രാത്രിയിൽ വരുന്ന 'പ്രേതം' ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ഹോസ്റ്റൽ അന്തേവാസികളുടെ പരാതി!
കസ്തൂർബ ഗാന്ധി റെസിഡൻഷ്യൽ ഗേൾസ് സ്കൂളിലെ ഹോസ്റ്റൽ അന്തേവാസികൾ പീഡനം സഹിക്കാൻ വയ്യാതായതോടെയാണ് ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയത്.
മീററ്റ്: 'രാത്രിയിൽ കേൾക്കുന്ന അലർച്ചകളും ബഹളവും, സുഗന്ധദ്രവ്യങ്ങളുടെ രൂക്ഷ ഗന്ധം, കിടക്കയിലെത്തി വസ്ത്രം വലിച്ചുകീറും'', മീററ്റിലെ കസ്തൂർബ ഗാന്ധി റെസിഡൻഷ്യൽ ഗേൾസ് സ്കൂളിലെ ഹോസ്റ്റൽ അന്തേവാസികൾ ജില്ലാ മജിസ്ട്രേറ്റിന് നൽകിയ പരാതിയിലെ വരികളാണിവ. രാത്രി ഹോസ്റ്റലിൽ വരുന്ന 'പ്രേതം' തങ്ങളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നു എന്നായിരുന്നു പെണ്‍കുട്ടികളുടെ പരാതി.
മീററ്റ് കസ്തൂർബ ഗാന്ധി റെസിഡൻഷ്യൽ ഗേൾസ് സ്കൂളിലെ ഹോസ്റ്റൽ അന്തേവാസികൾ പീഡനം സഹിക്കാൻ വയ്യാതായതോടെയാണ് ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയത്. പ്രേതത്തിന്റെ പീഡനം കാരണം അന്തേവാസികളായ പെൺകുട്ടികൾ മിക്കദിവസവും ഉറങ്ങിയിരുന്നില്ല. ഇതിനുപുറമേ അർദ്ധരാത്രിയിൽ കേൾക്കുന്ന ബഹളവും അലർച്ചകളും പെൺകുട്ടികളെ അസ്വസ്ഥരാക്കിയിരുന്നു.
അന്വേഷണം...
ഹോസ്റ്റലിൽ പ്രേതമുണ്ടെന്നും, തങ്ങളെ രാത്രിയിൽ ഉപദ്രവിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച് ഹോസ്റ്റൽ അന്തേവാസികളായ എട്ട് പെൺകുട്ടികളാണ് ജില്ലാ മജിസ്ട്രേറ്റിന് കത്ത് നൽകിയത്. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾ പെൻസിൽ കൊണ്ടെഴുതിയ കത്തിലെ ഓരോ വരികളിലും അവർ അനുവഭിച്ചിരുന്ന പീഡനങ്ങൾ വ്യക്തമായിരുന്നു. പ്രേതം പീഡിപ്പിക്കുന്നുവെന്ന വിചിത്രമായ പരാതി ലഭിച്ച ഉടൻതന്നെ ജില്ലാ മജിസ്ട്രേറ്റ് സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടു. ഇതോടൊപ്പം പെണ്‍കുട്ടികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആരായാനും തീരുമാനിച്ചു.
എഴുതിയത്...
പെൺകുട്ടികളുടെ കത്തിൽ നിന്ന് ഹോസ്റ്റലിൽ പ്രേതശല്യമെന്നുള്ളത് പെൺകുട്ടികളുടെ തെറ്റിദ്ധാരണയാണെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് ഓരോ കത്തുകളും വായിച്ചപ്പോഴാണ് യഥാർഥ 'പ്രേതം' ആരാണെന്ന് മനസിലായത്. രാത്രിയായാൽ ഹോസ്റ്റൽ വാർഡന്റെ ദേഹത്ത് പ്രേതം കൂടുമെന്നായിരുന്നു ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ കത്തിലുണ്ടായിരുന്നത്. ഇതോടെ പ്രേതം വാർഡനാണെന്ന സംശയം ബലപ്പെട്ടു.
വസ്ത്രം ഉയർത്തും...
