അസ്സമിൽ വെള്ളപ്പൊക്കത്തിൽ ഒരു മരണം കൂടി; മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മുംബൈ: രാജ്യത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. മുംബൈ,താനെ, പാൽഘർ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിന്റെ തെക്കൻ ഭാഗങ്ങൾ, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാടിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
26 ഡിഗ്രി സെൽഷ്യസാണ് ഞായറാഴ്ച പ്രതീക്ഷിക്കുന്ന കൂടിയ താപനില. അന്തരീക്ഷ ഈർപ്പം 78 ശതമാനവും. ദില്ലിയിലെ തുടർച്ചയായ കനത്ത മഴയ്ക്ക് ശനിയാഴ്ച മുതൽ ശമനമുണ്ട്. താപനില 38 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്തു. തിങ്കളാഴ്ചയോടെ നഗരത്തിൽ വീണ്ടും ശക്തമായ മഴയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
അടുത്ത 34 ദിവസങ്ങളിൽ അറബിക്കടൽ പ്രക്ഷുബ്ധമാകുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചു. മത്സത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം അസ്സമിലെ വെള്ളപ്പൊക്കത്തിൽ ഇന്നലെ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 33 ആയി. ചിലയിടങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുള്ളത് ആശ്വാസമാണ്.സംസ്ഥാനത്ത് 19 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.