ദുർബലനായ പ്രധാനമന്ത്രി, നിശബ്ദത രാജ്യത്തിന് ബാധ്യതയാകുന്നു'; രൂക്ഷവിമർശനവുമായി കോൺഗ്രസ്
എച്ച് വൺ ബി വിസ നിയന്ത്രണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി ഏറ്റവും ദുർബലമായ പ്രധാനമന്ത്രിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. മോദിയുടെ തന്ത്രപരമായ നിശ്ശബ്ദതയും ഉച്ചത്തിലുള്ള പ്രകടനങ്ങളും രാജ്യത്തിന് ഒരു ബാധ്യതയായി മാറിയെന്നും രാഹുൽ വിമർശിച്ചു.
മല്ലികാർജ്ജുൻ ഖാർഗെയും മോദിയ്ക്കെതിരെ രംഗത്തെത്തി. വിദേശനയം എന്നത് ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും ഇന്ത്യ ആദ്യം എന്ന എന്ന നയം ഉയർത്തിപ്പിടിക്കുന്നതുമാകണമെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. ആലിംഗനങ്ങളും, പൊള്ളയായ മുദ്രാവാക്യങ്ങളും, സംഗീത പരിപാടികളും, ആളുകളെക്കൊണ്ട് 'മോദി, മോദി' എന്ന് വിളിപ്പിക്കുന്നതും വിദേശനയമല്ല,ഖാർഗെ കുറിച്ചു.

'നമ്മുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും, ഇന്ത്യയെ മുന്നോട്ട് നിർത്തുകയും, വിവേകത്തോടും സന്തുലിതാവസ്ഥയോടും കൂടി സൗഹൃദങ്ങൾ വളർത്തുകയുമാണ് വിദേശനയം. ഇത് നമ്മുടെ ദീർഘകാല നിലനിൽപ്പിനെ ദുർബലപ്പെടുത്തുന്ന ഉപരിപ്ലവമായ ധിക്കാരങ്ങളായി ചുരുക്കരുത്', ഖാർഗെ പോസ്റ്റിൽ പറഞ്ഞു.
പ്രധാനമന്ത്രിക്ക് ലഭിച്ച ജന്മദിന സമ്മാനങ്ങളിൽ ഇന്ത്യക്കാർ വേദനിക്കുകയാണെന്നും ഖാർഗെ പറഞ്ഞു. 'അബ്കി ബാർ, ട്രംപ് സർക്കാർ" എന്ന മുദ്രാവാക്യം വിളിച്ചതിന് എച്ച്-1ബി വിസ ഫീസിൽ 88 ലക്ഷം രൂപയാണ് വാർഷിക വർദ്ധനവായി ഏർപ്പെടുത്തിയത്. , ഇത് ഇന്ത്യൻ ടെക് തൊഴിലാളികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. 70 ശതമാനം പേരും എച്ച്1 ബിസ ഉള്ളവരാണ്. 50 ശതമാനം നികുതി ഇതിനോടകം തന്നെ ഇന്ത്യയ്ക്ക് മേൽ യുഎസ് ചുമത്തിയിട്ടുണ്ട്. ഇന്ത്യക്ക് 2.17 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് 10 മേഖലകളിൽ മാത്രം കണക്കാക്കുന്നത്, ഖാർഗെ പറഞ്ഞു.
ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും; ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
എച്ച്-1ബി വിസ ഫീസ് വർദ്ധനവ് കുടുംബങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മാനുഷികമായ പല പ്രശ്നങ്ങൾക്കും ഇത് വഴിവെക്കുമെന്നും വിദേശകാര്യ മന്ത്രാലയം.ഫീസ് വർദ്ധനവിൻ്റെ പ്രത്യാഘാതങ്ങൾ സർക്കാർ പഠിച്ചുവരികയാണെന്നും, അമേരിക്കൻ അധികാരികൾ ഈ വിഷയം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
പുതുതായി വിദേശത്തുനിന്ന് വരുന്നവർ, യുഎസ് വിട്ടുപോയ ശേഷം വീസ പുതുക്കുന്നവര്‍, പുതിയ തൊഴിലുടമയ്ക്കായി യുഎസിലേക്ക് വരുന്ന എച്ച്1 ബി ജീവനക്കാർ എന്നിവരെല്ലാം സപ്റ്റംബർ 21 മുതൽ വിസ ഫീസ് 88 ലക്ഷം നൽകണമെന്നാണ് ട്രംപ് സർക്കാർ അറിയിച്ചിരിക്കുന്നത്. കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഈ ഫീസ് വർദ്ധനവ് വഴി, രാജ്യത്തേക്ക് വരുന്നവർക്ക് ഉയർന്ന വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കാനും അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും സാധിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. 'നമുക്ക് തൊഴിലാളികളെ ആവശ്യമുണ്ട്, മികച്ച തൊഴിലാളികളെയാണ് വേണ്ടത്. ഈ നടപടി അത് ഉറപ്പാക്കും', എന്നും ട്രംപ് പറഞ്ഞു.
എച്ച്-1ബി നോൺ-ഇമ്മിഗ്രൻ്റ് വിസ പ്രോഗ്രാം നിലവിൽ യുഎസിലെ ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്ന വിസ സംവിധാനങ്ങളിലൊന്നാണെന്ന് വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വിൽ ഷാർഫ് പറഞ്ഞു. പുതിയ ഉത്തരവ് എച്ച്-1ബി അപേക്ഷകരെ സ്പോൺസർ ചെയ്യുന്നതിന് കമ്പനികൾ നൽകേണ്ട ഫീസ് 100,000 ഡോളറായി ഉയർത്തും. ഇത് വഴി, അവർ കൊണ്ടുവരുന്ന ആളുകൾക്ക് യഥാർത്ഥത്തിൽ ഉയർന്ന വൈദഗ്ധ്യമുണ്ടെന്നും അമേരിക്കൻ തൊഴിലാളികൾക്ക് പകരം വെക്കാനാകാത്തവരാണെന്നും ഉറപ്പാക്കാൻ സാധിക്കുമെന്നും ഷാർഫ് പറഞ്ഞു.
നിലവിലുള്ള വിസ ഉടമകൾക്കോ പുതുക്കുന്നവർക്കോ പുതിയ ഉത്തരവ് ബാധകമായേക്കില്ലെന്നും പുതിയ അപേക്ഷകരായിരിക്കും ഫീ്സ് ഒടുക്കേണ്ടി വരികയെന്നുമാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications