവുമായുള്ള ഭിന്നത പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ശശികലകൂടി വരുന്നതോടെ ആശങ്ക വർധിക്കും. ശശികലയുടെ നീക്കങ്ങളിലൂടെ പനീർസെൽവം എടപ്പാടിയുടെ ആധിപത്യത്തെ മറികടക്കാമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പാർട്ടിയിൽ തിരിച്ചെത്താമെന്നതു ശശികലയുടെ ദിവാസ്വപ്നം മാത്രമാണെന്ന് എടപ്പാടിയോട് അടുപ്പം പുലർത്തുന്ന ഡപ്യൂട്ടി കോ-ഓർഡിനേറ്റർ കെ.പി.മുനുസാമി പറയുന്നു.
അതേസമയം ശശികലയ്ക്കും ദിനകരനുമെതിരെ നേരത്തേ രൂക്ഷ വിമർശനമുന്നയിച്ചിരുന്ന മറ്റ് നേതാക്കളാരും ഇതുവരെ ശശികലയുടെ മടങ്ങിവരവിനോട് പ്രതികരിച്ചിട്ടില്ല. ഇതും ശശികലയുടെ ശ്രമങ്ങൾ ഫലം കാണുന്നുവെന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ മടങ്ങി വരവ് ചിന്നമ്മയ്ക്ക് അത്ര പ്രയാസമുള്ള കാര്യമാകില്ല. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതിനെതിരെ ശശികല നൽകിയ ഹർജി 18നു ചെന്നൈ കോടതി പരിഗണിക്കുന്നുണ്ട്. ഇതിന്റെകൂടി വിധി അറിഞ്ഞിട്ടാകും ഭാവി നീക്കങ്ങൾ.
Recommended Video