'മറ്റ് കോൺഗ്രസ് നേതാക്കളും അവരുടെ ടാർജറ്റാണ്, പൊരുതി പുറത്ത് വരണം', ഡികെയോട് സോണിയാ ഗാന്ധി!
ദില്ലി: കള്ളപ്പണക്കേസില്‍ അഴിയെണ്ണുന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് പിന്തുണയുമായി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. തീഹാര്‍ ജയിലില്‍ എത്തിയാണ് ശിവകുമാറിനെ സോണിയാ ഗാന്ധി പിന്തുണ അറിയിച്ചത്. അംബികാ സോണിയും സോണിയാ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഒപ്പമുണ്ടെന്ന് സോണിയാ ഗാന്ധി ഡികെ ശിവകുമാറിന് ഉറപ്പ് നല്‍കിയതായി സഹോദരന്‍ ഡികെ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ശിവകുമാറിന് എതിരായ കേസ് രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്നതാണെന്നും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി ലക്ഷ്യമിടുന്നുണ്ട് എന്നും കൂടിക്കാഴ്ചയ്ക്കിടെ സോണിയാ ഗാന്ധി പറഞ്ഞു. ബിജെപിയുടെ ഈ നീക്കത്തിനെതിരെ പൊരുതണമെന്നും പുറത്ത് വരണമെന്നും സോണിയ പറഞ്ഞതായും ഡികെ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കര്‍ണാടക കോണ്‍ഗ്രസിലെ പ്രമുഖനായ ഡികെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ദില്ലി ഹൈക്കോടതി ശിവകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പി ചിദംബരം അഴിമതിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഡികെ ശിവകുമാറിനും കുരുക്ക് വീണത്.
രാഷ്ട്രീയ നേതാക്കളെ കളളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുളള ശ്രമമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് കോണ്‍ഗ്രസ് അടക്കം ആരോപിക്കുന്നത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ അധികാരത്തില്‍ എത്തിക്കാനുളള കരുക്കള്‍ നീക്കിയ നേതാവാണ് ഡികെ ശിവകുമാര്‍. 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് ദിവസത്തോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഡികെ ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തത്. മകള്‍ ഐശ്വര്യയേയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.