മോദി സര്‍ക്കാര്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും കണക്കുകള്‍ ലഭ്യമല്ലെന്ന് മന്ത്രിമാർ
ദില്ലി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിന്റെ കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും പ്രകാശ് ജാവേദ്ക്കറും. തൊഴിലും ജീവനോപാധികളും എന്ന വിഷയത്തില്‍ സിഐഐ സംഘടിപ്പിച്ച വര്‍ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
തൊഴില്‍ സുരക്ഷ എന്നതാണ് തീര്‍ച്ചയായും സര്‍ക്കാര്‍ ജോലികളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ജോലികളിലേക്ക് അപേക്ഷകരും കൂടുതലാണ്. അതേസമയം രാജ്യത്തെ ലക്ഷകണക്കിന് വരുന്ന മറ്റ് തൊഴിലവസരങ്ങള്‍ ഉദ്യാഗാര്‍ത്ഥികള്‍ കാണാതെ പോകുന്നുവെന്നും പീയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.
ഒരു സര്‍ക്കാര്‍ ജോലി സ്വന്തമാക്കുക എന്നുള്ളത് ഇന്ത്യന്‍ ജനതയുടെ പരമ്പരാഗതമായ അഭിലാഷങ്ങളില്‍ ഒന്നാണ്. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ജീവിതം സുരക്ഷിതമായി എന്നാണ് പലരുടേയും ചിന്ത. ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ പലരും നന്നായി ജോലി ചെയ്യുന്നില്ലെന്നും പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പോതു സ്വകാര്യ മേഖലകളില്‍ ധാരളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതിന്റെയൊന്നും കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നാണ് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞത്. സംഘടിത മേഖലകളിലെ കണക്കുകള്‍ മാത്രമേ സര്ക്കാര്റിന്റെ കൈവശമുള്ളു. അസംഘടിത മേഖലകളില്‍ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നും ജാവേദ്കര് കൂട്ടിച്ചേര്‍ത്തു.