കൊവിഡുമായി രാജ്യം യുദ്ധത്തിലെന്ന് പ്രധാനമന്ത്രി, തളരില്ല.. തോൽക്കില്ല! മുന്നോട്ട് പോകുമെന്ന് മോദി
ദില്ലി: രാജ്യം കൊവിഡില്‍ നിന്ന് രക്ഷപ്പെട്ട് മുന്നേറുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നാല് മാസമായി നമ്മള്‍ കൊവിഡിനോട് യുദ്ധം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഒരൊറ്റ വൈറസ് ലോകത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതുവരെ 3 ലക്ഷത്തോളം ആളുകളെ ആണ് ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മനുഷ്യകുലത്തിന് തന്നെ ഇത് പരിചിതമല്ലാത്ത പ്രതിസന്ധിയാണ്. എന്നാല്‍ ഈ പോരാട്ടത്തില്‍ നമ്മള്‍ തളരില്ലെന്നും പോരാട്ടം ഉപേക്ഷിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മള്‍ ഈ യുദ്ധത്തില്‍ സ്വയം സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും മോദി പറഞ്ഞു. ഈ മഹാമാരി ഇന്ത്യക്ക് ഒരു സന്ദേശം കൊണ്ട് വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാനാവും എന്നാണ് ലോകം വിശ്വസിക്കുന്നത്. മനുഷ്യരാശിയുടെ പുരോഗമനത്തിന് വേണ്ടി വലിയ സംഭാവനകള്‍ ഇന്ത്യക്ക് സാധിക്കും. രാജ്യം സ്വയം പര്യാപ്തത ഉറപ്പാക്കണമെന്നും അതോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേത് ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
നിരവധി രോഗങ്ങളെ ഇതിന് മുമ്പ് നമ്മള്‍ തോല്‍പ്പിച്ചിട്ടുണ്ട്. കൊവിഡ് പോരാട്ടം തുടങ്ങിയ സമയം പിപിഇ കിറ്റുകള്‍ ഉണ്ടായിരുന്നില്ല. ഇന്ന് നമ്മള്‍ ലക്ഷക്കണക്കിന് പിപിഇ കിറ്റുകളും എന്‍95 മാസ്‌കുകളും നിര്‍മ്മിച്ചു. സ്വയം പര്യാപ്ത ഇന്ത്യയാണ് നമുക്ക് വേണ്ടത്. ലോകത്തിന് യോഗ ഉള്‍പ്പടെ ഇന്ത്യ നല്‍കിയ സംഭാവനയാണ്. ഇന്ത്യ നല്‍കിയ മരുന്നുകള്‍ ലോകത്തിന് രക്ഷയാകുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സ്വയം പ്രതിരോധത്തിന് 130 കോടി ജനങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട സംരഭങ്ങള്‍ക്ക് ഉള്‍പ്പടെ സഹായം ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തേജനം നല്‍കാനാണ് പാക്കേജ്. ജിഡിപിയുടെ 10 ശതമാനം പാക്കേജിനായി നീക്കിവയ്ക്കും. പാക്കേജ് വിശദാംശങ്ങള്‍ നാളെ ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിക്കുമെന്നും പ്രധാനമന്ത്രി. നാലാം ഘട്ട ലോക്ക് ഡൗണ്‍ ഉണ്ടാകുമെന്ന സൂചനയും പ്രധാനമന്ത്രി പങ്കുവെച്ചു. മെയ് 18ന് മുൻപ് അതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകും.
കളത്തിലിറങ്ങി ഡികെ ശിവകുമാർ! കയ്യടി നേടി കോൺഗ്രസ്, മണിക്കൂറുകൾക്കകം കരപറ്റി മലയാളികൾ!
മലയാളികളുമായി ആദ്യ ട്രെയിൻ നാളെ എത്തും, യാത്രക്കാരെ സ്വീകരിക്കാൻ സജ്ജമായി തലസ്ഥാനം
ജനവാസ സ്ഥലത്ത് അറവ് മാലിന്യം തളളി, സിസിടിവി കുടുക്കി, മൂന്ന് പേർ വാഹനമടക്കം പിടിയിൽ