പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിന് വയനാട്ടിലേക്ക് മമത എത്തുമോ? സൂചനകൾ ഇങ്ങനെ
ന്യൂഡൽഹി: വയനാട് ലോക് സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി എത്തിയേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി എം പി സ്ഥാനം ഒഴിയുമ്പോൾ വരുന്ന ഒഴിവിലേക്ക് പ്രിയങ്കയെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
വ്യാഴാഴ്ച കൊൽക്കത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരവും മമതയും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ സമയം മമത വയനാട്ടിലേക്ക് എത്തുന്ന കാര്യത്തെക്കുറിച്ച് കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികച്ചിട്ടില്ല. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ വയനാടും റായ്ബറേലിയുമാണ് മത്സരിച്ചത്. റായ്ബലേറി നിലനിർത്തി രാഹുൽ വയനാട് ഒഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് പകരം പ്രിയങ്ക മത്സരിക്കുമെന്ന് അറിയിച്ചത്.

ലോക് സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിലും ദേശീയ തലത്തിൽ ഇന്ത്യ മുന്നണിക്കൊപ്പമാണ്. മമതയുടെ കടുത്ത വിമർശകനായ അധീർ രഞ്ജൻ ചൗധരി ബംഗാളിൽ ഇടത് പക്ഷത്തിനൊപ്പം സഖ്യമുണ്ടാക്കുന്നതിലായിരുന്നു കൂടുതൽ മുൻഗണന നൽകിയത്. മുർഷിദാബാദിലെ ബഹറാംപുർ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എംപി ആയിട്ടുള്ള അധീർ രഞ്ജൻ ഇത്തവണ തൃണമൂൽ സ്ഥാനാർഥിയും ക്രിക്കറ്റ് താരവുമായ യൂസഫ് പത്താനോട് പരാജയപ്പെട്ടിരുന്നു
ചിദംബരം- മമത കൂടിക്കാഴ്ചയും അധ്യക്ഷ സ്ഥാനത്ത് നിന്ന് അധർ രഞ്ജൻ ചൗധരിയുടെ രാജിയും..
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിയുടെ മോശം പ്രകടനത്തിന് പിന്നിലെ കാരണങ്ങൾ അവലോകനം ചെയ്യാൻ ഇന്ന് ഉച്ചയ്ക്ക് ചേർന്ന പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന ഘടകത്തിൻ്റെ യോഗത്തിന് ശേഷം അധിർ രഞ്ജൻ ചൗധരി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.
പി ചിദംബരം മമത ബാനർജിയുമായി 35 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ രാജിയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോകിമായ അറിയിപ്പ് വന്നിട്ടില്ല. എന്നാൽ തൃണമൂലുമായുള്ള പാർട്ടിയുടെ ബന്ധത്തെച്ചൊല്ലി ഹൈക്കമാൻഡുമായുള്ള ചൗധരിയുടെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള വാർത്തകൾ കുറച്ച് കാലമായി പ്രചരിക്കുന്നുണ്ട്.
സി പി എം നേതൃത്വത്തിലുള്ള ഇടത് മുന്നണിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് അധിർ രഞ്ജൻ ചൗധരി എപ്പോഴും പറഞ്ഞിരുന്നു. മല്ലികാർജുൻ ഖാർഗെയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പുറത്തുവന്നിരുന്നു.












Click it and Unblock the Notifications