ഞങ്ങള്‍ തീവ്രവാദികളല്ല, കശ്മീരികള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണെന്നും തരിഗാമി
ദില്ലി: കശ്മീരിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് സിപിഎം നേതാവ് യൂസഫ് തരിഗാമി. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ എല്ലാം ലംഘിക്കപ്പെട്ടെന്നും കാശ്മീരികള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണെന്നും തരിഗാമി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വെടിയുണ്ട പോലും ഉതിര്‍ക്കില്ല, ഒരാള്‍ പോലും കൊല്ലപ്പെടില്ലെന്നായിരുന്നു സര്‍ക്കാര്‍ നല്കിയ ഉറപ്പ്. എന്നാല്‍ കാശ്മീരികള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണ്. ഞങ്ങള്‍ക്കും ജീവിക്കണം, ഒരു കാശ്മീരി, ഒരു ഹിന്ദുസ്ഥാനിയാണ് ഇത് പറയുന്നത്, ഞങ്ങളേയും ദയവായി കേള്‍ക്കൂ. ഇതുപൊലൊരു അവസ്ഥ കാശ്മീരില്‍ ഇന്ന് വരെ ഉണ്ടായിട്ടില്ല.താനോ ഫാറൂഖ് അബ്ദുള്ളയോ മറ്റ് രാഷ്ട്രീയ നേതാക്കളോ തീവ്രവാദികള്‍ അല്ല.കാശ്മീരികള്‍ക്ക് ഇപ്പോള്‍ വേണ്ടത് സ്വര്‍ഗമല്ലെന്നും ഒരുമിച്ച് മാര്‍ച്ച് നടത്താനുള്ള സ്വാതന്ത്ര്യമാണെന്നും ഈറനണിഞ്ഞ കണ്ണുകളോടെ തരിഗാമി പറഞ്ഞു.
ഇന്ത്യയുടെ ഭാഗാമാകാന്‍ ഞങ്ങളെയാരും നിര്‍ബന്ധിച്ചതല്ല. ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് ഞങ്ങൾ മതേതര ഇന്ത്യയിൽ ചേർന്നത്. ഇന്ന് കശ്മീരിലെയും രാജ്യത്തെ മറ്റുള്ളവരുടെയും കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ചെടുത്ത പലതും കാശ്മീരില്‍ നിന്ന് ഇല്ലാതാക്കിയിരിക്കുകയാണ്. ദയവ് ചെയ്ത് ഞങ്ങളെ കൂടി കേള്ക്കു. ഞങ്ങള്‍ക്ക് ഇനിയും കൊല്ലപ്പെടാന്‍ വയ്യെന്നും തരിഗാമി പറഞ്ഞു.
കാശ്മീരില്‍ കരുതല്‍ തടങ്കലില്‍ ആയിരുന്ന തരഗാമിയെ വിദഗ്ദ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് (എയിംസ്) മാറ്റുകയായിരുന്നു.സീതാറാം യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നിര്‍ദേശം. ചികിസ്ത കഴിഞ്ഞാല്‍ തരിഗാമിക്ക് കാശ്മീരിലേക്ക് മടങ്ങി പോകുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിര്‍ണായക തിരുമാനവുമായി കോണ്‍ഗ്രസ്; ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലം, ഒറ്റയ്ക്ക് മത്സരിക്കും
പാലാ; യുഡിഎഫിന് തിരിച്ചടി!! ചര്‍ച്ചയാവുന്നത് കേരള കോണ്‍ഗ്രസ് ഭിന്നത,സര്‍വ്വേ ഫലം പുറത്ത്