കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷ മഹാസഖ്യം; പിന്‍നിരയിലാണെങ്കിലും പൂര്‍ണ പിന്തുണയെന്ന് മമത
കൊല്‍ക്കത്ത: കര്‍ഷകരുടേയും പ്രതിപക്ഷത്തിന്റേയും ശക്തമായ എതിര്‍പ്പിനെ മറികടന്ന് രാജ്യസഭയില്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ പോരാടാന്‍ പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കണമെന്ന ആഹ്വാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കര്‍ഷക പ്രക്ഷോഭത്തിനായി മുന്നിട്ടിറങ്ങുന്ന ഏത് പാര്‍ട്ടിയേയും പിന്തുണക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും മമതാ ബാനര്‍ജി അറിയിച്ചു. കര്‍ഷക ബില്ലിനെതിരെ സംസ്ഥാനത്തുടനീളം ശക്തമായ റാലിയും പ്രക്ഷോഭവും സംഘടിപ്പിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം.
പ്രതിപക്ഷ സഖ്യം
രാജ്യസഭയില്‍ കാര്‍ഷിക ബില്ല് പാസാക്കിയതിനെതിരെ പ്രതിഷേധിച്ച 8 എംപിമാരെ സസ്പെന്റ് ചെയ്തതിന് പിന്നാലെയാണ് മമത ബാനര്‍ജി സഖ്യത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലിനെതിരെ പശ്ചിമ ബംഗാളില്‍ നേരത്തെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്, ദോല സെന്‍ അടക്കമുള്ള 8 എംപിമാരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം ഇരിക്കുകയാണ്.
നിര്‍ഭാഗ്യകരം
എംപിമാരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാര്‍ലമെന്റ് മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് മമത ബാനര്‍ജി പറഞ്ഞു. മമതാ ബാനര്‍ജി എംപിമാരുമായി സംസാരിച്ചിരുന്നു. കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ പോരാടിയ എംപിമാരെ സസ്പെന്റ് ചെയ്ത നടപടി നിര്‍ഭാഗ്യകരമാണെന്നും ജനാധിപത്യത്തിന്റെ തത്വങ്ങള്‍ പാലിക്കാത്ത ഈ സ്വേച്ഛാദിപത്യ സര്‍ക്കാരിന്റെ മനോഭാവമാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും മമത വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ പ്രതികരണം. ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ ഞങ്ങള്‍ പോരാടുമെന്നും മമത വ്യക്തമാക്കി.
എത്രയും വേഗം സഖ്യം
'ബിജെപി എംപിമാരുടെ എണ്ണം കുറവാണെങ്കിലും സഭയില്‍ ബില്ല് പാസാക്കി. ബിജെപിക്ക് കൃത്യമായ ഭൂരിപക്ഷമില്ല. പിന്നാലെ കര്‍ഷക ബിരുദ്ധ ബില്ലുകളും തൊഴിലാളി വിരുദ്ധ ബില്ലുകളും പാസാക്കാന്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരെ സസ്പെന്റ് ചെയ്യുകയായിരുന്നുവെന്നും മമത ആരോപിച്ചു. കേന്ദ്രത്തിമെതിരെ എത്രയും വേഗം സഖ്യം രൂപീകരിക്കണമെന്നും' മമത പറഞ്ഞു.
ഹിറ്റ്ലര്‍ ശൈലിയില്‍
വിവാദമായ ബില്ലുകള്‍ ഹിറ്റ്ലര്‍ ശൈലിയില്‍ പാസാക്കിയ കേന്ദ്രത്തിനെതിരെ അടിയന്തിരമായി സഖ്യം രൂപീകരിക്കേണ്ടതുണ്ട്. അതിന് ആരാണോ നേതൃത്വം നല്‍കുന്നത് എന്നത് ഞങ്ങള്‍ക്ക് പ്രശ്നമല്ല. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഈ സമരത്തില്‍ അവസാന വരിയില്‍ നില്‍ക്കേണ്ടി വന്നാലും ടിഎംസിയുടെ പിന്തുണ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നുവെന്ന് മമത ബാനര്‍ജി പറഞ്ഞു.
എല്ലാവരും ഒന്നിക്കണം
കര്‍ഷകരും, വിദ്യാര്‍ത്ഥികളും, അധ്യാപകരും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മുന്നോട്ട് വരണമെന്നും കേന്ദ്രത്തിനെതിരെ പോരാടണമെന്നും മമതാ ബാനര്‍ജി ആഹ്വാനം ചെയ്തു. നിര്‍ബന്ധിത നീറ്റ്, ജെഇഇ പരീക്ഷ നടത്തുന്നതിലൂടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ അവര്‍ ഉപദ്രവിച്ചു. ഇപ്പോള്‍ അവര്‍ കര്‍ശഷകരുടെ മിനിമം താങ്ങുവില ഇല്ലാതാക്കുന്നു. അവര്‍ കര്‍ഷകരെ മരണകിടക്കയിലേക്ക് തള്ളിവിടുകയാണൈന്നും മമത പറഞ്ഞു.
Recommended Video
കൊവിഡ്
രാജ്യം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോള്‍ അവര്‍ ബില്ലുകള്‍ പാസാക്കി. അത് സമൂഹത്തിലെ ഒരു വിഭാഗം ആളുകളെ ഇരുട്ടിലേക്ക് തള്ളിവിടുന്നതാണ്. കൊവിഡ് ഇതിനകം തന്നെ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നമ്മളെ മരണത്തിലേക്ക തള്ളിവിടുകയാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.
നിയമസഭയിലെ കയ്യാങ്കളി: സര്‍ക്കാരിന് തിരിച്ചടി, കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളി
പുറത്താക്കൽ നടപടി പിൻവലിക്കില്ല, എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ ആലോചിക്കാമെന്ന് വെങ്കയ്യ നായിഡു!
കേരളാ പോലീസിനെ അറിയിക്കാതെ വീണ്ടും എന്‍ഐഎ നീക്കം; വിമാനത്താവളത്തില്‍ രണ്ടു പേര് അറസ്റ്റില്‍