അമിത് ഷായ്ക്ക് ട്രോൾ, പിന്നാലെ രാജ്നാഥ് സിംഗിനെ വെട്ടിലാക്കി രാഹുൽ ഗാന്ധി! കുറിക്ക് കൊളളുന്ന മറുപടി
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിര്‍ത്തി തര്‍ക്കത്തിന് ഇതുവരെ പൂര്‍ണമായും പരിഹാരം കാണാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല.
Recommended Video
മോദി സര്‍ക്കാര്‍ അതിര്‍ത്തി സംരക്ഷിക്കുന്നത് സംബന്ധിച്ച അമിത് ഷായുടെ അവകാശവാദത്തെ രാഹുല്‍ ഗാന്ധി നേരത്തെ പരിഹസിച്ചിരുന്നു. പിന്നാലെ മറുപടിയുമായി എത്തിയ രാജ്നാഥ് സിംഗിനേയും വെട്ടിലാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
അത് ഇന്ത്യയാണ്
അമിത് ഷാ സംഘടിപ്പിച്ച ബീഹാര്‍ ജന്‍സംവാദ് റാലി എന്ന വെര്‍ച്യല്‍ റാലിയിലാണ് മോദി സര്‍ക്കാര്‍ അതിര്‍ത്തി മികച്ച രീതിയില്‍ സംരക്ഷിക്കുന്നുവെന്ന് അമിത് ഷാ അവകാശപ്പെട്ടത്. അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ ശേഷിയുളള ഏതെങ്കിലും ഒരു രാജ്യമുണ്ടെങ്കില്‍ അത് ഇന്ത്യയാണ് എന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ നയം ലോകത്ത് തന്നെ അംഗീകരിക്കപ്പെട്ടതാണെന്നും ഷാ അവകാശപ്പെട്ടു.
കോൺഗ്രസിനെ ബാധിച്ചില്ല
തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് വരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യയ്ക്ക്. അന്ന് ഇന്ത്യന്‍ സൈനികരുടെ തല കൊയ്യപ്പെട്ടു. എന്നാല്‍ അന്നത്തെ കോൺഗ്രസ് സർക്കാരിനെ ഇത് ബാധിച്ചില്ലെന്നും അമിത് ഷാ ആരോപിച്ചു. മോദിയും ബിജെപി സര്‍ക്കാരുമാണ് മിന്നലാക്രമണവും വ്യോമാക്രമണവും നടത്തിയതെന്നും ഷാ അവകാശപ്പെട്ടു. പിന്നാലെയാണ് മിർസ ഗാലിബിന്റെ വരികൾ കടമെടുത്ത് ചെറിയ മാറ്റം വരുത്തിയാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം.
രാഹുലിന്റെ മറുപടി
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ മനസ്സമാധാനത്തിന് വേണ്ടി ഇങ്ങനെ പറയുന്നത് ഒരു നല്ല വഴിയാണ്''. ഇതോടെ വിഷയം കേന്ദ്ര പ്രതിരോധ മന്ത്രിയായ രാജ്നാഥ് സിംഗ് ഏറ്റെടുത്തു. ട്വിറ്ററിലാണ് രാഹുൽ ഗാന്ധിക്ക് രാജ്നാഥ് സിംഗ് മറുപടി നൽകിയത്. കവിത തന്നെയായിരുന്നു രാഹുലിനുളള മറുപടി.
കൈ തന്നെയാണ് വേദനയെങ്കില്‍
ഉര്‍ദു കവി മിര്‍സ ഖാലിദിന്റെ വരികളാണ് മാറ്റം വരുത്തി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെയാണ്: ''കൈ വേദനിക്കുമ്പോള്‍ മരുന്ന് ഉപയോഗിക്കാം. എന്നാല്‍ കൈ തന്നെയാണ് വേദനയെങ്കില്‍ എന്ത് ചെയ്യാനാണ്''. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കൂടിയാണ് കൈപ്പത്തി. ഇതോടെ രാഹുല്‍ ഗാന്ധി അടുത്ത ചോദ്യമുയര്‍ത്തി.
ചൈന കൈവശപ്പെടുത്തിക്കഴിഞ്ഞോ?
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: കൈപ്പത്തിയെ കുറിച്ച് പറഞ്ഞു കഴിഞ്ഞെങ്കില്‍ ഇനി അദ്ദേഹത്തിന് ഉത്തരം പറയാന്‍ സമയമുണ്ടാകുമോ? ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശം ചൈന കൈവശപ്പെടുത്തിക്കഴിഞ്ഞോ? എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. കിഴക്കന്‍ ലഡാക്കില്‍ 60 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈന കൈയടക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
രാജ്യത്തിന്റെ അഭിമാനം പണയം വെക്കില്ല
അതിര്‍ത്തി തര്‍ക്കപരിഹാരത്തിനായി സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ നടക്കുകയാണെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. രാജ്യത്തിന്റെ അഭിമാനം മറ്റൊരു രാജ്യത്തിന് മുന്നില്‍ പണയം വെക്കില്ല. ചൈനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പല കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നുണ്ട്. എല്ലാ വിവരവും പാര്‍ലമെന്റില്‍ നല്‍കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അതിര്‍ത്തിയില്‍ ചുവന്ന കണ്ണുകൾ
ഇന്ത്യയും ചൈനയും തമ്മിലുളള തര്‍ക്കം വേഗത്തില്‍ തന്നെ പരിഹരിക്കാനുളള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. അതേസമയം രാജ്നാഥ് സിംഗിന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത് വന്നിട്ടുണ്ട്. അതിര്‍ത്തിയില്‍ ചുവന്ന കണ്ണുകളുണ്ടാകുമെന്ന് മോദി പറഞ്ഞിട്ടെന്തായി എന്നാണ് സുര്‍ജേവാല ചോദിച്ചത്.