വഖഫ് ബോർഡ് വിഷയം: മുസ്ലിം ലീഗ് നിലപാടിനെതിരെ വിമർശനവുമായി പിവി അന്‍വർ
കോഴിക്കോട്: പള്ളികൾ രാഷ്ട്രീയ വേദിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് നിലമ്പൂർ എം എല്‍ എ പിവി അന്‍വർ. അതിന്റെ കാരണമായി ചിലർ ഉയർത്തിക്കാട്ടുന്ന വിഷയങ്ങൾ മുസ്ലീം സമുദായത്തിന്റെ നന്മയെ കരുതിയുള്ളതാണ്. കാലങ്ങളായി സമുദായത്തിന്റെ പേരിൽ കൊള്ള നടത്തികൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ ആമാശയത്തിന്റെ പ്രശ്നമാണ് ഈ വിവാദങ്ങൾക്ക് പിന്നിൽ. അല്ലാതെ ഇവർ ഉയർത്തിക്കാട്ടുന്ന പ്രശ്നങ്ങൾ ആശയപരമല്ലെന്നും അദ്ദേ അഭിപ്രായപ്പെടുന്നു.
വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിടാനും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാനുമുള്ള തീരുമാനത്തെ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി നഖശിഖാന്തം എതിർക്കുന്നത് സമുദായത്തോടുള്ള സ്നേഹം കൊണ്ടല്ല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ തങ്ങൾ കൈവശം വച്ച് അനുഭവിച്ചുപോന്നിരുന്ന വഖഫ് ബോർഡ് എന്ന സംവിധാനത്തെ ഇനി തങ്ങളുടെ വിൽപ്പന ചരക്കാക്കാൻ കഴിയില്ലല്ലോ എന്ന ആശങ്ക മാത്രമാണിവരുടെ പ്രശ്നം. മുസ്ലിം ലീഗിലെ ഭൂപ്രഭുക്കന്മാരും പ്രമാണികളും കൈയ്യേറി സ്വന്തമാക്കി വച്ചിരിക്കുന്ന കണക്കില്ലാത്ത ഭൂമി വിട്ട് നൽകേണ്ടി വരുന്നതിലെ വിഷമം തെല്ലൊന്നുമല്ല ലീഗ് നേതൃത്വത്തെ അലട്ടുന്നത്.
വഖഫ് ബോർഡിലെ നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതിലൂടെ സാധാരണക്കാരായ സമുദായ അംഗങ്ങൾക്കും ജോലി സാധ്യത കഴിവിനെ മാനദണ്ഡമാക്കി ഉറപ്പാക്കാൻ കഴിയും. ഇത്രയും നാൾ ലീഗ് നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും മാത്രമായി റിസർവ്വ് ചെയ്യപ്പെട്ടിരുന്ന ഈ തസ്തികകളിലേക്ക് സാധാരണക്കാരായ സമുദായ അംഗങ്ങൾ വരുന്നതിനെ എതിർക്കാൻ മതത്തെയും സമുദായത്തെയും കൂട്ടുപിടിച്ചാൽ അതൊന്നും ഇക്കാലത്ത് ആരും അംഗീകരിച്ചു തരില്ല. പി എസ് സി ഈ തസ്തികകൾ മുസ്ലീം സമുദായത്തിലെ ഉദ്യോഗാർത്ഥികൾക്ക് മാത്രമായി നിജപ്പെടുത്തുമെന്ന വസ്തുത മറച്ചുവച്ച്, മറിച്ചുള്ള പ്രചരണം നടത്തിയാൽ അത് വിശ്വസിക്കാൻ പഴയ കാലമല്ലയിത്. വഖഫ് ബോർഡും അതിന്റെ സ്വത്തുക്കളും സ്വന്തം പോലെ ഉപയോഗിച്ചിരുന്നവരെ മലപ്പുറത്ത് അങ്ങോളമിങ്ങോളം കാണാൻ കഴിയും. ലീഗ് രാഷ്ട്രീയത്തിന്റെ മറപറ്റി നടന്നിരുന്ന ഈ കൊള്ളകൾ അവസാനിക്കാൻ പോകുന്നത് ലീഗ് നേതാക്കളെയും കുടുംബാംഗങ്ങളെയും അലോസരപ്പെടുത്തിയിട്ടുണ്ട് എന്നതിനപ്പുറം മുസ്ലീം സമുദായത്തിനു ഈ തീരുമാനങ്ങൾ കൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല.
"എന്ത് കൊണ്ട് ദേവസ്വം ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നില്ല" എന്ന ബാലിശമായ ചോദ്യം ഇവർ തെറ്റിദ്ധാരണ പരത്താൻ വേണ്ടി ഉന്നയിക്കുന്നുണ്ട്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള നിയമനങ്ങൾക്കായി ദേവസ്വം റിക്രൂട്ട്‌മന്റ് ബോർഡ് നിലവിലുണ്ട്. ദേവസ്വം ക്ഷേത്രങ്ങൾക്ക് കീഴിലെ അഡ്മിനിസ്ട്രേറ്റർ മുതൽ അടിച്ചുതളി വരെയുള്ള എല്ലാ തസ്തികകളിലും നിയമനം നടത്തുന്നത് ദേവസ്വം റിക്രൂട്ട്‌മന്റ് ബോർഡാണ് .അതിൽ ബന്ധപ്പെട്ട ക്ഷേത്രം ഉപദേശക സമിതികൾക്ക് യാതൊരുവിധ റോളുമില്ല.
ഈ നാട്ടിലുള്ള എല്ലാ മഹല്ലുകളിലും അവയുടെ കീഴിലുള്ള മദ്രസകളിലും നിയമനം നടത്തുന്നത് അതാത് മഹല്ലുകളാണ്.അതിൽ വഖഫ് ബോർഡിന് ഒരു പങ്കുമില്ല. ദേവസ്വം ബോർഡ് നിയമനങ്ങളും വഖഫ് ബോർഡിലെ പി എസ് സി നിയമനങ്ങളും തമ്മിൽ താരതമ്യം ചെയ്ത് തെറ്റിദ്ധാരണ പടർത്തുക എന്ന ഒരു ഉദ്ദേശമേ മുകളിൽ പറഞ്ഞ ചോദ്യത്തിന് പിന്നിലുള്ളൂവെന്നും പി വി അന്‍വർ എം എല്‍ എ പറയുന്നു.
പെരിയ കൊലപാതകം; ഖജനാവില്‍ നിന്ന് ചെലവഴിച്ച 88 ലക്ഷം രുപ സിപിഎം തിരിച്ചടക്കണം: ഉമ്മന്‍ചാണ്ടി
പള്ളികൾ വിശ്വാസി സമൂഹത്തിന്റേതാണ്. മഹല്ലുകൾ "ലീഗ് ഹൗസുകളാണെന്ന" ധാരണ ആർക്കും വേണ്ട. നിങ്ങൾ പറഞ്ഞ് പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധത നിങ്ങളുടെ രാഷ്ട്രീയമാണെന്ന് മനസ്സിലാക്കി ആ ധാരണകളെയൊക്കെ തകർത്തെറിഞ്ഞ് കമ്മ്യൂണിസത്തെ നെഞ്ചിലേറ്റിയ പുതിയ തലമുറയിലെ ആയിരങ്ങൾ മലപ്പുറത്തെ ഓരോ മഹല്ലുകളിലുമുണ്ട്. ഓർക്കേണ്ടവർ ഓർത്താൽ നന്ന്, ഏത് കൊമ്പത്തെ സലാമായാലും- അദ്ദേഹം കൂട്ടിച്ചേർത്തു.