റഫേല്‍ രേഖകളുടെ ഉറവിടം പുറത്തുവിടില്ലെന്ന് ‘ദി ഹിന്ദു’; പ്രസിദ്ധീകരിച്ചത് ജനതാൽപ്പര്യം മുൻനിർത്തി!!
ദില്ലി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് രേഖകൾ പുറത്തുവിട്ടതിനെ കുറിച്ച് പ്രതികരിച്ച് 'ദി ഹിന്ദു' ചെയർമാൻ എൻ റാം. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖകളുടെ ഉറവിടം വെളിപ്പെടുത്തില്ലെന്ന് അദ്ദേഹംവ്യക്തമാക്കി. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് രേഖകള്‍ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാഫേൽ അഴിമതി; മോദിക്കെതിരെ തെളിവുണ്ടെന്ന് രാഹുൽ, അഴിമതിയുടെ തുടക്കവും ഒടുക്കവും മോദി!
പ്രസിദ്ധീകരിക്കാനുള്ളത് ഞങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അവയെല്ലാം ആധികാരികമായ രേഖകളായിരുന്നുവെന്നും , നിങ്ങള്‍ അതിനെ മോഷ്ടിക്കപ്പെട്ട രേഖകളെന്ന് വിളിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആ രേഖകൾ എല്ലാം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു’ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നായിരുന്നു എജി കോടതിയിൽ വ്യക്തമാക്കിയത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റഫാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടവയാണെന്ന് വ്യക്തമാക്കിയത്.