വികെ സിങിന്റെ അന്നത്തെ യാത്ര ഇന്ത്യക്കാരെ കണ്ടെത്താൻ; ഇപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാനും...
മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ വികെ സിങ് ഇറാഖിലേക്ക് പോകുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് രാജ്യസഭയെ അറിയിച്ചത്.
ദില്ലി: കാണാതായവരെ കണ്ടെത്താനായി രണ്ടു തവണ ഇറാഖിലേക്ക് പോയ ജനറൽ വികെ സിങ് ഇത്തവണ പോകുന്നത് അവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ. മൊസൂളിൽ ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന വിവരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിദേശകാര്യ സഹമന്ത്രി ജനറൽ വികെ സിങ് ഇറാഖിലേക്ക് യാത്ര തിരിക്കുന്നത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ വികെ സിങ് ഇറാഖിലേക്ക് പോകുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് രാജ്യസഭയെ അറിയിച്ചത്. ഇറാഖിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ വഹിച്ചുള്ള വിമാനം പഞ്ചാബിലെ അമൃത്സറിലേക്കായിരിക്കും ആദ്യം പോകുന്നത്. ഇവിടെ നിന്ന് പാട്നയിലേക്കും കൊൽക്കത്തയിലേക്കും വിമാനം യാത്രതിരിക്കും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് തന്നെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

മൊസൂളിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ കണ്ടെത്താനായി ജനറൽ വികെ സിങ് നേരത്തെ രണ്ടു തവണ ഇറാഖ് സന്ദർശിച്ചിരുന്നു. എന്നാൽ ഭീകരാക്രമണങ്ങളെ തുടർന്ന് അന്നത്തെ സന്ദർശനത്തിൽ അദ്ദേഹത്തിന് മൊസൂളിലേക്ക് എത്തിപ്പെടാനായില്ല. പിന്നീട് 2017 ഒക്ടോബറിൽ നടത്തിയ ഇറാഖ് സന്ദർശനത്തിലും അദ്ദേഹം ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കാണാതായവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇനി എന്തെങ്കിലും വിവരം ലഭിക്കണമെങ്കിൽ ഡിഎൻഎ പരിശോധന നടത്തുക മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇറാഖിലെ കുഴിമാടത്തിൽ നിന്നും ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎയും കാണാതായ ഇന്ത്യക്കാരുടെ ഡിഎൻഎയും ഒന്നാണെന്ന് കഴിഞ്ഞദിവസമാണ് ഇന്ത്യൻ സർക്കാരിന് വിവരം ലഭിച്ചത്. 38 പേരുടെയും ഡിഎൻഎ ഫലങ്ങൾ കൃത്യമായിരുന്നെന്നും, ഒരാളുടേത് 70 ശതമാനത്തോളം ശരിയാണെന്നും സുഷമ സ്വരാജ് പറഞ്ഞു.












Click it and Unblock the Notifications