'ഇതൊന്നും ഞങ്ങള്‍ സഹിക്കുമെന്ന് കരുതേണ്ട, ലഡാക്കിന്‍റെ ഭാഗമാകേണ്ടെന്ന് കാശ്മീരികള്‍! പ്രതിഷേധം
ശ്രീനഗര്‍: ഏഴ് പതിറ്റാണ്ട് കാലം കാശ്മീരില്‍ നിലനിര്‍ത്തിപ്പോന്ന പ്രത്യേക അധികാരങ്ങളാണ് ഭരണഘടനയുടെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ ഇല്ലാതായിരിക്കുന്നത്. ജമ്മു കാശ്മീര്‍ ഇനി കാശ്മീര്‍, ലഡാക്ക് എന്ന രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറിയിരിക്കുകയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ പാര്‍ലമെന്‍റില്‍ വളരെ എളുപ്പത്തില്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കിയെടുത്തെങ്കിലും കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം കത്തുകയാണ്.
കാശ്മീര്‍ താഴ്വര 'ജയിലറകളായി'.. അറസ്റ്റില്‍ കഴിയുന്നത് 400 ഓളം പേര്‍!! കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ഷാ
കാശ്മീരിലെ ജനതയോട് യാതൊരുവിധ ചര്‍ച്ചകളും നടത്താതെ ഏകപക്ഷീയമായി തിരുമാനം കൈക്കൊണ്ട കേന്ദ്രനടപടിക്കെതിരെ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര നീക്കം അങ്ങേയറ്റം അടിച്ചമര്‍ത്തലാണെന്ന് പ്രതികരിച്ച താഴ്വരയിലെ ജനങ്ങള്‍ ഇതൊന്നും തലകുനിച്ച് സഹിക്കില്ലെന്ന മുന്നറിയിപ്പാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത്. വിശദാംശങ്ങളിലേക്ക്
ലഡാകും കാശ്മീരും
വിഭജനം അനുസരിച്ച് ജമ്മുകാശ്മീന് ദില്ലിയും പുതുച്ചേരിയും പോലെയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ പോലെ സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. എന്നാല്‍ ലഡാക്ക് സ്വന്തമായി നിയമസഭയില്ലാത്ത ചണ്ഡീഡഗ് പോലെ കേന്ദ്രത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ വരുന്ന കേന്ദ്രഭരണ പ്രദേശമായിട്ടാകും നിലകൊള്ളുക. ജമ്മു ഹിന്ദു ഭൂരിപക്ഷ മേഖലയും കാശ്മീര്‍ മുസ്ലീം ഭൂരിപക്ഷ മേഖലയും ലഡാക്ക് ബുദ്ധമത ഭൂരിപക്ഷ മേഖലയുമാണ്.
പ്രതിഷേധം
സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ലഡാക്കിലെ മുസ്ലീം സമുദായം ഉയര്‍ത്തുന്നത്. ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ്. ഞങ്ങൾ കശ്മീർ മേഖലയ്‌ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളുമായി ചര്‍ച്ച നടത്താതാത്തെ ഞങ്ങളുടെ നിലപാടുകളും താത്പര്യങ്ങളും അറിയാതെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു തിരുമാനം കൈക്കൊള്ളുന്നത്. ഏതെങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ഇത് നടപ്പാകുമോ? ഇത് ഏറ്റവും മോശമായ അടിച്ചമർത്തലാണ്, ഞങ്ങള്‍ ഇതിനെയെല്ലാം കുനിഞ്ഞ് നിന്ന് ക്ഷമിക്കാന്‍ പോകുന്നില്ല, പ്രതിഷേധക്കാരില്‍ ഒരാളായ ബക്കര്‍ അലി പറഞ്ഞു.
കാശ്മീരിന്‍റെ ഭാഗം
ഷിയാ ഭൂരിപക്ഷ ജില്ലയായ കാര്‍ഗില്‍ ഇപ്പോള്‍ ബുദ്ധിസ്റ്റ് ഭൂരിപക്ഷ മേഖലയായ ലഡാക്കിന്റെ ഭാഗമായി മാറ്റിയിരിക്കുകയാണ്.ഷി- സുന്നി വിഭജനം നിലവിലുണ്ടെങ്കിലും സാംസ്‌കാരികമായി കശ്മീര്‍ താഴ്‌വരയിലുള്ളവരുമായി അടുത്തുനില്‍ക്കുന്നവരാണ് കാര്‍ഗില്‍ നിവാസികള്‍. അതുകൊണ്ടുതന്നെ കശ്മീരിന്റെ ഭാഗമാകാനാണ് തങ്ങള്‍ക്കും താല്‍പര്യമെന്നും ഇവര്‍ പറയുന്നു.ലഡാക്കിലെ 52 ശതമാനം പേരും മുസ്ലീങ്ങളാണ്.
