ബംഗാളില്‍ കോണ്‍ഗ്രസിന്റെ 'കൈ' പിടിച്ച് സിപിഎം; നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിച്ചേക്കും
കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടും സഖ്യചര്‍ച്ചകള്‍ സജീവമാക്കി സിപിഎമ്മും കോണ്‍ഗ്രസും. ലോക്സഭ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷമായി ബിജെപി ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ഇരുപാര്‍ട്ടികളും സഖ്യകാര്യം വീണ്ടും സജീവ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറണമെങ്കില്‍ സഖ്യം അനിവാര്യമാണെന്ന നിലപാടിലാണ് ഇരുകക്ഷികളും.
'പിജെ ജോസഫ് എല്‍ഡിഎഫുമായി ചര്‍ച്ച നടത്തി'; കേരള കോണ്‍ഗ്രസില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍
തങ്ങളുടെ വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് സംസ്ഥാനത്ത് ബിജെപി നടത്തുന്ന മുന്നേറ്റം വലിയ ആശങ്കയോടെയാണ് കോണ്‍ഗ്രസും സിപിഎമ്മും നോക്കിക്കാണുന്നത്. ബംഗാള്‍ രാഷ്ട്രീയത്തില്‍ പിടിച്ചു നില്ക്കണമെങ്കില് രണ്ട് വര്‍ഷത്തിനപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്ക് ശക്തി തെളിയിക്കേണ്ടതുണ്ട്. നിലവിലെ സ്ഥിതിയില്‍ തനിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ക്ക് നല്ല ബോധ്യമുണ്ട്.
ബംഗാള്‍ രാഷ്ട്രീയം
ബംഗാള്‍ രാഷ്ട്രീയം തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി എന്നീ രണ്ട് പാര്‍ട്ടികളിലേക്ക് മാത്രമായി ചുരുങ്ങുന്നതിന് തടയിടാന്‍ പരസ്പരം കൈകോര്‍ക്കണമെന്നാണ് കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഭട്പരയില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് നടത്തിയ സമാധാന റാലി സഖ്യമെന്നതിലേക്കാണ് വെളിച്ചം വീശുന്നത്.
സമാധാന റാലി
ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്ത പ്രദേശ്മാണ് ഭട്പര. ഈ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ്, സപിഎം, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നി കക്ഷികള്‍ ചേര്‍ന്ന് ഭട്പരയില്‍ സംയുക്ത സമാധാന റാലി സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സോമെന്‍ മിത്ര, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി നരെന്‍ ചാറ്റര്‍ജി എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
മതേതര കക്ഷികള്‍
സംസ്ഥാനത്ത് വര്‍ഗ്ഗീയ രാഷ്ട്രീയം പയറ്റി പിടിച്ചു നില്‍ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപി ശ്രമിക്കുന്നത്. മതേതര കക്ഷികളായ കോണ്‍ഗ്രസിനും സിപിഎമ്മിനും മാത്രമേ സമാധാനം തിരികെ കൊണ്ട് വരാന്‍ സാധിക്കൂകയുള്ളവെന്ന് എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സൊമെന്‍ മിത്ര പറഞ്ഞു. അക്രമത്തിന്റെ പാതയിലാണ് തൃണമൂലും ബിജെപിയും സഞ്ചരിക്കുന്നത്. ഇരുപാര്‍ട്ടികളും ചേര്‍ന്ന് സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ത്തെന്ന് സൂര്യകാന്ത് മിശ്രയും അഭിപ്രായപ്പെട്ടു.
സഖ്യചര്‍ച്ച
ബിജെപിക്കും തൃണമൂലിനുമെതിരെ സംയുക്തമായ പോരാട്ടം തുടരാന്‍ ഇരുപാര്‍ട്ടി നേതാക്കളും ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ ധാരണ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടെ സഖ്യത്തിനും വഴിയരൊക്കിയേക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടികളും സഖ്യചര്‍ച്ച തുടങ്ങിവെച്ചിരുന്നെങ്കിലും ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
സിപിഎമ്മിന് സീറ്റില്ല
ലോക്സഭാ തിരഞ്ഞെടുപ്പ് വിധിയാണ് കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളില്‍ ഒരു സീറ്റ് പോലും നേടാന്‍ സിപിഎമ്മിന് സാധിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായി വോട്ട് വിഹിതം ഏഴ് ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. 2014 ല്‍ നാല് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ രണ്ട് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.
ബിജെപിയുടെ മുന്നേറ്റം
22 സീറ്റുകള്‍ തൃണമൂല്‍ സ്വന്തമാക്കിയെങ്കിലും സംസ്ഥാനത്ത് എറ്റവും വലിയ നേട്ടമുണ്ടാക്കിയത് ബിജെപിയായിരുന്നു. 18 സീറ്റുകളില്‍ വിജയിച്ചായിരുന്നു ബിജെപി ബംഗാളില്‍ റെക്കോര്‍ഡ് വിജയം കരസ്ഥമാക്കിയത്. 2014 ല്‍ കേവലം രണ്ട് സീറ്റ് മാത്രം വിജയം നേടിയിടത്ത് നിന്നായിരുന്നു ഒറ്റയടിക്ക് 16 സീറ്റുകള്‍ ബിജെപി വര്‍ധിപ്പിച്ചത്. തൃണമൂല്‍ വിരുദ്ധ കോണ്‍ഗ്രസ്, സിപിഎം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതായിരുന്നു ബിജെപി വിജയത്തിന്റെ പ്രധാന കാരണം.