മമത-അമിത് ഷാ നേരിട്ട് ഏറ്റുമുട്ടുന്നു; മൂന്ന് ഐപിഎസുകാരെ കേന്ദ്രം വിളിച്ചു, അയക്കില്ലെന്ന് ബംഗാള്‍
കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നു. ബംഗാള്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കേന്ദ്ര സര്‍ക്കാര്‍ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. അയക്കില്ലെന്ന് മമത സര്‍ക്കാര്‍ വ്യക്തമാക്കി. തൊട്ടുപിന്നാലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രം ഡെപ്യൂട്ടഷനില്‍ നിയമിക്കാന്‍ തീരുമാനിച്ചു. അവരെയും അയക്കില്ലെന്ന് മമത സര്‍ക്കാര്‍ മറുപടി നല്‍കി. ഇതോടെ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പോര് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കൊല്‍ക്കത്തയ്ക്ക് അടുത്തു വച്ച് ആക്രമണമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നില്‍ എന്ന് ബിജെപി ആരോപിക്കുന്നു. ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ ദില്ലിയിലെത്തണമെന്നും ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച ആവശ്യപ്പെട്ടു. തിങ്കളാഴ്ച ദില്ലിയിലെത്തണം എന്നായിരുന്നു ആവശ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഇത് തടഞ്ഞു. ക്രമസമാധാന വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ കൂടുതലായി ഇടപെട്ടു വരികയാണ് എന്ന് മറുപടി നല്‍കുകയും ചെയ്തു.
തൊട്ടുപിന്നാലെയാണ് മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ ഡെപ്യൂട്ടേഷനിലേക്ക് മാറ്റിയത്. ഐജി രാജീവ് മിശ്ര, ഡിഐജി പ്രവീണ്‍ ത്രിപാഠി, എസ്പി ഭോല്‍നാഥ് പാണ്ഡെ എന്നിവരെയാണ് മാറ്റിയത്. ഇതിനോട് യോജിക്കാനാകില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയെ അറിയിച്ചു. സംസ്ഥാനത്ത് ഐപിഎസ് ഓഫീസര്‍മാര്‍ വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ മൂന്ന് പേരെ കേന്ദ്ര സര്‍വീസിലേക്ക് മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രത്തെ അറിയിച്ചുവെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.