ഡികെ ശിവകുമാറിന് ആശ കൊടുത്ത് കാത്തിരിക്കാന്‍ നിർദേശിച്ച് കോണ്‍ഗ്രസ്, ഒപ്പം രാജസ്ഥാനും മധ്യപ്രദേശും!
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ വിഭാഗീയത പരിഹരിക്കാനാവാതെ വലഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിലുളള കൊമ്പ് കോര്‍ക്കല്‍ കാരണം പാര്‍ട്ടി അധ്യക്ഷനെ ഇതുവരെ കോണ്‍ഗ്രസിന് തീരുമാനിക്കാനായിട്ടില്ല.
ഡികെ ശിവകുമാര്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതാണ് ഹൈക്കമാന്‍ഡിന് താല്പര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡികെയോട് കാത്തിരിക്കാനാണ് നേതൃത്വം ഏറ്റവും ഒടുവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച ഗുലാം നബി ആസാദ് കര്‍ണാടകത്തിലെത്തിയിട്ടുണ്ട്. കർണാടകം കൂടാതെ രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിന് സമാനമായ തലവേദനകളുണ്ട്.
ഡികെ-സിദ്ധരാമയ്യ പോര്
കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ എന്ന വിളിപ്പേരുളള ഡികെ ശിവകുമാര്‍ കര്‍ണാടകത്തില്‍ വന്‍ സ്വാധീനമുളള നേതാവാണ്. കളളപ്പണക്കേസില്‍ ജയില്‍വാസം അനുഭവിച്ച് തിരിച്ച് വന്നതിന് ശേഷം ഡികെയുടെ താരപരിവേഷം കൂടി. ഹൈക്കമാന്‍ഡിനോടും ഡികെയോട് താല്പര്യം വര്‍ധിച്ചിട്ടുണ്ട്.. ഇത് കോണ്‍ഗ്രസിലെ മറുപക്ഷമായ സിദ്ധരാമയ്യ വിഭാഗത്തിന് വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
കാല് വാരിയവർ
കര്‍ണാടകത്തില്‍ ജെഡിഎസുമായി ചേര്‍ന്ന് അധികാരം പിടിക്കാന്‍ കരുക്കള്‍ നീക്കിയതിന് പിന്നിലെ ബുദ്ധി കേന്ദ്രം ഡികെ ആയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലേയും ജെഡിഎസിലേയും നേതാക്കള്‍ കൂട്ടത്തോടെ കാല് വാരിയതോടെ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോയവരില്‍ മിക്കതും സിദ്ധരാമയ്യ പക്ഷക്കാരാണ് എന്നത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് തിരിച്ചടി
തുടര്‍ന്ന് ഡിസംബറില്‍ 15 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. ബിജെപി 12 സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 2 സീറ്റ് മാത്രം. തുടര്‍ന്ന് കെപിസിസി അധ്യക്ഷനായിരുന്ന ദിനേഷ് ഗുണ്ടു റാവുവും നിയമസഭാ കക്ഷി നേതാവായിരുന്ന സിദ്ധരാമയ്യയും രാജി വെച്ചു. അതോടെ കര്‍ണാടക കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്.
പിളർപ്പിലേക്ക് നയിക്കാം
സിദ്ധരാമയ്യയ്ക്ക് പകരക്കാരനായി ഡികെ ശിവകുമാറിനെ നിയോഗിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ സിദ്ധരാമയ്യ വിഭാഗം വലിയ എതിര്‍പ്പുയര്‍ത്തും എന്ന് ഹൈക്കമാന്‍ഡ് കണക്ക് കൂട്ടുന്നു. ആ തീരുമാനം പാര്‍ട്ടിയെ ഒരു പിളര്‍പ്പിലേക്ക് പോലും നയിച്ചേക്കാം എന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് ഡികെയോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുന്നത്.
മധ്യപ്രദേശിലും രാജസ്ഥാനിലും
മധ്യപ്രദേശിലും രാജസ്ഥാനിലും സമാന പ്രശ്നത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിന് പരിഹാരം കാണേണ്ടതുണ്ട്. മധ്യപ്രദേശില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മിലുമാണ് ചേരിപ്പോര്. ഈ പ്രശ്നങ്ങള്‍ ആദ്യം പരിഹരിച്ചതിന് ശേഷം കര്‍ണാടകത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാം എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
സമയമെടുത്ത് സമവായം
എടുത്ത് ചാടി തീരുമാനം പ്രഖ്യാപിക്കുന്നതിന് പകരം നേതാക്കളുമായി സമയമെടുത്ത് ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കുക എന്നതാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന വഴി. മൂന്ന് സംസ്ഥാനങ്ങളിലും പാര്‍ട്ടിയില്‍ പിളര്‍പ്പും പ്രതിഷേധ രാജികളും അടക്കമുളള അപകടങ്ങള്‍ വന്‍ വെല്ലുവിളിയായി കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ മൂന്നിടത്തും സംസ്ഥാന അധ്യക്ഷ പദവികള്‍ സ്വപ്നം കാണുന്ന നേതാക്കള്‍ ഇനിയും കാത്തിരിക്കേണ്ടതായി വരും.
നിർണായക ചർച്ചകൾ
ഡിസംബര്‍ 9 മുതല്‍ കര്‍ണാടകത്തില്‍ അധ്യക്ഷ പദവിയും നിയമസഭാ കക്ഷി നേതാവിന്റെ കസേരയും ഒഴിഞ്ഞ് കിടക്കുകയാണ്. കര്‍ണാടകത്തിലെത്തിയ ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം ഡികെ ശിവകുമാറിനെ വീട്ടിലെത്തി കണ്ടിരുന്നു. മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യ, ജി പരമേശ്വര എന്നിവരുമായും ഗുലാം നബി ആസാദ് കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്ന് കര്‍ണാടക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുഭാഷ് അഗര്‍വാള്‍ വ്യക്തമാക്കി.