രാത്രിയായാൽ വാർഡൻ രൂക്ഷഗന്ധമുള്ള സുഗന്ധദ്രവ്യവുമായി മുറിയിലേക്ക് വരുമെന്നാണ് ആറാം ക്ലാസ് വിദ്യാർത്ഥിനി കത്തിൽ എഴുതിയിരുന്നത്. മുഖം പ്രത്യേക രീതിയിൽ മറച്ച്, പെൺകുട്ടികളുടെ മുഖത്തേക്ക് സുഗന്ധദ്രവ്യം ഒഴിക്കും. പിന്നീട് അദൃശ്യനായ പെൺകുട്ടിയോട് സംസാരിക്കുന്നത് പോലെ കൂറേ സമയം സംസാരിക്കും. ഇതിനുശേഷം ഞങ്ങളുടെ വസ്ത്രങ്ങൾ ഉയർത്തി രഹസ്യഭാഗങ്ങളിൽ സ്പർശിക്കും. ഈ സമയം കൈകാലുകൾ അനക്കാനോ കണ്ണ് തുറക്കാനോ കഴിയില്ല. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പത്ത് വയസുകാരിയാണ് താൻ നേരിട്ട പീഡനത്തെക്കുറിച്ച് കത്തിൽ വിവരിച്ചത്.
പുറത്തേക്ക് കൊണ്ടുപോകും...
പ്രേതത്തെപ്പോലെ വസ്ത്രം ധരിച്ചാണ് വാർഡൻ പെണ്‍കുട്ടികളെ ഉപദ്രവിക്കാൻ വരാറുള്ളത്. എന്നാൽ വാർഡനല്ല, അവരിലെ പ്രേതമാണ് ഇതെല്ലാം കാണിക്കുന്നതെന്നായിരുന്നു വിദ്യാർത്ഥിനികളുടെ ധാരണ. ചില രാത്രികളിൽ വാർഡൻ പെൺകുട്ടികളെ സ്കൂൾ കോമ്പൗണ്ടിന് പുറത്തേക്ക് കൊണ്ടുപോകാറുണ്ടെന്നും അന്തേവാസികൾ ആരോപിക്കുന്നു. തന്റെ മുറിയിലേക്ക് വരുന്ന വാർഡൻ ശരീരഭാഗങ്ങളിൽ മോശമായി സ്പർശിക്കുമെന്നും, പേടികൊണ്ട് താൻ ഉറങ്ങുന്നപോലെ കിടക്കുമെന്നുമായിരുന്നു എട്ടാം ക്ലാസ് വിദ്യാർത്ഥിനി കത്തിൽ വിവരിച്ചിരുന്നത്.
എഫ്ഐആർ ഇല്ല...
സംഭവത്തിൽ ചില പെൺകുട്ടികളുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥർ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. പ്രേതശല്യമെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് പോലീസുകാർ പരാതി തള്ളിയത്. ഈ സംഭവത്തിന് പിന്നാലെയാണ് ഹോസ്റ്റൽ അന്തേവാസികളായ പെൺകുട്ടികൾ ജില്ലാ മജിസ്ട്രേറ്റിന് കത്തെഴുതിയത്.
ഉദ്യോഗസ്ഥർ...
പെൺകുട്ടികളുടെ കത്തുകൾ ലഭിച്ചതിന് പിന്നാലെ ജില്ലാ മജിസ്ട്രേറ്റ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കസ്തൂർബ ഗാന്ധി സ്കൂളുകളുടെ ജില്ലാ കോർഡിനേറ്ററും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറും അടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുന്നത്. ഹോസ്റ്റലിലെ ഒരു അദ്ധ്യാപികയും വാർഡനും തമ്മിലുള്ള പിണക്കമാണ് പ്രേതമായി അഭിനയിക്കുന്നതിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സമിതിയുടെ പ്രാഥമിക കണ്ടെത്തൽ. വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതായും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഉടൻസമർപ്പിക്കുമെന്നും, കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മീററ്റ് സ്കൂൾ ശിക്ഷാ അധികാരി സതേന്ദ്ര കുമാർ പറഞ്ഞു.
ജീവനെടുക്കുന്ന നിപ്പാ വൈറസ്! കോഴിക്കോട് വൈറസ് ബാധയേറ്റെന്ന് സംശയിച്ച ഒരാൾ കൂടി മരിച്ചു...
രവീന്ദ്ര ജഡേജയുടെ ഭാര്യയെ പോലീസുകാരൻ ആക്രമിച്ചു! അതും നടുറോഡിൽ! കാറിൽ നിന്ന് പിടിച്ചിറക്കി...