എൻഡിഎയിലെ സഖ്യകക്ഷികളുടെ എണ്ണം കുറയുന്നതിൽ ആശങ്ക അറിയിച്ച് എൽജെപി, ഒന്നിച്ച് നിൽക്കണമെന്ന് മോദി
ദില്ലി: എൻഡിഎയിലെ സഖ്യകക്ഷികളുടെ എണ്ണത്തിൽ കുറവ് വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് എൽജെപി നേതാവ് ചിരാഗ് പസ്വാൻ. ദില്ലിയിൽ നടന്ന എൻഡിഎ ഘടകകക്ഷികളുടെ യോഗത്തിൽ ശിവസേനയുടെ അസാന്നിധ്യം പ്രകടമായതായും അദ്ദേഹം പറഞ്ഞു. എൻഡിഎയിലെ ഘടകകക്ഷികളായിരുന്ന തെലുങ്ക് ദേശം പാർട്ടിയും ആർഎൽഎസ്പിയും മുന്നണി വിട്ടുപോയതും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചിരാഗ് പസ്വാൻ സൂചിപ്പിച്ചു.
ഝാര്‍ഖണ്ഡില്‍ ബിജെപി മന്ത്രി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കും... രഘുബര്‍ ദാസിന് ഭീഷണി സരയൂ റോയ്
എൻഡിഎയിലെ ഘടകകക്ഷികളെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനായി ഒരു കോൺസിനേഷൻ കമ്മിറ്റി രൂപീകരിക്കുകയോ കൺവീനറെ നിയോഗിക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായും ചിരാഗ് പസ്വാൻ വ്യക്തമാക്കി. സഖ്യകക്ഷികൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാനും മെച്ചപ്പെട്ട ഏകോപനത്തിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ എൻഡിഎയിലെ ഘടകകക്ഷികളെല്ലാം ഒരുമിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അതിനായി കൂടുതൽ യോഗങ്ങൾ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന ബിജെപി സഖ്യം അവസാനിപ്പിച്ചേക്കുമെന്ന സൂചനകൾക്കിടയിലാണ് എൻഡിഎ യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഭിന്നതകൾ മാറ്റിവെച്ച് ഘടകകക്ഷികളെല്ലാം ഒരുമിച്ച് നിൽക്കണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങൾ വലിയ വിജയമാണ് നമുക്ക് നൽകിയത്. ഈ വിജയത്തെ ബഹുമാനിക്കണം. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മുന്നണിയുടെ ഐക്യത്തെ തകർക്കാൻ പാടില്ലെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.