രോഗി മരിച്ചതിന് ശേഷം വരുന്ന മണ്ടൻ ഡോക്ടർ, അമിത് ഷായെ പരിഹസിച്ച് മമത ബാനർജി
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രോഗി മരിച്ചതിന് ശേഷം ചികിത്സിക്കുന്ന ഡോക്ടറാണ് അമിത് ഷാ എന്ന് മമത ബാനര്‍ജി പരിഹസിച്ചു. ഗോലി മാരോ ( വെടി വെയ്ക്കൂ) അടക്കമുളള മുദ്രാവാക്യങ്ങളാണ് ദില്ലി തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് കാരണമായത് എന്ന അമിത് ഷായുടെ തുറന്ന് പറച്ചിലിനെയാണ് മമത ബാനര്‍ജി പരിഹസിച്ചത്.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ അടക്കമുളള നേതാക്കളാണ് ദില്ലി തിരഞ്ഞെടുപ്പില്‍ ഗോലി മാരോ, ഇന്ത്യ-പാകിസ്താന്‍ യുദ്ധം അടക്കമുളള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ ദില്ലിയില്‍ തിരിച്ചടിയായെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍.

തങ്ങളുമായി യോജിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ ചില ആളുകള്‍ പരസ്യമായി വെടി വെയ്ക്കാന്‍ ആഹ്വാനം ചെയ്യുകയാണ് എന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. എല്ലാവരേയും വെടിവെച്ച് കൊല്ലുമെന്ന് അവര്‍ ഭീഷണി മുഴക്കുകയാണ്. അത്തരം പ്രസ്താവനകളെ ഇപ്പോള്‍ അപലപിക്കുന്നത് കൊണ്ട് എന്താണ് കാര്യമെന്നും രോഗി മരിച്ചതിന് ശേഷം ഡോക്ടര്‍ വന്നിട്ട് എന്ത് കാര്യമെന്നും മമത ചോദിച്ചു. നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന വേളയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
ദില്ലി തിരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. 70ല്‍ 62 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി ജയിച്ചു. ബിജെപിക്ക് രണ്ടക്കം പോലും തികയ്ക്കാന്‍ സാധിച്ചില്ല. 8 സീറ്റുകളില്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. അതേസമയം 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3 സീറ്റ് മാത്രമായിരുന്ന ബിജെപിക്ക് ഇക്കുറി നില മെച്ചെപ്പടുത്താന്‍ സാധിച്ചു. സീറ്റുകള്‍ക്കൊപ്പം വോട്ടിംഗ് ശതമാനവും ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications