Get Updates
Get notified of breaking news, exclusive insights, and must-see stories!

40 വര്‍ഷം ബിജെപിക്കൊപ്പം, കണക്കിന് കിട്ടി... ഭിന്നത രൂക്ഷമായി ബംഗാള്‍ ഘടകം, തൃണമൂലിന് ആഹ്ലാദം

കൊല്‍ക്കത്ത: സംഘടനാ തലത്തില്‍ നടത്തിയ അഴിച്ചുപണി ബിജെപിയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കേരളത്തിലെ ബിജെപി നേതാക്കള്‍ അതൃപ്തിയിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബംഗാളില്‍ പരസ്യമായ പ്രതികരണം വന്നിരിക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കിയെന്നാണ് പഴയ ബിജെപി നേതാക്കളുടെ ആരോപണം. കേരളത്തില്‍ എപി അബ്ദുള്ളക്കുട്ടിക്കും ടോം വടക്കനും സുപ്രധാന പദവികള്‍ നല്‍കിയപ്പോള്‍ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പൈടയുള്ള മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാത്തതാണ് പ്രശ്‌നം. പക്ഷേ ആരും പരസ്യപ്രതികരണം നടത്തിയിട്ടില്ല.

എന്നാല്‍ ബംഗാളില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബംഗാളില്‍ ബിജെപിക്ക് പുതിയ കെണിയാണ് ഒരുങ്ങിയിരിക്കുന്നത്...

രാഹുല്‍ സിന്‍ഹ പുറത്ത്

രാഹുല്‍ സിന്‍ഹ പുറത്ത്

ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവാണ് രാഹുല്‍ സിന്‍ഹ. ദേശീയ സെക്രട്ടറി ആയിരുന്നു അദ്ദേഹം. പുതിയ അഴിച്ചുപണിയില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയിക്ക് സുപ്രധാന പദവികള്‍ നല്‍കുകയും ചെയ്തു.

പ്രതിഫലം കിട്ടി

പ്രതിഫലം കിട്ടി

40 വര്‍ഷം ബിജെപിക്കൊപ്പമായിരുന്നു. ഇത്രയും കാലം പ്രവര്‍ത്തിച്ചതിന് ലഭിച്ച പ്രതിഫലമാണിത്. പാര്‍ട്ടി എന്നെ മാറ്റി നിര്‍ത്തിയിരിക്കുന്നു. അടുത്തിടെ തൃണമൂലില്‍ നിന്ന് വന്നവര്‍ക്ക് വഴി മാറിക്കൊടുക്കാനാണ് പാര്‍ട്ടി പറയുന്നത്- രാഹുല്‍ സിന്‍ഹ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

 12 ദിവസം കാത്തിരിക്കും

12 ദിവസം കാത്തിരിക്കും

രാഹുല്‍ സിന്‍ഹ അടങ്ങിയിരിക്കില്ലെന്ന സൂചനയാണ് വന്നിരിക്കുന്നത്. അടുത്ത 12 ദിവസം താന്‍ കാത്തിരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടോ എന്ന് നോക്കും. അത് കഴിഞ്ഞാല്‍ സ്വന്തമായി ചില തീരുമാനങ്ങള്‍ എടുക്കുമെന്നും വിമത നീക്കം സൂചിപ്പിച്ച് രാഹുല്‍ സിന്‍ഹ പറഞ്ഞു.

ബിജെപിയുടെ ഒരുക്കം

ബിജെപിയുടെ ഒരുക്കം

ഇടുതപക്ഷം 34 വര്‍ഷം ഭരണം നടത്തിയ സംസ്ഥാനമാണ് ബംഗാള്‍. കഴിഞ്ഞ 10 വര്‍ഷമയി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ബിജെപി വന്‍ കുതിപ്പ് നടത്താനുള്ള ഒരുക്കത്തിലാണ്.

ഭരണം പിടിക്കുക

ഭരണം പിടിക്കുക

സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദുര്‍ബലരായിരിക്കുന്നു. ഇവരുടെ വോട്ട് ബാങ്ക് ഏറെകുറെ നഷ്ടമായിട്ടുണ്ട്. പകരം ബിജെപി, തൃണമൂല്‍ പക്ഷത്തേക്കാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ കളംമാറിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നീക്കം.

