പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിടാൻ കാരണം ഊർമിളയോ; പാർട്ടി വിടാനുള്ള യഥാർത്ഥ കാരണം ഇതാണ്
Recommended Video
ദില്ലി: എഐസിസി വക്താവും മാധ്യമ വിഭാഗം കൺവീനറുമായ പ്രിയങ്കാ ചതുർവേദിയുടെ പടിയിറക്കത്തോടെ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. ശക്തയായ വനിതാ നേതാവിന്റെ നഷ്ടത്തിനപ്പുറം പാർട്ടി വിടുന്നതിന് പ്രിയങ്ക ചൂണ്ടിക്കാട്ടിയ കാരണമാണ് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുന്നത്.
രാവിലെ കോൺഗ്രസ് വിട്ട പ്രിയങ്ക വൈകിട്ട് ശിവസേനയിൽ ചേർന്നു. തന്നെ അപമാനിച്ച പാർട്ടി പ്രവർത്തകരെ തിരിച്ചെടുത്തതിൽ പ്രതിഷേധമുണ്ടെന്നും കോൺഗ്രസ്, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരേക്കാൾ ഗുണ്ടകൾക്ക് പ്രാധാന്യം നൽകുന്നുവെന്നുമാണ് രാജി വയ്ക്കാനുള്ള കാരണമായി പ്രിയങ്ക പറഞ്ഞത് . എന്നാൽ പ്രിയങ്കയുടെ രാജിക്ക് പിന്നിലെ യഥാർത്ഥ കാരണം അതൊന്നുമല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
പത്ത് വർഷം
പത്ത് വർഷത്തോളമായി പ്രിയങ്ക കോൺഗ്രസിന്റെ ഭാഗമായിട്ട്. യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്ന് എഐസിസി വക്താവ് പദവിയിലേക്ക് പ്രിയങ്ക വളർന്നു. സൈബർ ഇടങ്ങളിലും രാഷ്ട്രീയ സംവാദങ്ങളിലുമെല്ലാം കോൺഗ്രസിന്റെ ശബ്ദമായി പ്രിയങ്ക മാറി. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളുടെ പേരിൽ പ്രിയങ്കയ്ക്ക് നേരെ ബലാത്സംഗ ഭീഷണി പോലും ഉയർന്നിട്ടുണ്ട്
പാർട്ടി വിട്ടവർക്ക് വിമർശനം
ഒരു ദിവസം രാവിലെ ഉണർന്ന് വസ്ത്രം മാറുന്ന ലാഘവത്തോടെ നമ്മൾ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം എങ്ങനെ മാറാൻ സാധിക്കും? അധികാരത്തിൽ ഇരിക്കുക എന്നത് മാത്രമാണോ നിങ്ങളുടെ പ്രത്യയശാസ്ത്രം? 2015 ജൂണിൽ ഒരു പ്രമുഖ നേതാവ് പാർട്ടി വിട്ടതിന് പിന്നാലെ വന്ന പ്രിയങ്കയുടെ ട്വീറ്റാണിത്. കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കൻ പാർട്ടി വിട്ടപ്പോഴും രൂക്ഷ വിമർശനമാണ് പ്രിയങ്ക ഉയർത്തിയത്. ശിവസേനയിൽ ചേർന്നുവെന്ന പ്രഖ്യാപനത്തെ മുൻപ് പ്രിയങ്ക നടത്തിയ വിമർശനങ്ങളും പരിഹാസങ്ങളും ഉയർത്തിക്കാട്ടി ചോദ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
സീറ്റ് നിഷേധം
പത്ത് വർഷമായി കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ചിട്ടും പാർട്ടി തന്നെ തഴയുന്നുവെന്ന പരാതി പ്രിയങ്കയ്ക്കുണ്ടായിരുന്നുവെന്നാണ് അടുത്തവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മുംബൈ നോർത്ത് സീറ്റിൽ മത്സരിക്കാൻ തനിക്ക് അവസരം നൽകുമെന്നായിരുന്നു പ്രിയങ്കയുടെ പ്രതീക്ഷ.
ഊർമിള വന്നു
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ബോളിവുഡ് താരം ഊർമിള മതോണ്ട്കർ കോൺഗ്രസിൽ ചേരുന്നത്. പാർട്ടി പ്രവേശനം നടത്തിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഊർമിളയ്ക്ക് സീറ്റ് നൽകിയതാണ് പ്രിയങ്കാ ചതുർവേദിയെ ചൊടിപ്പിച്ചതെന്നാണ് സൂചന. തന്റെ സേവനം പാർട്ടിക്കിപ്പോൾ ആവശ്യമില്ലെന്ന് തോന്നുന്നുവെന്ന് വികാര നിർഭരമായ തന്റെ രാജിക്കത്തിൽ പ്രിയങ്ക പരാമർശിച്ചിരുന്നു.
പ്രിയങ്കയുടെ സ്വദേശം
സ്വദേശമായ മുംബൈ നോർത്തിൽ സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി പരോക്ഷമായി കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രിയങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ അവഗണിച്ച് ഊർമിളയ്ക്ക് സീറ്റ് നൽകിയതിന് പിന്നാലെ പ്രിയങ്ക ശിവസേനാ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ബിഎസ്പി നേതാവിനും സീറ്റ്
മുംബൈ നോർത്ത് അല്ലെങ്കിൽ ഭിന്ദ് മണ്ഡലമായിരുന്നു പ്രിയങ്കയുടെ മറ്റൊരു പ്രതീക്ഷ. എന്നാൽ ബിഎസ്പി വിട്ട് വന്ന ദേവാശിഷ് ജരാരിയ്ക്ക് സീറ്റ് നൽകിയതോടെ പ്രിയങ്കയുടെ പ്രതീക്ഷ മങ്ങി. 2018 നവംബറിലാണ് ജരാരിയ കോൺഗ്രസിൽ എത്തുന്നത്.
ശിവസേനയിൽ സീറ്റ്
മഹാരാഷ്ട്രയിൽ ആറുമാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയ്ക്ക് സീറ്റ് നൽകുമെന്നാണ് വിവരം. വിജയം ഉറപ്പുള്ള സീറ്റ് പ്രിയങ്കയ്ക്ക് നൽകുമെന്നാണ് സൂചന. സേനാ നേതാവ് ഉദ്ധവ് താക്കറെയെ മുംബൈയിലെ വസതിയിലെത്തി കണ്ട ശേഷമായിരുന്നു തീരുമാനം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