ഐസിഎംആറിനെതിരെ ബംഗാൾ: അയച്ചത് തകരാറിലായ കിറ്റുകൾ, ഗുരുതരാരോപണം ട്വിറ്ററിൽ!!
കൊൽക്കത്ത: കൊറോണ വൈറസ് വ്യാപനത്തിനിടെ ഐസിഎംആറിനെതിരെ പശ്ചിമബംഗാൾ ആരോഗ്യവകുപ്പ്. കൊവിഡ് പരിശോധനക്കായി ഐസിഎംആർ സംസ്ഥാനത്തേക്ക് അയച്ചത് നിരവധി തകരാറുകളുള്ള കിറ്റുകളാണെന്നാണ് ബംഗാൾ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ട്വിറ്ററിൽ കുറിച്ചത്. ഐസിഎംആർ സംസ്ഥാനത്തെ കൊവിഡ് പരിശോധനയുടെ ഫലം വൈകിപ്പിക്കുന്നതായും ട്വീറ്റിൽ ബംഗാൾ ആരോഗ്യവകുപ്പ് കുറ്റപ്പെടുത്തുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ ചുമതല.
കുവൈത്ത് പൊതുമാപ്പ്: ഇന്ത്യക്കാരെ മെയ് അഞ്ച് മുതൽ ഇന്ത്യയിലെത്തിക്കും!! ഇന്ത്യക്കാരുടെ തിരക്ക് ...
ഐസിഎംആർ- എൻആഐസിഇഡി പ്രവർത്തനക്ഷമമല്ലാത്ത പരിശോധനാ കിറ്റുകൾ അയച്ചുനൽകിയിട്ടുള്ളതിനാൽ രോഗം സ്ഥിരീകരിക്കുന്നതിനായി നിരവധി പരിശോധനകൾ ആവർത്തിച്ച് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനം കൊറോണ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുമ്പോൾ ഈ പ്രശ്നത്തിനൊപ്പം മറ്റ് കാര്യങ്ങൾ കൂടി കൈകാര്യം ചെയ്യേണ്ടതായി വരുന്നുവെന്നും ഇതാണ് കാര്യങ്ങൾ വൈകിപ്പിക്കുന്നതെന്നുമാണ് ആരോഗ്യവകുപ്പ് ട്വീറ്റിൽ അവകാശപ്പെടുന്നു. ഐസിഎംആർ ഉടൻ ശ്രദ്ധകേന്ദ്രീകരിക്കേണ്ട വിഷയമാണ് ഇതെന്നും ട്വീറ്റിൽ പറയുന്നു. ബിജെപി പശ്ചിമബംഗാളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളെക്കുറിച്ച് ആരോപണമുന്നയച്ചതിന് തൊട്ടുപിന്നാലെയാണ് ഐസിഎംആറിനെതിരെ പശ്ചിമബംഗാൾ ആരോഗ്യവകുപ്പിന്റെ ഗുരുതര ആരോപണമുയരുന്നത്.
പശ്ചിമ ബംഗാൾ സർക്കാർ പരിശോധനക്കായി വേണ്ടത്ര സാമ്പിളുകൾ അയയ്ക്കുന്നില്ലെന്നാണ് ഐസിഎംആറിന്റെ നോഡൽ ഏജൻസിയായ കൊൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എന്ററിക് ഡിസീസസ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പുറമേ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ കൊറോണ വൈറസ് മൂലമാണോ മറ്റ് രോഗങ്ങൾ മൂലമാണോ എന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച സർക്കാർ നിലപാടിനെയും ഐസിഎംആർ ചോദ്യം ചെയ്തിരുന്നു.
പശ്ചിമബംഗാൾ പുറത്തുവിടുന്ന കൊറോണ മരണങ്ങൾ സംബന്ധിച്ച് പാകപ്പിഴകളുണ്ടെന്നും ഐസിഎംആർ ചൂണ്ടിക്കാണിച്ചിരുന്നു. തൃണമൂൽ സർക്കാർ കണക്കുകൾ മറച്ചുവെക്കുകയാണെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. കേന്ദ്രസർക്കാർ പരിശോധനാ കിറ്റുകൾ നൽകിയിട്ടും എന്തുകൊണ്ടാണ് ബംഗാളിൽ കുറച്ച് കൊറോണ വൈറസ് പരിശോധനകൾ മാത്രം നടത്തുന്നുവെന്നാണ് ബംഗാൾ ബിജെപി പ്രസിഡന്റും എംപിയുമായ ദിലീപ് ഘോഷ് ഉന്നയിക്കുന്ന ചോദ്യം. എന്നാൽ
സംസ്ഥാനത്ത് ഐസിഎംആർ അംഗീകാരമുള്ള ലബോറട്ടറികളുടെ അഭാവമുണ്ടെന്നും ഇത് സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണെന്നും പശ്ചിമബംഗാൾ ചീഫ്സെക്രട്ടറി ചൂണ്ടിക്കാണിച്ചിരുന്നു. ഐസിഎംആർ അംഗീകാരമുള്ള ഒരു ലാബ് മാത്രമേ ഉള്ളൂ. അതുകൊണ്ട് എല്ലാ ലാബുകളിലും കൊറോണ പരിശോധന നടത്താൻ കഴിയില്ലെന്നും സംസ്ഥാനത്തിന് പരിമിതികളുണ്ടെന്നുമാണ് ചീഫ് സെക്രട്ടറി രാജീവ് സിൻഹ ചൂണ്ടിക്കാണിച്ചത്. ലാബുകൾക്ക് അംഗീകാരം നൽകേണ്ടത് ഐസിഎംആർ ആണെന്നിരിക്കെ തങ്ങൾക്ക് പരിമിതികൾ ഉണ്ടെന്നും അദ്ദേഹം വാദിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് മാൽഡ യൂണിറ്റിന് പരിശോധനയ്ക്ക് അനുമതി ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.