ഉപകാരമില്ല

ഉപകാരമില്ല

കഴിഞ്ഞ 40 വര്‍ഷമായി കൂടെയുള്ള രാഹുല്‍ സിന്‍ഹയെ പോലുള്ളവരേക്കാള്‍ അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന മുകുള്‍ റോയിയെ പോലുള്ളവരാണ് ഉപകാരം എന്ന് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നു. കാരണം മുകുള്‍ റോയ് ബിജെപിയിലെത്തിയ ശേഷണാണ് ബംഗാളില്‍ പാര്‍ട്ടിക്ക് ഉണര്‍വുണ്ടായത്.

മുകുള്‍ റോയ് ശക്തന്‍

മുകുള്‍ റോയ് ശക്തന്‍

മമത ബാനര്‍ജിയുടെ വലംകൈ ആയിരുന്നു മുകുള്‍ റോയ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന ആയുധം. എന്നാല്‍ അദ്ദേഹത്തിന്റെ ബിജെപി പ്രവേശം ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. തൊട്ടുപിന്നാലെ ഒട്ടേറെ തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു. ഇതാണ് ബിജെപിയുടെ കുതിപ്പിന് കാരണം.

രണ്ടില്‍ നിന്ന് 18ലേക്ക്

രണ്ടില്‍ നിന്ന് 18ലേക്ക്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 18 സീറ്റാണ്. നേരത്തെ രണ്ടു സീറ്റാണുണ്ടായിരുന്നത്. രണ്ടില്‍ നിന്ന് 18ലേക്ക് ഉയരാന്‍ ബിജെപിയെ സഹായിച്ചതിന് പിന്നില്‍ മുകുള്‍ റോയിയും അനുപം ഹസ്രയുമാണ് എന്നാണ് കരുതുന്നത്. അതുകൊണ്ടാണ് ഇരുനേതാക്കളെയും ദേശീയതലത്തിലേക്ക് ബിജെപി ഉയര്‍ത്തിയത്. മുകുള്‍ റോയ് 2017ലും അനുപം ഹസ്ര 2019ലുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

തൃണമൂലിലേക്ക് എന്ന് വാര്‍ത്ത

തൃണമൂലിലേക്ക് എന്ന് വാര്‍ത്ത

മുകുള്‍ റോയ് ഉടന്‍ ബിജെപിയില്‍ നിന്ന് രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹം ബിജെപി ഓഫീസില്‍ വരാതിരിക്കുന്നതും ബിജെപി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തൊട്ടുപിന്നാലെ ബിജെപി നേതൃത്വം അദ്ദേഹവുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തു.

കോണ്‍ഗ്രസും സിപിഎമ്മും

കോണ്‍ഗ്രസും സിപിഎമ്മും

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്താണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. അതോടെ ചില മണ്ഡലങ്ങളില്‍ വ്യക്തമായ മുന്‍തൂക്കം ഈ സഖ്യത്തിന് ലഭിക്കുമെന്ന് കരുതുന്നു. പിന്നെയുള്ള ശക്തികള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. അതായത് ത്രികോണ മല്‍സരത്തിനാണ് ബംഗാള്‍ ഒരുങ്ങുന്നത്.

 തൃണമൂലിന് സന്തോഷം

തൃണമൂലിന് സന്തോഷം

രാഹുല്‍ സിന്‍ഹ വിമത നീക്കം ആരംഭിച്ചാല്‍ ബിജെപിക്ക് തിരിച്ചടിയാകും. അതാകട്ടെ തൃണമൂലിന് സന്തോഷം പകരുന്നതാണ്. രണ്ടുതവണ ബിജെപി സംസ്ഥാന അധ്യക്ഷനായ നേതാവാണ് രാഹുല്‍ സിന്‍ഹ. 2015ലാണ് ഇദ്ദേഹം ദേശീയ സെക്രട്ടറിയായത്. എന്നാല്‍ ഇത്തവണ ഇദ്ദേഹത്തെ തഴഞ്ഞു. പകരം മുകുള്‍ റോയിയെ ദേശിയ വൈസ് പ്രസിഡന്റായും അനുപം ഹസ്രയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+