ബിജെപി നീക്കം പൊളിക്കും,കെസി വേണുഗോപാൽ ജയിച്ചിരിക്കും;ഒറ്റക്കെട്ടെന്ന് സച്ചിൻ പൈലറ്റ്
ജയ്പൂർ; കഴിഞ്ഞ രണ്ട് ദിവസങ്ങളായി കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും റിസോർട്ട് രാഷ്ട്രീയം പൊടി പൊടിക്കുകയാണ്. മധ്യപ്രദേശിലും കർണാടകയിലും കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച മാതൃകയിൽ രാജസ്ഥാനിലും അട്ടിമറി നടത്താനുള്ള ശ്രമത്തിലാണ് ബിജെപിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഈ കുതിരക്കച്ചവട നീക്കങ്ങൾ പൊടി പൊടിക്കുന്നത്. എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി കോടികളാണ് വീശുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
Recommended Video
തിരക്കിട്ട രാഷ്ട്രീയ നീക്കം
ജൂൺ 19 നാണ് രാജസ്ഥാനിലെ മൂന്ന് രാജ്യസഭ സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, നീരജ് ഡാങ്കി എന്നിവരെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സീറ്റ് നില അനുസരിച്ച് കോൺഗ്രസിന് രണ്ട് സീറ്റിൽ വിജയിക്കാം.
പിന്തുണ ഇങ്ങനെ
കോൺഗ്രസിന് 127 പേരുടെ പിന്തുണയാണ് സംസ്ഥാനത്ത് ഉളളത്. സ്വതന്ത്രരുടേയും മറ്റ് പാർട്ടികളിലേയും 20 പേരുടെ പിന്തുണയോട് കൂടിയാണിത്. 13 സ്വതന്ത്രര്, സിപിഎമ്മിൽ നിന്നുള്ള രണ്ടംഗങ്ങൾ, ഭാരതീയ ട്രൈബൽ പാർട്ടി, രാഷ്ട്രീയ ലോക് ദൾ എന്നിവരുടെ പിന്തുണയാണ് കോൺഗ്രസിന് ഉള്ളത്.
വിജയിക്കാൻ വേണ്ടത്
51 വോട്ടുകളാണ് ഒരു സീറ്റിൽ വിജയിക്കാൻ ആവശ്യം. ബിജെപിക്ക് മറ്റ് കക്ഷികളുടേത് ഉൾപ്പെടെ 75 പേരുടെ പിന്തുണയാണ് ഉള്ളത്. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ മൂന്ന് അംഗങ്ങളാണ് ബിജെപിയെ പിന്തുണയ്ക്കുന്നത്. കണക്ക് നില അനുസരിച്ച് ഒരു സീറ്റിൽ വിജയിക്കാം. എന്നാൽ രണ്ട് സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചതോടെയാണ് രാജസ്ഥാനിലും രാഷ്ട്രീയ നാടകങ്ങൾ ശക്തമായത്.
ഗുജറാത്ത് ആവർത്തിക്കുമോ?
രാജേന്ദ്ര ഗെഹ്ലോട്ട്, ഒമർ സിംഗ് ലഖാവത്ത് എന്നിവരെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരെ രാജിവെപ്പിച്ച് മൂന്ന് രാജ്യസഭ സീറ്റ് ഉറപ്പിച്ച അതേ തന്ത്രമാണ് രാജസ്ഥാനിലും ബിജെപി പയറ്റുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഗുജറാത്ത് കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് എംഎൽഎമാരാണ് ഒറ്റയടിക്ക് രാജിവെച്ചത്.
റിസോർട്ടിലേക്ക്
സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാരേയും റിസോർട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ് കോൺഗ്രസ്. ദില്ലി-ജയ്പൂർ ഹൈവേയിലുള്ള റിസോർട്ടിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. 100 ഓളം എംഎൽഎമാർ ഇവിടെ തുടരുകയാണ്. മറ്റുള്ളവർ വെള്ളിയാഴ്ചയോടെ ഇവിടെ എത്തുമെന്നാണ് വിവരം.
വിജയിക്കില്ലെന്ന്
നിലവിൽ 100 എംഎൽഎമാർ റിസോർട്ടിലുണ്ട്. മറ്റുള്ളവർ ഉടൻ റിസോർട്ടിലെത്തി. ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി പുറത്തേക്ക് പോയിട്ടുണ്ട്. അവർ ഉടൻ തിരിച്ചെത്തും, കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി. അതേസമയം സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിജയിക്കില്ലെന്ന് വ്യക്തമാക്കി സച്ചിൻ പൈലറ്റ് രംഗത്തെത്തി.
2 സീറ്റിലും വിജയിക്കും
രാജ്യസഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും ഞങ്ങൾ വിജയിച്ചിരിക്കും, സച്ചിൻ പൈലറ്റ് പറഞ്ഞു. ഞങ്ങളുടെ എംഎൽഎമാരുടേയും ഞങ്ങളെ പിന്തുണയ്ക്കുന്നവരും സ്വതന്ത്ര എംഎൽഎമാരും ഒറ്റക്കെട്ടാണ്. ഭൂരിപക്ഷം തികയ്ക്കാൻ ആവശ്യമുള്ളതിലും കൂടുതൽ പേരുടെ പിന്തുണ കോൺഗ്രസിന് ഉണ്ട്. കെസി വേണുഗോപാലും ഡാങ്കിയും വിജയിച്ചിരിക്കും, സച്ചിൻ പറഞ്ഞു.
ഒരു ഹോട്ടലിൽ
ലോക്ക് ഡൗണിനെ തുടർന്നാണ് തങ്ങൾക്ക് എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കാതെ വന്നത്. കൂടുതൽ പേർ ഒത്തുകൂടുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാവരുേയും ഒരു ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്നതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ബിജെപി നീക്കത്തിനെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ആഞ്ഞടിച്ചു.
പരാതി നൽകി
സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാർക്ക് 25 - 30 കോടി രൂപയാണു ബിജെപി വാഗ്ദാനം ചെയ്യുന്നതെന്ന് ഗെഹ്ലോട്ട് പറഞ്ഞു. അതേസമയം തങ്ങളുടെ എംഎൽഎമാർ ബിജെപിയുടെ പ്രലോഭനത്തിൽ വീഴില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. സംഭവത്തിൽ നേരത്തേ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് മഹേഷ് ജോഷി അഴിമതി വിരുദ്ധ ബ്യൂറോ ചീഫിനു പരാതി നൽകിയിരുന്നു..
കൂടത്തായി കൊലക്കേസിലെ പ്രതി ജോളിക്ക് ജയിലിൽ മൊബൈൽ, നിരന്തരം ഫോൺ വിളികൾ!
ഉത്ര വധം; ഒടുവില്‍ ആ നിര്‍ണായക തെളിവും പുറത്ത്, സൂരജ് ഇനി പുറംലോകം കാണില്ല; കുരുക്കു മുറുകുന്നു