ഫേസ്ബുക്കിന് മോദിയുടെ ബിജെപിയെ പേടി, വിദ്വേഷ പരാമർശത്തിന് നടപടിയെടുത്തില്ല, ഏറ്റെടുത്ത് കോൺഗ്രസ്!
ദില്ലി: വിദ്വേഷജനകമായ ഉളളടക്കം അനുവദിക്കില്ലെന്ന നയത്തില്‍ ബിജെപിയെ പേടിച്ച് വെള്ളം ചേര്‍ത്ത് ഫേസ്ബുക്ക്. ഇന്ത്യയിലെ ബിസ്സിനസ്സ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബിജെപി നേതാക്കളുടെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് കണ്ണടച്ചതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെയുളള നടപടി ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവായ അന്‍ഖി ദാസ് ഇടപെട്ട് തടഞ്ഞുമെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്ത് വന്നതോടെ വിഷയം ഏറ്റെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിങ്ങനെ..
കണ്ണടച്ച് ഫേസ്ബുക്ക്
ബിജെപിയുമായി ബന്ധമുളള കുറഞ്ഞത് നാല് പേരുടേയും സംഘടനകളുടേയും വിദ്വേഷ പരാമര്‍ശങ്ങളോടാണ് ഫേസ്ബുക്ക് കണ്ണടച്ചത് എന്നാണ് റിപ്പോര്‍ട്ട്. അക്രമങ്ങള്‍ക്ക് കാരണമാകുന്ന തരത്തിലുളള വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഇവര്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുത്തില്ല എന്നാണ് കമ്പനി ജീവനക്കാരേയും മുന്‍ ജീവനക്കാരെയും അടക്കം ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിസ്സിനസ്സ് താല്‍പര്യങ്ങളെ മോശമായി ബാധിക്കും
ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കണക്കെടുത്താല്‍ ഫേസ്ബുക്കിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അതുകൊണ്ട് തന്നെ മോദിയുടെ പാര്‍ട്ടിയായ ബിജെപിയുടെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നത് കമ്പനിയുടെ ഇന്ത്യയുടെ ബിസ്സിനസ്സ് താല്‍പര്യങ്ങളെ മോശമായി ബാധിക്കും എന്ന് അന്‍ഖി ദാസ് ജീവനക്കാരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഫേസ്ബുക്കിന്റെ പോളിസിക്ക് വിരുദ്ധം
തെലങ്കാനയിലെ ബിജെപി എംഎല്‍എയായ ടി രാജ സിംഗ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം നടത്തിയത് ഫേസ്ബുക്കിന്റെ പോളിസിക്ക് വിരുദ്ധമാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ രാജ സിംഗിനെ വിലക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ല. നടപടി ഒഴിവാക്കാന്‍ അന്‍ഖി ദാസ് ഇടപെട്ടത് ബിജെപിയോട് ഫേസ്ബുക്ക് പക്ഷപാതിത്വം കാണിക്കുന്നതിന് തെളിവാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ആരോപിക്കുന്നു.
അത് മാത്രമല്ല കാരണം
ഫേസ്ബുക്ക് പോളിസി പ്രകാരം സാധാരണഗതിയില്‍ ബിജെപി എംഎല്‍എ വിലക്കപ്പെടേണ്ടതായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാഷ്ട്രീയപരമായി ഉണ്ടായേക്കാവുന്ന ശത്രുതയെ കുറിച്ച് അന്‍ഖി ദാസ് ആശങ്കകള്‍ ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ ബിജെപി എംഎല്‍എയെ വിലക്കാതിരുന്നതിന് അത് മാത്രമല്ല കാരണമെന്നും ഫേസ്ബുക്ക് വക്താവ് ആന്‍ഡി സ്റ്റോണ്‍ പ്രതികരിച്ചു.
താന്‍ വ്യക്തിപരമായി പോസ്റ്റ് ചെയ്തിട്ടില്ല
വാള്‍സ്ട്രീറ്റ് ജേണലില്‍ നിന്നുളള അന്വേഷണങ്ങള്‍ക്ക് പിറകേ ബിജെപി എംഎല്‍എയുടെ ചില പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്യുകയുണ്ടായി. മാത്രമല്ല ഇയാള്‍ക്ക് ഇനി ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിനുളള അനുമതി ലഭിക്കില്ലെന്നും പറയുന്നു. എന്നാല്‍ താന്‍ വ്യക്തിപരമായി വിദ്വേഷജനകമായതൊന്നും പോസ്റ്റ് ചെയ്തിട്ടില്ല എന്നാണ് എംഎല്‍എയുടെ വിശദീകരണം.
നമുക്കാരെയും തടയാനാകില്ല
2018ല്‍ തന്റെ ഔദ്യോഗിക പേജ് നീക്കം ചെയ്യുന്നതിന് മുന്‍പ് ഫേസ്ബുക്ക് അക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ബിജെപി എംഎല്‍എ പറയുന്നു. 'രാജ്യമെമ്പാടുമുളള തന്നെ പിന്തുണയ്ക്കുന്നവര്‍ തന്റെ പേരില്‍ നിരവധി പേജുകള്‍ തുടങ്ങിയിട്ടുണ്ട്. നമുക്കാരെയും തടയാനോ നിയന്ത്രിക്കാനോ സാധിക്കില്ലെ'ന്നും സിംഗ് പറഞ്ഞു. ഇയാളുടെ പേരി്ല്‍ എട്ടോളം പേജുകളും പ്രൊഫൈലുകളുമാണ് ഫേസ്ബുക്കിലുളളത്.
വിമർശിച്ച് കോൺഗ്രസ്
346 മില്യണ്‍ ഉപഭോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയിലുളളത്. രാഷ്ട്രീയം നോക്കാതെ വിദ്വേഷജനകമായ ഉളളടങ്ങള്‍ക്കെതിരെ നടപടിയെടുക്കുക എന്നാണ് ഫേസ്ബുക്ക് പോളിസിയെന്ന് കമ്പനി വക്താവ് വിശദീകരിക്കുന്നു. വാര്‍ത്ത പുറത്ത് വന്നതോടെ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്ത് എത്തി. ഫേസ്ബുക്ക് ഉന്നതരും ബിജെപിയും തമ്മില്‍ അടുത്ത ബന്ധമാണെന്നും ഇത് ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
സിപിഎമ്മിന്റെ പണി ഏറ്റില്ല, റേറ്റിംഗിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്! വിയർത്ത് കൈരളി, മുന്നേറി ജനം!