മമതയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ മുതിര്‍ന്ന നേതാവടക്കം 2000 പേര്‍ കോണ്‍ഗ്രസ്സില്‍ ചേർന്നു
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഓരോ സംസ്ഥാനത്തേയും പ്രബല പ്രാദേശിക കക്ഷികളുമായി സഖ്യ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. തുടക്കക്കത്തില്‍ പ്രതിപക്ഷ വിശാല ഐക്യ ചര്‍ച്ചകള്‍ ഏറെ മുന്നോട്ടു പോയിരുന്നു.
എന്നാല്‍ ചില സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ തയ്യാറാവാത്തത് സഖ്യനീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ബംഗാളില്‍ മമതയെ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസ്സിനെ അകറ്റി നിര്‍ത്താനാണ് തൃണമൂലിന്റെ ശ്രമം. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂലിനെ ഞെട്ടിച്ചുകൊണ്ട് ശക്തമായ നീക്കമാണ് ബംഗാളില്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. സംഭവമിങ്ങനെ..
ശക്തമായ തിരിച്ചടി
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കേയാണ് തൃണമൂലിന് ശക്തമായ തിരിച്ചടി നല്‍കികൊണ്ട് നേതാക്കള്‍ ഉള്‍പ്പടേയുള്ള 2000 ത്തോളം പാര്‍ട്ടിപ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിലേക്ക് കൂടുമാറിയത്.
കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു
തൃണമൂല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് ഷക്കീല്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവ് പാര്‍ട്ടിയില്‍ ചേര്‍ന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ്സിന് ഊര്‍ജ്ജം പകരും.
2500 പ്രവര്‍ത്തകര്‍
തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് മാത്രമല്ല, ബിജെപി, സിപിഎം എന്നീപാര്‍ട്ടികളില്‍ നിന്നുള്ള പ്രവര്‍ത്തകരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിട്ടുണ്ട്. ഇതടക്കം രണ്ടായിരത്തി അഞ്ഞൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
ന്യൂനപക്ഷ സെല്‍ മേധാവി
മുസ്ലിങ്ങള്‍ വലിയ വോട്ടുബാങ്കായ ബംഗാളില്‍ പാര്‍ട്ടി ന്യൂനപക്ഷ സെല്‍ മേധാവിയുടെ കൂറുമാറ്റം തൃണമൂലിന് വലിയ തിരിച്ചടിയാണ്. 27 ശതമാനമാണ് പശ്ചിമബംഗാളിലെ മുസ്ലിം ജനത. മുസ്ലിം മേഖലകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തിപ്പോരുന്നത്.
മുസ്ലിം ഭൂരിപക്ഷ മേഖല
മാള്‍ഡ, മുര്‍ഷിദാബാദ്, വടക്കന്‍ ദിന്‍ജാപൂര്‍ എന്നിവിടങ്ങളാണ് ബംഗാളിലെ പ്രധാന മുസ്ലിം ഭൂരിപക്ഷ മേഖല. ഈ പ്രദേശത്ത് നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയിരിക്കുന്നത്.
സഖ്യം രൂപീകരിക്കാതെ
തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച ഷക്കീല്‍ അന്‍സാരി രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യം രൂപീകരിക്കാതെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് ഷക്കീല്‍ അന്‍സാരി വ്യക്തമാക്കുന്നത്.
ജനുവരി 19 ന്
ജനുവരി 19 ന് കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കരുതെന്നും ഷക്കീല്‍ അന്‍സാരി വ്യക്തമാക്കുന്നു. മമത ന്യൂനപക്ഷങ്ങളെ കമ്പളിപ്പിക്കുകയാണെന്നാണ് ഷക്കീല്‍ ആരോപിക്കുന്നത്.
സിപിഎമ്മുമായി സഖ്യം
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ചേര്‍ന്ന് മത്സരിക്കണമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. പാര്‍ട്ടി തനിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ചില നേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്.
അനൗപചാരിക ചര്‍ച്ച
സീറ്റ് ധാരണയുണാണ്ടാക്കാന്‍ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം നേതാക്കളുമായി അനൗപചാരിക ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും സിപിഎമ്മുമായി സീറ്റ് ധാരണക്ക് അനുകൂലമാണെന്ന് ബംഗാളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സീതാറാം യെച്ചൂരി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ സിപിഎം ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഗാന്ധി
ഈ മാസം രാഹുല്‍ ഗാന്ധിയും യെച്ചൂരിയും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ സഖ്യത്തെക്കുറിച്ച് ധാരണയുണ്ടാകുമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ പ്രതീക്ഷ. നിലവില്‍ ബംഗാളില്‍ തൃണമൂലിന് 34ഉം സിപിഎമ്മിനും ബിജെപിക്കും രണ്ടുവീതവും കോണ്‍ഗ്രസ്സിന് 4 എംപിമാരുമാണുള്ളത്.
18-20
സംസ്ഥാനത്തെ 42 ലോക്‌സഭ മണ്ഡലങ്ങളില്‍ 18-20 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. 4 സീറ്റുകളില്‍ മറ്റ് പ്രാദേശിക പാര്‍ട്ടികളേയും പരിഗണിക്കും. സിപിഎം സഖ്യത്തില്‍ അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതായിരിക്കും.