ധീരപോരാളിയെ വരവേല്‍ക്കാന്‍ രാജ്യം വാഗാ അതിര്‍ത്തിയിലേക്ക്; അഭിനന്ദന് ഇന്നെത്തും
ദില്ലി: പാകിസ്താന്റെ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ പാക് സൈന്യത്തിന്റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് ഇന്ന് ഇന്ത്യയിലെത്തും. വാഗാ അതിര്‍ത്തി വഴിയാണ് അഭിനന്ദന് ഇന്ത്യയിലെത്തുന്നത്. രാജ്യത്തിന്റെ അഭിമാനമായ ധീരപോരാളിയെ സ്വീകരിക്കാന്‍ കുടുംബമടക്കം ആയിരക്കണക്കിന് ജനങ്ങളാണ് വാഗാ അതിര്‍ത്തിയില്‍ എത്തിച്ചേരുന്നത്.
പാകിസ്താന് കസ്റ്റഡിയില്‍ കഴിയുന്ന ഇന്ത്യന്‍ വ്യോമാസേന പൈലറ്റ് അഭിനന്ദന് വര്‍ധമാനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യനേരത്തെ നീക്കം ശക്തമാക്കിയിരുന്നു. സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നല്കിയാൽ കൈമാറാം എന്നായിരുന്നു ഇന്നലെ രാവിലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന.
ഒരുപാധിയും അംഗീകരിക്കില്ല
എന്നാല്‍ ഒരുപാധിയും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. സ്ഥാനപതി തലത്തില്‍ യാതൊരുവിധ നയതന്ത്ര ഇടപെടലുകള്‍ക്കും ഇന്ത്യ ശ്രമിക്കുന്നില്ലെന്നും യാതൊരു പിലപേശലുകള്‍ക്കും വഴങ്ങില്ലെന്നും വൈമാനികനെ നിരപാധികം വിട്ടയക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ലോകരാജ്യങ്ങളും
ഇതിന് പിന്നാലെ പാകിസ്താന് മേല്‍സമ്മര്‍ദ്ദവുമായി ലോകരാജ്യങ്ങളും രംഗത്ത് വന്നു. ചൈനീസ് വിദേശകാര്യമന്ത്രിയും സൗദി വിദേശകാര്യമന്ത്രിയും പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. അമേരിക്കയുടെ സമ്മർദ്ദവും പാകിസ്ഥാനു മേൽ ഉണ്ടായി.
ഇമ്രാന് ഖാന്
ഇതോടെ അയഞ്ഞ ഇമ്രാന് ഖാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു നിലപാട്.
മുപ്പതാം മണിക്കൂറില്‍
ഇതെല്ലാം പാകിസ്താനെ പെട്ടെന്ന് നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. വര്ധമാന് കസ്റ്റഡിലായതിന്റെ മുപ്പതാം മണിക്കൂറിലാണ് ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കുമെന്ന ഇമ്രാന്‍ഖാന്റെ അറിയിപ്പ് ഉണ്ടാകുന്നത്.
പാക് പാര്‍ലമെന്റില്‍
വ്യാഴാഴ്ച്ച വൈകീട്ട് ചേര്‍ന്ന പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് സമാധാനത്തിന്റെ സന്ദേശമെന്ന നിലയില്‍ അഭിനന്ദന് വര്‍ധമാനനെ വിട്ടയക്കുമെന്ന് ഇമ്രാന് ഖാന് പ്രഖ്യാപിക്കുന്നത്. ഇമ്രാന്‍ഖന്റെ പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. എന്നാല്‍ സമാധാന സന്ദേശമാണ് നടപടിയെന്ന ഇമ്രാന്‍ഖാന്റെ നിലപാട് ഇന്ത്യ തള്ളി.
ആക്രമണമുണ്ടായത്
ബാല്‍ക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇന്ത്യയെ പ്രകോപിപ്പിക്കാനായി അതിര്‍ത്തി കടന്നെത്തിയ് പാകിസ്താന്റെ എഫ്16 യുദ്ധവിമാനങ്ങളില്‍ ഒന്നിനെ ഇന്ത്യന്‍ സേന വെടവെച്ചു വീഴ്ത്തി. മറ്റുള്ളവരെ പിന്തുടര്ന്ന് നിയന്ത്രണ രേഖയ്ക്ക് സമീപത്തെത്തിയ അഭിനന്ദന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടായി.
അണുവിട പതറാതെ
ഇതേ തുടര്‍ന്ന് വിമാനം തകരുകയും അഭിനന്ദന് പാക് സേനയുടെ പിടിയലകപ്പെടുകയുമായിരുന്നു. പാക് സേനയുടെ ചോദ്യങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മുന്നില്‍ അണുവിട പതറാതെയായിരുന്നുന്നു അഭിനന്ദന് രാജ്യത്തിന്റെ അഭിമാനം കാത്തത്.
സധൈര്യം
ചോരയൊലിപ്പിക്കുന്ന മുഖവുമായി ഞാന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്, എന്റെ സര്‍വ്വീസ് നമ്പര്‍ 27981 ഞാന്‍ പൈലറ്റാണ്, ഞാന്‍ ഹിന്ദുവാണ് വേറെ എന്താണ് അറിയേണ്ടതെന്നും അഭിനന്ദന് ചുറ്റുമുള്ള പാക് സൈനികരോട് സധൈര്യം ചോദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
മറുപടികള്‍
ഇന്ത്യയില്‍ എവിടെയാണെന്ന പാക് സേനയുടെ ചോദ്യത്തിന് 'മേജര്‍ ഇത് ഞാന്‍ പറയാന്‍ പാടുള്ളതാണോ.. ഇത്രയേ പറയാനാവു ഞാന്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളയാളാണ്' എന്നായിരുന്നു അഭിനന്ദന്റെ മറുപടി.
ഏത് എയര്‍ക്രാഫ്റ്റാണ്
എന്നാല്‍ ഏത് എയര്‍ക്രാഫ്റ്റാണ് തങ്കള്‍ പറപ്പിക്കുന്നത് എന്നുള്ള ചോദ്യത്തിന് അഭിനന്ദന്റെ മറുപടി ഇങ്ങനെ ' മേജര്‍ എന്നോട് ക്ഷമിക്കു. അത് ഞാന്‍ വെളിപ്പെടുത്തില്ല.. പക്ഷെ തകര്‍ന്ന ഭാഗങ്ങള്‍ നിങ്ങള്‍ ഇതിനോടകം പരിശോധിച്ചല്ലോ. അതില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു"
അഭിമാനം
എന്താണ് താങ്കളുടെ ദൗത്യം എന്ന അടുത്ത ചോദ്യത്തിനും അതും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു അഭിനന്ദന്റെ മറുപടി. പാകിസ്താനില്‍,അവരുടെ സേനാത്തലവന്മാര്ക്ക് മുന്നില്‍ പതറാത്ത ശബ്ദമായി ധീരപോരാളി രാജ്യത്തെ 120 കോടിയിലേറെ ജനങ്ങളുടെ അഭിമാനമായി മാറുകയായിരുന്നു.