ട്രെയിൻ തടഞ്ഞ് ജുമുഅ നമസ്‌കാരം! നീറ്റ് പരീക്ഷ എഴുതാനാവാതെ വിദ്യാർത്ഥികൾ! കള്ള പ്രചാരണം കൊഴുക്കുന്നു
തമിഴ്‌നാട്ടിൽ റെയിൽവേ ട്രാക്കിൽ ട്രെയിൻ തടഞ്ഞ് മുസ്ലീങ്ങളുടെ ജുമുഅ നമസ്‌കാരം!. നീറ്റ് പരീക്ഷയ്ക്ക് പോവുന്ന വിദ്യാത്ഥികൾക്ക് പരീക്ഷയ്ക്ക് ഹാജരാവാനായില്ല. ഇക്കാര്യം സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം വൈറലായിട്ടുണ്ട്. തമിഴ്‌നാട്ടിൽ എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കുന്നില്ല.
ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തെ പലതവണ ഫോട്ടോഷോപ്പ് ഫോട്ടോകൾ പ്രചരിച്ചിരുന്നെങ്കിൽ നമസ്‌ക്കാര ഫോട്ടോ ഒറിജിനലാണെന്നാണ് വ്യത്യാസം. എന്നാൽ ഇത് തമിഴ്‌നാട്ടിലല്ല, ന്യൂഡൽഹിയിൽ നിന്നുള്ള ദൃശ്യമാണ്. നീറ്റ് പരീക്ഷാത്ഥികളെ നമസ്‌കാരം ബാധിച്ചിട്ടുമില്ല.
വര്‍ഗീയ ധ്രുവീകരണം
ഫോട്ടോ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം വർഗീയ ധ്രൂവീകരണമാണെന്ന വിമർശനം ശക്തമായിട്ടുണ്ട്. ഹൈന്ദവ തീവ്രസംഘനടകളാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഫോട്ടോകളും വിഡിയോകളും ഉത്തരേന്ത്യയിൽ വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിട്ടിട്ടുണ്ട്. സോഷ്യൽമീഡിയയിലൂടെ പ്രചരിച്ച വിഡിയോ അടുത്തിടെ ഉത്തർപ്രദേശിൽ വർഗീയ കലാപത്തിന് കാരണമായിരുന്നു.
ഒരുവർഷം മുമ്പുള്ള ഫോട്ടോ
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ജുമുഅ ഫോട്ടോ തമിഴ്‌നാട്ടിൽ നിന്നുള്ളതല്ല. 2017 ജൂണില്‍ ഡൽഹി റെയിൽവേ സ്‌റ്റേഷന് സമിപം ട്രാക്കിനോട് ചേർന്നുള്ള പ്രസിദ്ധമായ അച്ചാന്‍ മിയാന്‍ പള്ളിയിൽ നിന്നുള്ള ദൃശ്യമാണ്. റമദാൻ നോമ്പിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ഒത്തുകൂടിയവരുടെ ദൃശ്യങ്ങളാണ് ഫോട്ടോയിലുള്ളത്. 2017 ജൂൺ 23ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഫോട്ടോയാണിത്. ആള്‍ട്ട് ന്യൂസാണ് വ്യാജ പ്രചാരണം സംബന്ധിച്ച വാര്‍ത്ത പുരത്തുവിട്ടത്.
വർഷങ്ങളായി നടക്കുന്നത്
റെയിൽവേ ട്രാക്കിലെ നമസ്‌കാരം വർഷങ്ങളായി നടക്കുന്നതാണെന്നും കഴിഞ്ഞ അഞ്ചുവർഷമായി താൻ ഈ ചിത്രം പകർത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫർ അനിന്ത്യ ചട്ടോഭാദ്യായ പറയുന്നു. റെയിൽവേയിലെ മുസ്ലിം ഉദ്യോഗസ്ഥർ തുടക്കമിട്ട നമസ്‌കാരത്തിലേക്ക് പിന്നീട് മറ്റുള്ളവരും ചേരുകയായിരുന്നു. എല്ലാവർഷവും നോമ്പിന്റെ അവസാന വെള്ളിയാഴ്ച നമസ്‌കാരത്തിനായി 15 മുതൽ 20 മിനിറ്റ് വരെ ട്രെയിൻ നിർത്തിയിടാറുണ്ട്.
നേരത്തേയും
വര്‍ഗീയ ലക്ഷ്യത്തോടെ പ്രാര്‍ത്ഥനയെ എതിര്‍ത്ത് സംഘപരിവാര്‍ പേജ് ആയ ശംഖ് നാഥ് നമസ്കരിക്കുന്നതിന്‍റെ വീഡിയോ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏഴായിരത്തോളം പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. പ്രശ്നം വര്‍ഗീയമായി ചിത്രീകരിക്കുകയായിരുന്നു ഗ്രൂപ്പുകളുടെ ലക്ഷ്യം.
പള്ളി മറ്റൊരിടത്തേക്ക് മാറ്റാം
റെയിൽവേ ട്രാക്കിലെ നമസ്‌കാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിട്ടുണ്ട്. ട്രെയിൻ നിർത്തിയിട്ട് നമസ്‌കാരം നിർവഹിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. വിശ്വാസികളെ ഉൾകൊള്ളാൻ കഴിയുന്ന തരത്തിലുള്ള മറ്റൊരു പള്ളി നിർമ്മിക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു. അതേസമയം തമിഴ്‌നാട്ടിലെന്ന തരത്തിൽ പ്രചാരണം നടത്തുന്നതിന് പിന്നിൽ വർഗീയ കലാപമാണ് ലക്ഷ്യമെന്നും ചിലർ ആരോപിക്കുന്നു.