ചിലർക്ക് പ്രധാനമന്ത്രിയാകാൻ രാജ്യത്തെ വിഭജിച്ചു, നെഹ്രു വർഗീയവാദി ആണോ? കോൺഗ്രസിനോട് മോദി!
ദില്ലി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഭരണഘടനയെ നോക്കുകുത്തിയാക്കിയവരാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ചിലര്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ വേണ്ടി രാജ്യത്തെ വിഭജിച്ചുവെന്നും നെഹ്രുവിന്റെ പേരെടുത്ത് പറയാതെ മോദി കുറ്റപ്പെടുത്തി. പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്ന നിലപാടായിരുന്നു നെഹ്രുവിന്. പണ്ഡിറ്റ് നെഹ്രു വര്‍ഗീയവാദിയാണോ എന്നും അദ്ദേഹത്തിന് ഹിന്ദു രാഷ്ട്രം വേണമായിരുന്നോ എന്നും മോദി കോണ്‍ഗ്രസിനോട് ചോദിച്ചു.
ഭരണഘടനയെ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് സംസാരം നടക്കുന്നത്. താനതിനോട് യോജിക്കുന്നു. കോണ്‍ഗ്രസ് ദിവസത്തില്‍ നൂറ് തവണയെങ്കിലും അത് പറയണം. ചിലപ്പോള്‍ അവര്‍ മുന്‍പ് ചെയ്തുകൂട്ടിയ തെറ്റുകള്‍ തിരിച്ചറിഞ്ഞേക്കാം എന്നും മോദി പരിഹസിച്ചു.
അടിയന്തരാവസ്ഥ നടപ്പിലാക്കിയപ്പോള്‍ ഭരണഘടനയെ സംരക്ഷിക്കുക എന്നുളള മുദ്രാവാക്യം നിങ്ങള്‍ മറന്ന് പോയിരുന്നോ എന്നും മോദി ചോദിച്ചു. ഭരണഘടനയെ ബഹുമാനിക്കുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ ദശാബ്ദങ്ങളോളം അത് ജമ്മു കശ്മീരില്‍ നടപ്പിലാക്കിയില്ല എന്നും മോദി കുറ്റപ്പെടുത്തി. ശശി തരൂരിനെ പേരെടുത്ത് പറഞ്ഞും മോദി ആക്രമിച്ചു. ജമ്മു കശ്മീരിന്റെ മരുമകനായ ശശി തരൂര്‍ എങ്കിലും കശ്മീരിന്റെ കാര്യത്തില്‍ പരിഗണന കാണിക്കണമായിരുന്നു എന്നാണ് മോദി പറഞ്ഞത്.
അതേസമയം പാര്‍ലമെന്റില്‍ മോദി നടത്തിയ ദീര്‍ഘ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി രംഗത്ത് എത്തി. അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ രീതി. അദ്ദേഹം നെഹ്രുവിനെ കുറിച്ചും പാകിസ്താനെ കുറിച്ചും കോണ്‍ഗ്രസിനെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന വലിയ പ്രശ്നം. അതേക്കുറിച്ച് പ്രധാനമന്ത്രിയോട് പലതവണ ചോദിച്ചിട്ടും ഒരുവാക്ക് മിണ്ടിയിട്ടില്ല. ദീര്‍ഘമായി പ്രസംഗിച്ച ധനമന്ത്രിയും അതേക്കുറിച്ച് മിണ്ടിയില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.