'ആര്‍ക്ക് കുത്തിയാലും താമരയ്ക്ക് തെളിയുന്നു'! വ്യാപക പരാതിയുമായി വോട്ടര്‍മാര്‍
Recommended Video
18 സംസ്ഥാനങ്ങളിലേയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലേയും 91 ലോക്സഭാ മണ്ഡലങ്ങളിലേയും ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ പിന്നാലെ വോട്ടിങ്ങ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന് വ്യാപക പരാതി. തിരഞ്ഞെടുപ്പിനിടെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടിങ്ങ് മെഷീനുകള്‍ തകരാറിലാവുകയും വോട്ടിങ്ങ് തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു കൂടാതെ വോട്ടിങ്ങ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് നിരവധി വോട്ടര്‍മാരാണ് രംഗത്തെത്തിയത്.
വയനാട്ടില്‍ രാഹുലിന് വേണ്ടി വഴിമാറിയപ്പോള്‍ നേതൃത്വം ഓഫര്‍ വെച്ചത്.. വെളിപ്പെടുത്തി ടി സിദ്ധിഖ്
ഇവര്‍ പരാതി ഉന്നയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആര്‍ക്ക് വോട്ട് ചെയ്താലും ബിജെപിക്കാണ് വോട്ട് വീഴുന്നതെന്നാണ് വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുന്നത്. ചില പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ ഇവിഎമ്മില്‍ ഇല്ലെന്നും വോട്ടര്‍മാര്‍ പരാതിപെടുന്നുണ്ട്.
അസമിലും മേഘാലയയിലും
അസ്സമില്‍ നിന്നാണ് വോട്ടിങ്ങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം ആദ്യം ഉയര്‍ന്നതെന്ന് ദേശീയ മാധ്യമമായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. അസമിലെ തെസ്പുര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മേഘാലയയിലെ ഷില്ലോങ്ങില്‍ നിന്നും വോട്ടര്‍മാര്‍ വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേടിനെതിരെ രംഗത്തെത്തി.
പരാതിയുമായി വോട്ടര്‍മാര്‍
ആര്‍ക്ക് വോട്ട് ചെയ്താലും അത് ബിജെപിക്കാണ് വീഴുന്നതെന്നാണ് തെസ്പുരയില്‍ നിന്നുള്ള വോട്ടര്‍മാരുടെ പരാതി. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് തെസ്പുര്‍. ഇവിടെയാണ് ബീഫ് വില്‍പ്പന നടത്തിയതിന്‍റെ പേരില്‍ മുസ്ലീമായ മധ്യവയസ്കനെ ആള്‍ക്കൂട്ടം പന്നി ഇറച്ചി കഴിപ്പിക്കാന്‍ ശ്രമിച്ചത്.
ആര്‍ക്ക് കുത്തിയാലും
വോട്ടിങ്ങ് മെഷീനിലെ ക്രമക്കേടെന്ന വാര്‍ത്ത ഇരു സംസ്ഥാനങ്ങളിലേയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നിഷേധിച്ചു. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നായിരുന്നു ഇരുവരുടേയും പ്രതികരണം. അതേസമയം ഇരുവരേയും തള്ളി മീററ്റില്‍ നിന്നും പരാതിയുമായി വോട്ടര്‍മാര്‍ രംഗത്തെത്തി.
വീഡിയോ സഹിതം
വീഡിയോ സഹിതമാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. ഇവിടെ ബിജിനോര്‍ മണ്ഡലത്തിലെ രു വോട്ടര്‍മാരാണ് വോട്ടിങ്ങ് യന്ത്രത്തിലെ അപാകത മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ബിഎസ്പിയുടെ ആന ചിഹ്നത്തിന് നേര്‍ക്കുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ തെളിയുന്നത് ബിജെപി ചിഹ്നത്തിന് നേരയുള്ള ബട്ടണിലാണെന്നാണ് വോട്ടര്‍മാര്‍ വെളിപ്പെടുത്തിയത്.
|
വിവിപാറ്റ് സംവിധാനം
ആര്‍ക്ക് വോട്ട് ചെയ്തെന്ന് അറിയാന്‍ സാധിക്കുന്ന വിവിപാറ്റ് സംവിധാനത്തിലും വോട്ട് ബിജെപിക്കാണ് ചെയ്തതെന്നാണ് തെളിഞ്ഞതെന്ന് വോട്ടര്‍മാര്‍ ആരോപിച്ചു. ഒരു മണിക്കൂര്‍ താന്‍ കാത്ത് നിന്നിട്ടും പരാതി പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതി പറഞ്ഞ വോട്ടര്‍ വ്യക്തമാക്കി.
