അപൂർവ രോഗങ്ങളുടെ ചികിത്സ ചെലവ്; ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടെ ധനസമാഹരണമാകാമെന്ന് കേന്ദ്രം
അപൂർവ രോഗങ്ങളുടെ ചികിത്സ ചെലവ്; ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടെ ധനസമാഹരണമാകാമെന്ന് കേന്ദ്രം
ന്യൂഡൽഹി: വലിയ ചെലവ് വരുന്ന അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് ധനസമാഹരണം അനുവദിച്ച് കേന്ദ്രം. ഇത്തരം സാഹചര്യങ്ങളിൽ സമൂഹമാധ്യമങ്ങൾ ഉള്‍പ്പെടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ധനസമാഹാരണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ലോക്സഭയെ അറിയിച്ചു. ഇത് സംബന്ധിച്ച പരിഷ്കരിച്ച ആരോഗ്യ നയം പ്രസിദ്ധപ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഇത്തരം രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതിയിൽ കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ മുഹമ്മദ്, ഇമ്രാൻ എന്നീ കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് തീരുവ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽകൂടിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ നയ പരിഷ്കരണം.
സ്പൈനല്‍ മസ്കുലര്‍ അട്രോഫി പോലുള്ള രോഗങ്ങള്‍ക്ക് വലിയ ചെലവാണ് വരുന്നത്. അംഗീകൃത ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് വ്യക്തിഗതമായോ കോര്‍പറേറ്റുകളില്‍ നിന്നോ ആവശ്യമായ ചികിത്സ സഹായം സ്വീകരിക്കാം. ഇത്തരം കേസുകളില്‍ സര്‍ക്കാറിന് മാത്രമായി ചികിത്സക്ക് ആവശ്യമായ മുഴുവന്‍ തുകയും നല്കാന് കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. പരിഷ്കരിച്ച നയം അനുസരിച്ച് 20 ലക്ഷം രൂപയായിരിക്കും സർക്കാർ ഒറ്റത്തവണയായി നൽകുന്നത്.
Recommended Video
ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പുറമെ പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഈ സഹായം ലഭിക്കും. അത്യപൂര്‍വ രോഗങ്ങളുടെ ചികിത്സക്കും പരിശോധനക്കും ഗവേഷണത്തിനും ഉള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി തെരഞ്ഞെടുത്ത ആശുപത്രികള്‍ക്ക് അഞ്ചു കോടി രൂപവരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.