പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: മമത ബാനർജിക്ക് പ്രചരണത്തിന് 24 മണിക്കൂർ വിലക്ക്
പ്രകോപനപരവും ക്രമസമാധാനം തകർക്കുന്നതുമാണ് മമതയുടെ പ്രസ്താവനയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഘട്ടം ഘട്ടമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് വിലക്ക് ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി. ഇന്ന് രാത്രി എട്ട് മണി മുതൽ ചൊവ്വാഴ്ച രാത്രി എട്ട് മണി വരെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ മമതയ്ക്ക് സാധിക്കില്ല.
പ്രകോപനപരവും ക്രമസമാധാനം തകർക്കുന്നതുമാണ് മമതയുടെ പ്രസ്താവനയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി. ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കമ്മിഷൻ അറിയിച്ചു. കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന മമതയുടെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കമ്മിഷൻ നടപടി സ്വീകരിച്ചത്.
നാലാം ഘട്ട പോളിങ് നടക്കവെ നാല് പേരെ വെടിവച്ച് കൊന്ന അര്‍ധസൈനികരുടെ നടപടിയില്‍ കടുത്ത പ്രതിഷേധവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൂച്ച് ബിഹാറില്‍ സൈന്യം നടത്തിയത് വംശഹത്യയാണെന്ന് മമത പറഞ്ഞു. കൊല്ലപ്പെട്ടവരുടെ നെഞ്ചിലും കഴുത്തിലുമാണ് വെടിയുണ്ടകള്‍ പതിച്ചിരിക്കുന്നത്. ഇത് വംശഹത്യയാണ്. മുട്ടുകാലിന് താഴെയാണ് അവര്‍ വെടിവെക്കേണ്ടിയിരുന്നത്. എന്നാല്‍ സൈന്യം ചെയ്തത് നെഞ്ചിലും കഴുത്തിനും വെടിവെക്കുകയാണ്. അതുകൊണ്ടാണ് ഇത് വംശഹത്യയാണ് എന്ന് പറയുന്നതെന്നും മമത വിശദീകരിച്ചു. സൈനികര്‍ക്കെതിരെ ഒരു മുഖ്യമന്ത്രി ഇത്രയും കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നത് അപൂര്‍വമാണ്.
കൂച്ച് ബിഹാറിലുണ്ടായ വെടിവയ്പ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ പ്രദേശത്തേക്ക് രാഷ്ട്രീയ പ്രവർത്തകർ പ്രവേശിക്കുന്നതും വിലക്കിയിരുന്നു. അതേസമയം എട്ട് ഘട്ടമായി നടക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നാല് ഘട്ടമാണ് ഇതുവരെ പൂർത്തിയായത്. നാലാംഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്.
വോട്ട് വിഭജിക്കരുതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബംഗാളിലെ മുസ്ലീം ജനതയോട് അഭ്യർത്ഥിച്ചത് അവർക്ക് പിന്തുണ നഷ്ടപ്പെട്ടതായി സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ബിജെപി ഹിന്ദുക്കളോട് സമാനമായ ഒരു അഭ്യർത്ഥന നടത്തിയാൽ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാധ്യമങ്ങളുടെയും വിചാരണയ്ക്ക് വിദേയമാകേണ്ടി വന്നേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.