വോട്ടിങ്ങ് യന്ത്രം
സംഭവത്തിന്‍റെ വീഡിയോ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി പങ്കുവെച്ചിരുന്നു. അതേസമയം അധികൃതര്‍ വോട്ടിങ്ങ് യന്ത്രത്തിലെ തകരാറ് പരിഹരിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്. പരിഹരിക്കാന്‍ കഴിയാതിരുന്നതോടെ വോട്ടിങ്ങ് യന്ത്രം അധികൃതര്‍ മാറ്റി.
ഉരുണ്ടുകളിച്ച് അധികൃതര്‍
വോട്ടിങ്ങ് യന്ത്രം പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണ് അധികൃതരുടെ മറുപടി. എന്നാല്‍ യന്ത്രത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് മറ്റ് പാര്‍ട്ടികള്‍ ആരോപിച്ചു. അതേസമയം സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് പരാതി അയച്ചിട്ടുണ്ടെന്ന് ബിഎസ്പി നേതാവ് സതീഷ് ശര്‍മ്മ പറഞ്ഞു.
ജമ്മുവിലും
വോട്ടിങ്ങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടെന്ന പരാതി ജമ്മു കാശ്മിലും ഉയര്‍ന്നിരുന്നു. പൂഞ്ച് ജില്ലയിലെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുള്ള വോട്ടര്‍മാര്‍ പരാതി ഉന്നയിച്ച വീഡിയോയും പങ്കുവെച്ചിരുന്നു.
വീഡിയോ പങ്കുവെച്ച് ഒമര്‍ അബ്ദുള്ള
പോളിങ്ങ് ബൂത്തിലെ വോട്ടിങ്ങ് മെഷീനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ലെന്നാണ് വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ചൊരു വീഡിയോ ആണ് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത്.
പരാതിയും വീഡിയോയും
വോട്ട് ചെയ്ത് പുറത്തിറങ്ങയവരാണ് വോട്ട് വീഴുന്നില്ലെന്ന പരാതി ആദ്യം ഉയര്‍ത്തിയത്. വോട്ട് ചെയ്തപ്പോള്‍ ബട്ടണ്‍ അമര്‍ന്നിരുന്നില്ലെന്നും അതിനാല്‍ തന്നെ വോട്ട് രേഖപ്പെടുത്തിയോ എന്നുള്ളത് വ്യക്തമല്ലെന്നും വോട്ടര്‍മാര്‍ ആരോപിച്ചിരുന്നു. അതേസമയം അധികൃതര്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് വ്യാപകമായി പരാതി ഉയര്‍ന്നത്.
പ്രതിപക്ഷത്തിന്‍റെ ആരോപണം
തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മെഷീനുകളില്‍ വ്യാപകമായി ക്രിത്രിമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ വര്‍ഷങ്ങളായി ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നത്. നേരത്തേ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ക്രിത്രിമം നടന്നേക്കുമെന്ന ആരോപണങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.
വെളിപ്പെടുത്തല്‍
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം കൈവരിച്ചത് വോട്ടിങ്ങ് യന്ത്രത്തില്‍ നടത്തിയ തിരിമറിയാണെന്ന് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ വെളിപ്പെടുത്തിയിരുന്നു. ഇത് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വോട്ടിങ്ങ് യന്ത്രത്തില്‍ തിരിമറി കാണിക്കാന്‍ ആവില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.
ഒരുങ്ങുന്നത് വന്‍ അട്ടിമറി? പ്രചരണത്തിന് പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ലെന്ന് നാല് നേതാക്കള്‍
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