ഞങ്ങള്‍ 6 പേരും കോണ്‍ഗ്രസിനൊപ്പമെന്ന് 'ബിഎസ്പി' എംഎല്‍എമാര്‍; ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക്
ജയ്പൂര്‍: ആഗസ്ത് പതിനാലാം തിയതി നിയമസഭ ചേരാനിരിക്കെ വീണ്ടും നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് രാജസ്ഥാന്. കോണ്‍ഗ്രസ് 'പിടികൂടുമെന്ന്' ഭയന്ന് ഇരുപതോളം എംഎല്‍എമാരെയാണ് ബിജെപി ഗുജറാത്തിലേക്ക് കളം മാറ്റിയിരിക്കുന്നത്. സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയാണ് ഇത്തരമൊരു നീക്കത്തിന് ബിജെപിയെ പ്രേരിപ്പിച്ചത്. തെക്കന്‍ രാജസ്ഥാനിലെ ട്രൈബല്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് ആരോപണം.
ബിജെപി എംഎല്‍എമാരും
സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലൂടേയും സ്വാധീനമുള്ള മറ്റ് ആളുകളിലൂടെയും ഉദയ്പൂര്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എമാരെ കോണ്‍ഗ്രസ് സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. ഇതോടെയാണ് എംഎല്‍എമാരെ ഒന്നിപ്പിച്ചു താമസിക്കാന്‍ ബിജെപി തീരുമാനിച്ചതെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബിജെപിയുടെ കുത്തക
ബിജെപി ആരോപണം നിഷേധിച്ച്പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്താസര രംഗത്ത് എത്തിയിട്ടുണ്ട്. കുതിരക്കച്ചവടം ബിജെപിയുടെ കുത്തകയാണെന്നും സര്‍ക്കാറിന് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആറു ബിഎസ്പി എംഎൽഎമാർ കോണ്‍ഗ്രസിൽ ലയിച്ച നടപടി സ്റ്റേ ചെയ്യണമെന്ന കേസിൽ 11നു ഹൈക്കോടതി വിധി വരാനിരിക്കെയാണ് ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന ആരോപണവും ശക്തമായിരുന്നു.
കോണ്‍ഗ്രസിനൊപ്പം
അതേസമയം, തങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിനൊപ്പം തന്നെയാണെന്നാണ് ബിഎസ്പിയില് നിന്നും എത്തിയ എംഎല്‍എമാര്‍ വ്യക്തമാക്കുന്നത്. മാത്രവുള്ള തങ്ങളെ അയോഗ്യരാഗ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി നേതൃത്വും ബിജെപിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച രാജസ്ഥാന് ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു.
2018 ഡിസംബറില്‍
2018 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ആറുപേരായിരുന്നു ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ചത്. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇതിനെതിരെ ബിഎസ്പിയും ബിജെപിയും സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ലയന നടപടി ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു ബിഎസ്പിയും ബിജെപി നേതാവ് മദന്‍ ദിലാവറും നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു.
പതിനൊന്നിന്
അതേസമയം, ആറ് എംഎല്‍എമാര്‍ക്കും നിയമസഭാ സ്പീക്കര്‍ സിപി ജോഷിക്കും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച് സിംഗിള്‍ ബെഞ്ച് കേസ് തുടര്‍ന്നും കേള്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. നേരത്തെ തീരുമാനിച്ച പ്രകരം പതിനൊന്നിന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും സിംഗിള്‍ ബെഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്
124 പേരുടെ പിന്തുണ
നേരത്തെ 124 പേരുടെ പിന്തുണയാണ് ഗെലോട്ട് സര്‍ക്കാറിന് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് 18 എംഎല്‍എമാരുമായി സച്ചിന് പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ പക്ഷത്തെ അംഗബലം 103 ആയി ചുരങ്ങിയിരുന്നു. ബിഎസ്പിയുടെ ആറ് അടക്കം കോണ്‍ഗ്രസിന് തനിച്ച് 88 എംഎല്‍എമാരായിരുന്നു ഉണ്ടായിരുന്നത്.
വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍
എന്നാല്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പ് സംസ്ഥാന നേതൃത്വം രംഗത്ത് എത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇത് സംബന്ധിച്ച് എംഎല്‍എമാര്‍ക്ക് ബിഎസ്പി വിപ്പ് നല്‍കുകയും ചെയ്തു.
വിപ്പ് നല്‍കിയത്
ആര് ഗുധ, ലഖന്‍ സിങ്, ദീപ് ചന്ദ്, ജെഎസ് അവാന, സന്ദീപ് കുമാര്‍, വാജിബ് അലി എന്നിവര്‍ക്കായിരുന്നു ബിഎസ്പി വിപ്പ് നല്‍കിയത്. ഇതോടെ കോണ്‍ഗ്രസ് ചെറിയ പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്തു. സഭയിലെ മുഴുവന്‍ പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്നാണ് കോണ്‍ഗ്രസിന്റെയും ഈ ആറ് എംഎല്‍എമാരുടെയും വാദം. കോടതിയില്‍ ഇത് സംബന്ധിച്ച മുന്‍ ഉദാഹരണങ്ങളും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.
നിയമവിരുദ്ധം
എന്നാല്‍ ഈ ലയനം നിയമവിരുദ്ധമാണെന്നാണ് ബിഎസ്പിയുടെ വാദം. ബിഎസ്പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യത ക്ഷണിച്ചു വരുത്തുന്ന നീക്കമാണെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീശ് ചന്ദ്ര മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ പതിനൊന്നാം തിയതി രാജസ്ഥാന് ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണ്.