കാര്‍ഗിലില്‍ ബന്ദ്
ലഡാക്കിലെ പകുതിയോളം വരുന്ന ജനങ്ങള്‍ സര്‍ക്കാര്‍ തിരുമാനത്തെ അംഗീകരിക്കാന്‍ പോകുന്നില്ലെന്ന് മുന്‍ കാര്‍ഗില്‍ എംഎല്‍എ ആയ അസ്ഗര്‍ അലി കര്‍ബാലി പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിലെ കരിദിനമാണ് കാശ്മീര്‍ വിഭജന ദിവസമെന്നും കര്‍ബാലി തുറന്നടിച്ചു. സര്‍ക്കാര്‍ തിരുമാനത്തില്‍ പ്രതിഷേധിച്ച് കാര്‍ഗിലില്‍ ചൊവ്വാഴ്ച ബന്ദായിരുന്നു. ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ബന്ധ്. എല്ലാ വിദ്യാഭ്യാസ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. കോണ്‍ഗ്രസ്, നാഷ്ണല്‍ കോണ്‍ഫറന്‍ പാര്‍ട്ടിയും പ്രതിഷേധത്തില്‍ പങ്കെടുത്തു.
സന്തോഷം പ്രകടിപ്പിച്ച് ബുദ്ധ വിഭാഗം
അതേസമയം സര്‍ക്കാര്‍ തിരുമാനത്തില്‍ പൂര്‍ണ സന്തോഷമാണ് ലേ മേഖലയിലെ ബുദ്ധിസ്റ്റുകള്‍ പ്രകടിപ്പിച്ചത്. എന്നാല്‍ ലഡാക്കിന് നിയമസഭ ഇല്ലാത്തത് തിരിച്ചടിയാകുമെന്ന ആശങ്കയും ഇവര്‍ പങ്കുവെയ്ക്കുന്നുണ്ട്. 1949 ൽ ലഡാക്ക് ബുദ്ധമത അസോസിയേഷന്റെ രണ്ടാമത്തെ പ്രസിഡന്റ് ത്സെവാങ് റിഗ്സിൻ അന്നത്തെ പ്രധാനമന്ത്രി അന്തരിച്ച പണ്ഡിറ്റ് നെഹ്രുവിനോട് ലഡാക്കിന് പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ഞങ്ങൾ അതിനായി പോരാടുകയാണ്, ഒടുവിൽ ഞങ്ങൾ കശ്മീരിലെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു, എൽബിഎ പ്രസിഡന്റ് പി ടി കുൻസാങ് പ്രതികരിച്ചു.
നിയമസഭ വേണം
ഞങ്ങൾ ആവശ്യപ്പെട്ടതല്ല ഇത്. ഞങ്ങൾ എല്ലായ്പ്പോഴും നിയസഭയോട് കൂടിയെ കേന്ദ്രഭരണ പ്രദേശം എന്ന ആവശ്യമാണ് ഉയര്‍ത്തിയത്. ഞങ്ങൾ ഒരു ചെറിയ സമൂഹമാണ്, പുറത്തുനിന്നുള്ളവരെ ഉള്‍ക്കൊളളാതെ കഴിഞ്ഞു പോന്നിരുന്ന സമൂഹം. ഇപ്പോൾ കാശ്മീര്‍ ഭൂമി സ്വതന്ത്രമാണ്. വലിയ സാമ്പത്തിക ഭീമന്മാരുമായി എങ്ങനെ തങ്ങള്‍ മത്സരിക്കും? ഞങ്ങൾക്ക് ഒരു നിയന്ത്രണ അതോറിറ്റി ആവശ്യമാണ്, അത് നിയമനിർമ്മാണ അധികാരത്തിലൂടെ മാത്രമേ സാധ്യമാകൂ, "മുൻ എംഎൽഎ ഡെൽഡാൻ നംഗയിൽ പ്രതികരിച്ചു.
'സുഷമയുടെ പേര് ആദ്യം വെക്കണം, എന്നിട്ട് മതി തന്‍റെ പേരെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് അത്ഭുതപ്പെടുത്തി'
ലോക്സഭയെയും ഇന്ത്യയെയും ഞെട്ടിച്ച സുഷമ സ്വരാജിന്റെ '96ലെ പ്രസംഗം '