ഞങ്ങള്‍ ആരുടേയും കളിപ്പാവകളല്ല; പാകിസ്താന് മറുപടിയുമായി ഫറൂഖ് അബ്ദുള്ള, കടപ്പാട് കശ്മീര്‍ ജനതയോട്
ശ്രീനഗര്‍: കശ്മീരിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ദില്ലിയിലേയോ അതിര്‍ത്തിക്കപ്പുറത്തുള്ളവരുടെയോ കളിപ്പാവയല്ലെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനസ്ഥാപിക്കാനായി കശ്മീരിലെ മുഖ്യപാര്‍ട്ടികള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ഗുപ്കാര്‍ പ്രസ്താവനയ്ക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പിന്തുണ നല്‍കിയതിന് പിന്നാലെയായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം.
'ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ പാകിസ്ഥാൻ എപ്പോഴും ദുരുപയോഗം ചെയ്തിട്ടുണ്ട്, എന്നാൽ ഇപ്പോൾ അവർ ഞങ്ങളെ ഇഷ്ടപ്പെടുന്നതായി നടിക്കുകയാണ്., ഞങ്ങൾ ആരുടെയും പാവകളല്ല, ദില്ലിയുടേയോ അതിർത്തിക്കപ്പുറത്തുള്ളവരുടെയോ അല്ലെന്ന് ഞാൻ വ്യക്തമാക്കാം. ജമ്മു കശ്മീരിലെ ജനങ്ങളോട് ഞങ്ങൾ ഉത്തരവാദിത്തപ്പെട്ടവരാണ്. അവർക്ക് വേണ്ടി പ്രവർത്തിക്കും'-ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഫറൂഖ് അബ്ദുള്ള പറഞ്ഞു.
നാഷണൽ കോൺഫറൻസ്, കോൺഗ്രസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്നിവയുൾപ്പെടെ ആറ് രാഷ്ട്രീയ പാർട്ടികൾ ഓഗസ്റ്റ് 22 ന് "ഗുപ്കർ ഡിക്ലറേഷൻ -2" എന്ന പേരിൽ ഒരു പ്രസ്താവന ഇറക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കിയതിനെതിരെ കൂട്ടായ പ്രതിഷേധങ്ങല്‍ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം പ്രദേശത്തിന്റെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം തികച്ചും ഭരണഘടനാ വിരുദ്ധമായതെന്നായിരുന്നു കൂട്ടായ്മ വിശേഷിപ്പിച്ചത്.
ഗുപ്കാര്‍ പ്രസ്താവന നിര്‍ണായകമാണെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. ഇതൊരു സാധാരണ കാര്യമല്ല, സുപ്രധാനമായ സംഭവവികാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഫാറൂഖ് അബ്ദുള്ള രംഗത്തെത്തിയത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കശ്മീരിലേക്ക് ആയുധങ്ങളുമായി ആളുകളെ ഇറക്കുന്നത് പാകിസ്താന്‍ നിര്‍ത്തണമെന്നായിരുന്നു ഫാറുഖ് അബ്ദുള്ളയുടെ മറുപടി.
സംസ്ഥാനത്തെ രക്തച്ചൊരിച്ചലിന് അറുതിവരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്. കശ്മീരിലെ സാധാരണക്കാരായ ജനങ്ങള്‍ രണ്ട് വശത്തെയും അതിര്‍ത്തികളില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു അറുതി വരുത്തണമെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: ചോദ്യങ്ങളുടെ കുരുക്കഴിച്ച് പോലീസ് , നാല് പേർ നാല് മുറികളിൽ!!