രാഷ്ട്രീയം പറയില്ല; അകലം പാലിക്കുമെന്ന് ജനറല്‍ ബിപിന്‍ റാവത്ത്
ദില്ലി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പ്രതികരിച്ച് വിവാദത്തില്‍പ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പുതിയ പ്രതികരണം ഏറെ കരുതലോടെ. സൈന്യം രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടില്ല. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുമെന്നും സംയുക്ത സേനാ മേധാവി പദവി ഏറ്റെടുത്ത ശേഷം ബിപിന്‍ റാവത്ത് പറഞ്ഞു.
മൂന്ന് സേനകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത സേനാ മേധാവി പദവി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചത്. കരസേന മേധാവി ആയിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഡിസംബര്‍ 31ന് വിരമിച്ചു. തൊട്ടുപിന്നാലെയാണ് പ്രഥമ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്.
എങ്ങനെ വന്നാലും മുസ്ലിങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് ബിജെപി; കേന്ദ്രം പറഞ്ഞതിന് കടകവിരുദ്ധം
കരസേനാ മേധാവി പദവിയില്‍ നിന്ന് വിരമിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് അദ്ദേഹം പ്രതികരിച്ചത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. സൈന്യം സൈന്യത്തിന്റെ ജോലി ചെയ്താല്‍ മതിയെന്നും രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ചിദംബരം പ്രതികരിച്ചത്. ബിപിന്‍ റാവത്തിനെ സംയുക്ത സേനാ മേധാവിയായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും രംഗത്തുവന്നിരുന്നു.
ജനറല്‍ മനോജ് നാരാവനെ ആണ് പുതിയ കരസേനാ മേധാവി. അദ്ദേഹത്തിന് ആശംസ നേരുന്നുവെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. ചുമതല ഔദ്യോഗികമായി ഏറ്റെടുത്ത ശേഷം പ്രവര്‍ത്തന രീതി ആവിഷ്കരിക്കുമെന്ന് ദേശീയ യുദ്ധ സ്മാരകത്തില്‍ വച്ച് ബിപിന്‍ റാവത്ത് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മൂന്ന് സൈനിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിരോധ മന്ത്രിയെ ഉപദേശിക്കുകയാണ് സംയുക്ത സേനാ മേധാവിയുടെ ദൗത്യം. സൈനിക കാര്യങ്ങളില്‍ സര്‍ക്കാരിന് വേണ്ട ഉപദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍ലിലും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അധ്യക്ഷനായ ഡിഫന്‍സ് പ്ലാനിങ് കമ്മിറ്റിയിലും സംയുക്ത സേനാ മേധാവി അംഗമായിരിക്കും.