കർണാടകയും ബംഗാളും ലോക്ക് ഡൌൺ നീട്ടി: കൂടുതൽ മാർഗ്ഗനിർദേശങ്ങൾ കേന്ദ്രം നൽകും, നിയന്ത്രണങ്ങൾ ഇളവോടെ
ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൌൺ നീട്ടി കർണ്ണാടകവും പശ്ചിമബംഗാളും. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക ലോക്ക് ഡൌൺ ഏപ്രിൽ 30 വരെ നീട്ടുന്നത് അനുകൂലമായേക്കുമെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് പശ്ചിമബംഗാൾ നിലപാട് വ്യക്തമാക്കിയത്. കൊറോണ വ്യാപനത്തിനെതിരായ പോരാട്ടത്തിൽ വരുന്ന രണ്ടാഴ്ച നിർണായകവും ഗുരുതരവുമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഏപ്രിൽ 30വരെ നിയന്ത്രണങ്ങൾ തുടരുന്നതിന് അനുകൂലമായ നിലപാടുകളാണ് ബംഗാളും സ്വീകരിക്കുകയെന്നും മമതാ ബാനർജി വ്യക്തമാക്കി. അതേ സമയം മഹാരാഷ്ട്രയും ലോക്ക് ഡൌൺ ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. ഒഡിഷ ലോക്ക് ഡൌൺ നീട്ടിയതിന് പിന്നാലെ വെള്ളിയാഴ്ച പഞ്ചാബും മെയ് ഒന്ന് വരെ ലോക്ക് ഡൌൺ നീട്ടിയിരുന്നു.
മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൌൺ ഏപ്രിൽ 30 വരെ നീട്ടിയേക്കുമെന്ന സൂചനയാണ് നൽകിയത്. പ്രധാനമന്ത്രി പറഞ്ഞതും കൊറോണ വ്യാപനത്തിനെതിരായ പോരാട്ടത്തിൽ വരുന്ന രണ്ടാഴ്ച നിർണായകവും ഗുരുതരവുമാണെന്നാണ്. നമ്മൾ കൂടുതൽ ശ്രദ്ധാലുക്കളാവുകയും വീടുകൾക്കുള്ളിൽ തന്നെ തുടരുകയുമാണ് വേണ്ടതെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു. അതിർത്തികളിൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി. ഇക്കാലയളവിൽ ആർക്കും നുഴഞ്ഞു കയറാൻ സാധിക്കരുതെന്നും അവർ പറയുന്നു. കൊറോണ വ്യാപനം മറികടക്കുന്നതിനായി സാമ്പത്തിക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനങ്ങൾക്ക് പത്ത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് നമ്മൾ ആവശ്യപ്പെടുകയെന്നും അവർ വ്യക്തമാക്കി.

സംസ്ഥാനത്തെ ലോക്ക് ഡൌൺ അടുത്ത 15 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് പ്രഖ്യാപിച്ച കർണാടക സർക്കാർ കാർഷിക- സാമ്പത്തിക- വ്യവസായ രംഗങ്ങളിൽ ഇളവ് നൽകുമെന്ന സൂചനകളും നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പമുള്ള വീഡിയോ കോൺഫറൻസിന് ശേഷമാണ് കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ പ്രതികരണം. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ മാർഗ്ഗനിർദേശങ്ങൾ കേന്ദ്രസർക്കാരാണ് നൽകുക. നേരത്തെയുണ്ടായിരുന്ന ലോക്ക് ഡൌണിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഇനിയുള്ള ദിവസങ്ങളെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ സർക്കാർ ഓഫീസുകൾ ഭാഗികമായി പ്രവർത്തിച്ചു തുടങ്ങുമെന്നും. തൊഴിലാളികളുടെ കാര്യത്തിൽ മുന്നോട്ടുള്ള കാര്യങ്ങൾ കേന്ദ്ര പ്രഖ്യാപനത്തിന് അനുസൃതമായിരിക്കുമെന്നും കർണാടക സർക്കാർ വ്യക്തമാക്കി. സ്ഥിതി കൂടുതൽ വഷളാവുന്ന സാഹചര്യം ഉണ്ടായാൽ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് യെഡിയൂരപ്പ വ്യക്തമാക്കി. അതേ സമയം നമ്മൾ വിജയിച്ചോ ഇല്ലയോ എന്നത് വരാനിരിക്കുന്ന രണ്ടാഴ്ചകളായിരിക്കും തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി 12-13 സംസ്ഥാനങ്ങളിലെ സ്ഥിതി ആരാഞ്ഞിട്ടുണ്ട്. എന്നാൽ കർണാടകത്തിലെ സ്ഥിതി ഗുരുതരമാണെന്നും യെഡിയൂരപ്പ വ്യക്തമാക്കി. ഇതുവരെ സംസ്ഥാനത്ത് ഏഴ് പേർക്കാണ് ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ കർണാടകത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം 214 ലെത്തിയിട്ടുണ്ട്. രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ മുന്നാമതുണ്ടായിരുന്ന കർണാടക 11ാം സ്ഥാനത്തേക്ക് എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവശ്യ സേവനങ്ങൾ ലഭിക്കുന്നതിന് പ്രശ്നങ്ങളില്ലെന്നും തനിച്ച് നടന്നുപോയി സാധനങ്ങൾ വാങ്ങിവരാമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications